ആലപ്പുഴ: രാസദുരന്തങ്ങള്‍ നേരിടുന്നതിനുള്ള ജില്ലയുടെ ശേഷി പരിശോധിക്കുന്നതിന് 28ന് നടക്കുന്ന മോക്ക് ഡ്രില്ലിനുള്ള ക്രീമീകരണങ്ങള് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല ക്രൈസിസ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.
ദേശീയ പാതയില്‍ വയലാര്‍ ജങ്ഷനും തങ്കി കവലയ്ക്കുമിടയില്‍ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജില്ലാ ഓഫീസര്‍ പി. ജിജു വിശദീകരിച്ചു. മോക്ക് ഡ്രില്ലിനായി ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന എല്‍പിജി ബുള്ളറ്റ് ടാങ്കറില്‍ വാതക ചോര്‍ച്ച ഉണ്ടാകുന്ന സാഹചര്യം വ്യാജമായി സൃഷ്ടിക്കും.
വാതക ചോര്‍ച്ച സംബന്ധിച്ച വിവരം കളക്ടറേറ്റ് കണ്ട്രോള് റൂമില്‍ ലഭിച്ചാലുടന്‍ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് അംഗങ്ങളായ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അടിയന്തര സന്ദേശം നല്‍കും. ദുരന്തസ്ഥലത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്തല ഡിവൈഎസ്പിയുടെ നിയന്ത്രണത്തിലായിരിക്കും നടക്കുക. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസസ് നേതൃത്വം നല്‍കും. മോക്ക് ഡ്രില്ലിന് മുന്നോടിയായി കുടുംബശ്രീയും വിദ്യാഭ്യാസ വകുപ്പും പ്രദേശവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബോധവല്‍ക്കണ ക്ലാസ് നല്‍കും.
ഡെപ്യൂട്ടി കളക്ടര്‍ പി.എസ്. സ്വര്‍ണ്ണമ്മ അദ്ധ്യക്ഷയായി. ഒരുക്കങ്ങളുടെ അവസാനഘട്ട വിലയിരുത്തലിന് 27 ന് ഉച്ചയ്ക്ക് രണ്ടിന് ബിഷപ്പ്മൂര് സ്കൂള്‍ ലൈബ്രറി ഹാളില്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: