കൊച്ചി: വിദ്യാര്‍ത്ഥികളുമായി ആശയസംവാദം നടത്താന്‍ വീണ്ടും കേരളത്തിലെത്താമെന്ന് ദിയയ്ക്ക് ഉപരാഷ്ട്രപതിയുടെ ഉറപ്പ്. കോട്ടയം പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ദിയാ ആന്‍ ജോസിനാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ഉറപ്പു നല്‍കിയത്.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് കേരളത്തില്‍ വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനായി ദിയ ഉപരാഷ്ട്രപതിയെ ക്ഷണിച്ചത്. ‘മീറ്റ് ദ നാഷണല്‍ ലീഡേഴ്സ്’ എന്ന പേരിലാണ് സംവാദപരിപാടി സംഘടിപ്പിക്കുന്നത്.
രാഷ്ട്രനേതാക്കളോട് നേരിട്ടിടപഴകാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും ദേശീയബോധവും ദേശാഭിമാനവും ഉയര്‍ത്തുവാനും വേണ്ടി കെ.ആര്. നാരായണന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് ആശയസംവാദ പരിപാടി. പരിപാടിയെക്കുറിച്ച് വിശദീകരിച്ച ഫൗണ്ടേഷന് സ്റ്റുഡന്റ്സ് വിഭാഗം ഭാരവാഹി ദിയയെ വെങ്കയ്യനായിഡു അഭിനന്ദിച്ചു. ഭരണങ്ങാനം സ്വദേശി പ്രിന്‍സ് പോള്‍ മാടപ്പള്ളി വരച്ച ഉപരാഷ്ട്രപതിയുടെ ഛായാചിത്രവും ദിയാ ആന്‍ ജോസ് വെങ്കയ്യ നായിഡുവിനു സമ്മാനിച്ചു. ഉപരാഷ്ട്രപതിയുടെ അടുത്ത കേരള സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പരിപാടി.
ഭാവിതലമുറ ദേശീയകാഴ്ചപ്പാടോടെ വളര്‍ന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കര്‍മ്മശേഷി രാജ്യപുരോഗതിക്കുവേണ്ടി സമര്‍പ്പിക്കാന്‍ കഴിയുന്നവരായി വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ആര്.നാരായണന് ഫൗണ്ടേഷന് രക്ഷാധികാരി ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്, ചെയര്മാന് എബി ജെ. ജോസ്, ജനറല്‍ സെക്രട്ടറി ആര്. അജിരാജകുമാര്‍, അഡ്വ. ജെ.ആര്. പത്മകുമാര്‍, സാംജി പഴേപറമ്പില്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: