പാനൂര്‍: ഭരണ പരാജയം ചര്‍ച്ചയാകാതിരിക്കാനാണ് സിപിഎം സംസ്ഥാന വ്യാപകമായി അക്രമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി സിപിഎം ഫാസിസത്തിനും, സിപിഎംപോലീസ് കൂട്ടുകെട്ടിനുമെതിരെ പാനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒന്നേകാല്‍ വര്‍ഷത്തെ ഭരണം സമ്പൂര്‍ണ്ണ പരാജയമാണ്. ഇതു ചര്‍ച്ച ചെയ്യാന്‍ നില്‍ക്കാതെ പാര്‍ട്ടി സമ്മേളനങ്ങള്‍ നാടുനീളെ നടക്കുകയാണ്.അഖിലേന്ത്യ സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന് പറഞ്ഞ് സംസ്ഥാന വ്യാപകമായി അക്രമം നടത്തിയവര്‍, കോടിയേരി ബാലകൃഷ്ണനെതിരെ മാടപീടികയില്‍ ബോംബേറ് ഉണ്ടായതായി വ്യാജപ്രചരണം നടത്തി അക്രമം ഉണ്ടാക്കി. കോഴിക്കോട് ജില്ലാകമ്മറ്റി ഓഫീസിനു നേരെ ബോംബേറിഞ്ഞ് ജില്ലാസെക്രട്ടറി പി.മോഹനനെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞും, ഹര്‍ത്താലും അക്രമവും നടത്തി.ഈ സംഭവങ്ങളിലൊന്നും ഒരു പ്രതിയെയും ഇതുവരെ പിടികൂടിയില്ല.
സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന അക്രമങ്ങള്‍ ആര്‍എസ്എസിനു മേല്‍ കെട്ടിവെച്ച് കലാപമുണ്ടാക്കാനാണ് നീക്കം നടക്കുന്നത്. തിരുവനന്തപുരത്തെ മേയറെ അക്രമിച്ചെന്ന പ്രചരണവും ഇതിന്റെ ഭാഗം തന്നെയാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു.ഇന്നു സിപിഎമ്മില്‍ ഉളള നേതാക്കള്‍ മൂലധനം വായിച്ചവരല്ല, മറിച്ച് മൂലധനം ഉളളവരാണ്. 207ഏക്കര്‍ ഭൂമിയുളള സമ്പന്നനെയാണ് പാര്‍ട്ടി എംഎല്‍എ ആക്കിയത്.ഒരാള്‍ക്ക് 15ഏക്കര്‍ നിജപ്പെടുത്തി ഭൂപരിഷ്ക്കരണ നിയമം പാസാക്കിയ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി അണികള്‍ ചര്‍ച്ച ചെയ്യണം.സ്വര്‍ണ്ണ കളളകടത്തുകാരുമായാണ് സിപിഎം നേതാക്കളുടെ ചങ്ങാത്തം.
കോടിയേരി ബാലകൃഷ്ണന്റെ പേര് ഇപ്പോള്‍ കൂപ്പര്‍ ബാലകൃഷ്ണന് എന്നാണ്.പിവി.അന്‍വറിനും, തോമസ്ചാണ്ടിക്കും, ജോയ്സ് ജോര്‍ജിനും ഒപ്പമാണ് പാര്‍ട്ടി.ഇതു പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയണം.ചാക്ക് രാധാകൃഷ്ണനും, ഫായിസ് അബുബക്കറും നിയന്ത്രിക്കുന്ന സിപിഎം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമെ ഭരിക്കുന്നുളളൂവെങ്കിലും, 485കോടിയുടെ ആസ്തിയാണ് ഉളളത്. ഭരണം നടത്തുമ്പോള്‍ സംഘര്‍ഷം നടക്കാതിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. എന്നാല്‍ സിപിഎം അക്രമത്തിനു വേണ്ടി മാത്രം നിലകൊളളുകയാണ്.
അതിനു പോലീസ് സംവിധാനത്തെയും ഉപയോഗിക്കുന്നു.ഇതു അനുവദിച്ചു തരാന്‍ ബിജെപിക്ക്് സാധിക്കില്ല. സിപിഎം, പോലീസ് കൂട്ടുകെട്ടിനെ ജനാധിപത്യ രീതിയില്‍ നേരിടുമെന്നും കെ.സുരേന്ദ്രന് തുടര്‍ന്നു പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന്, രാജേഷ് കൊച്ചിയങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. കെ.ധനഞ്ജയന് സ്വാഗതവും, എ.സജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: