തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റുകളിട്ട പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ പോസ്റ്റിട്ടതിന്റെ തെളിവുകള്‍ സഹിതം മുന്‍ അക്കാദമി ഡയറക്ടറായിരുന്ന എഡിജിപി കെ. പത്മകുമാറിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.
പോലീസ് ഉദ്യോഗസ്ഥര്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച മെസേജുകള്‍ സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതി നല്കി മൂന്ന് മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെ വിളിച്ച് സംഭവം എന്തെന്ന് തിരക്കാന്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഡയറക്ടര്‍ പരാതി മുക്കിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. രാജ്യദ്രോഹപരമായ പോസ്റ്റുകള്‍ പോലും ഷെയര്‍ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതില്‍ വലിയ ദുരൂഹതയാണ് ഉയര്‍ന്നിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ വാട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച മെസേജുകള്‍ സഹിതം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത ശേഷം ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സജീവമല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു തുടങ്ങിട്ടുണ്ട്.
ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്ത നടപടിക്കെതിരെ ഹൈന്ദവ സംഘടകള്‍ നടത്തിയ പ്രതിഷേധത്തെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പോലും കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അക്കാദമി ഡയറക്ടറായിരുന്ന പത്മകുമാറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. നിലവില്‍ അക്കാദമിയുടെ ചുമതല തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്.അജിത് കുമാറിനും എസ്.പിയായ അനൂപ് കുരുവിളയ്ക്കുമാണ്.
എന്നാല്‍ വാട്സാപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ക്ക് അറിയില്ലെന്നാണ് അക്കാദമിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്. വാട്സാപ്പ് ഗ്രൂപ്പിന് നേതൃത്വം നല്കുന്ന അസോസിയേഷന് ഭാരവാഹികളെ സംരക്ഷിക്കാന്‍ ഭരണതലത്തില്‍ നിന്നുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുള്ളതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: