ലക്നൗ: മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 24 ജില്ലകളിലെ 230 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്. 4905 വാര്‍ഡുകളിലായി 3731 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. 1.09 കോടി ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ബൂത്തിലേക്ക് നീങ്ങുക.
75 ജില്ലകളിലെ 16 മുന്‍സിപാലിറ്റികള്‍ ഉള്‍പ്പടെ 653 തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലാണ് മൂന്ന് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 26 നും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ 29 നുമാണ് നടക്കുക. രണ്ടാം ഘട്ടത്തില്‍ 189 തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലും മൂന്നാം ഘട്ടത്തില്‍ 233 തദ്ദേശ സ്ഥാപനങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് വോട്ടെണ്ണല്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷം അപ്രസക്തമായ പ്രതിപക്ഷ പാര്‍ട്ടികള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവമായിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ബിജെപി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ മുന്പില് നിന്നുള്ള തെരഞ്ഞെടുപ്പ് പ്രചരണമായിരുന്നു ബിജെപിയുടേത്. കഴിഞ്ഞ ആറ് മാസത്തെ യോഗി സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷമുള്ള വികസന അജണ്ടകള്‍ മുന്‍ നിര്‍ത്തിയാണ് ബിജെപിയുടെ പ്രചരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: