നെടുമങ്ങാട്: വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തു പണയംവച്ച് തട്ടിപ്പു നടത്തി വരികയായിരുന്ന സംഘം പിടിയില്‍. തൊളിക്കോട് ഹിസ്സാന മന്‍സിലില്‍ റാഫിയുദീന് (33 ), തിരുവന്തപുരം കടകംപള്ളി കുഞ്ഞുവീടുനഗറില് ജാസിയ മന്‍സിലില്‍ പ്രേംനിഷാദ് (39), തൊളിക്കോട് തേവന്‍പാറ സുലേഖ മന്‍സിലില്‍ അന്‍സര്‍ (34) എന്നിവരെയാണ് വിതുര പോലീസ് പിടികൂടിയത്. തൊളിക്കോട് മാങ്കോട്ടുകോണം സാദിഖ് മന്‍സിലില്‍ സലീമിന്റെ സ്കോര്‍പിയോ, പാമ്പാടി ഷിബിന മന്‍സിലില്‍ അല്‍ അമീനിന്റെ ഐ10 കാര്‍, തൊളിക്കോട് തുരുത്തിഹൗസില് മുഹമ്മദ് അസീബിന്റെ ഇന്നോവ എന്നിവ മാസങ്ങള്‍ക്കു മുമ്പ് വിവാഹം, തീര്‍ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് എന്നുപറഞ്ഞ് പ്രതികള്‍ കൈക്കലാക്കി. വാടകയ്ക്ക് നല്കിയ വാഹനങ്ങള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുലഭിക്കാത്തതുകൊണ്ട് ഉടമസ്ഥര്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തിലാണ് തട്ടിപ്പു ബോധ്യമായത് കേസ്സിലെ പ്രധാനപ്രതി പ്രേംനിഷാദ് നെടുമങ്ങാട്, മെഡിക്കല്‍കോളേജ്, പാലോട്, വലിയമല, ചാവക്കാട് തുടങ്ങിയ സ്റ്റേഷനുകളിലെ കേസുകള്‍ക്ക് ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. പുറമെ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും ഗള്‍ഫിലെ ദുബായ്, അബുദാബി എന്നിവിടങ്ങളിലും പ്രതികള്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിവന്നിരുന്നതായും പോലീസ് പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എസ്പി അശോക്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി അനില്‍കുമാര്‍, പാലോട് സിഐ മനോജ്കുമാര്‍, വിതുര എസ്ഐ കെ.ആര്. ബിജു, എഎസ്ഐമാരായ വിനോദ്, സുനില്‍കുമാര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: