മുംബൈ: മഹാരാഷ്ട്ര ലക്ഷ്യമാക്കി ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ട സ്വാഭിമാനി എക്സ്പ്രസ് എത്തിച്ചേര്‍ന്നത് മധ്യപ്രദേശില്‍. 160 കിലോമീറ്ററോളം വഴി തെറ്റിയാണ് ട്രെയിന്‍ മധ്യപ്രദേശില്‍ എത്തിച്ചേര്‍ന്നത്. 20ന് രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് ശേഷം മടങ്ങിയ 2500 കര്‍ഷകരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.
ദല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് തിങ്കളാഴ്ച രാത്രി പുറപ്പെട്ട ട്രെയിന്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ മഹാരാഷ്ട്രയിലെ കോല്‍ഹാപൂരില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ രാവിലെ യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു.
ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മധുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു. യാത്രക്കാരില്‍ 200 പേര് സ്ത്രീകളാണ്. 39 ലക്ഷം രൂപ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്.
സംഭവം നടക്കുമ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് മാത്രമെ ട്രെയിനില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് യാത്രക്കാര്‍ പറയുന്നു. ട്രെയിന്‍ വഴി തെറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചിലര്‍ പറയുന്നു. ബാന്മോറിലെ സ്റ്റേഷന് മാസ്റ്ററുടെ സഹായത്തോടെ ശരിയായ ദിശയില്‍ പുറപ്പെട്ട ട്രെയിന്‍ ഇന്ന് രാവിലെയോടെ കോല്‍ഹാപൂരില്‍ എത്തിച്ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: