കണ്ണൂര്‍: സംസ്ഥാനത്തെ വസ്ത്ര വില്‍പ്പനശാലകളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
തൊഴില്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിമാര്‍ ജില്ലാതല തൊഴില്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി ജീവനക്കാര്‍ നേരിടുന്ന ദുരവസ്ഥക്ക് അടിയന്തിമായി പരിഹാരം കാണണമെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കണം. കേസ് ജനുവരി 15 ന് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.
കണ്ണൂര്‍ നഗരസഭാ കൗണ്‍സിലര്‍ തൈക്കണ്ടി മുരളീധരന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സംസ്ഥാനത്ത് ഒട്ടാകെയുള്ള വസ്ത്രവില്പന ശാലകളില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. തൊഴില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തുന്ന സാഹചര്യമാണുള്ളത്. സ്ത്രീ ജീവനക്കാരാണ് ഏറ്റവും വലിയ പീഡനങ്ങള്‍ അനുഭവിക്കുന്നത്. ആര്‍ത്തവകാലത്ത് പോലും സ്ത്രീ ജീവനക്കാരോട് മാനേജ്മെന്റ് വിട്ടുവീഴ്ച കാണിക്കാറില്ല. കട തുറക്കുന്നത് മുതല്‍ അടയ്ക്കുന്നതുവരെ സ്ത്രീ ജീവനക്കാരെ ഒരേനില്‍പ്പ് നിര്‍ത്തുന്നത് ക്രൂരതയാണെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ഭരണഘടനയില്‍ വാഗ്ദാനം ചെയ്യുന്ന സ്ത്രീകളോടുള്ള മാന്യതയെ കുറച്ചെങ്കിലും ബഹുമാനിക്കാന്‍ വസ്ത്ര വില്‍പ്പനക്കാര്‍ തയ്യാറാകണമെന്നും കമ്മീഷന് ചൂണ്ടികാണിച്ചു.
വ്യാപാരികളുടെ മനോഭാവം സ്വയം മാറാന്‍ സാധ്യതയില്ലെന്നും അതിന് പരിശോധന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: