കോഴിക്കോട്: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിശദമായ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വേ നടത്തുന്നത്.
കേരള സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് സര്വ്വേയ്ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നത്.
അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതി ചികിത്സ തുടങ്ങി കിടത്തി ചികിത്സ ഉള്ളതും അല്ലാത്തതും, രജിസ്ട്രേഷന് ഉള്ളതുമായ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതോടെ ആവശ്യമായ യോഗ്യതകളില്ലാതെ ചികിത്സക്കു നടത്തുന്ന വ്യാജചികിത്സകര്‍ കുടുങ്ങും.
സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം കണക്കാക്കുക. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം കണക്കാക്കുക. ഒപി, ഐപി വിഭാഗങ്ങളിലെ സൗകര്യങ്ങളെ കുറിച്ചു വിലയിരുത്തുക.
നൂതന ചികിത്സ സമ്പ്രദായങ്ങളെ കുറിച്ച് മനസ്സിലാക്കുക, മാലിന്യ നിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങളെ കുറിച്ച് അറിയുക, സംസ്ഥാന വരുമാനത്തില്‍ ഈ മേഖലയുടെ സംഭാവന കണക്കാക്കുക തുടങ്ങിയവയാണ് സര്‍വ്വേയുടെ ലക്ഷ്യങ്ങള്‍.
സര്‍വ്വേയുടെ ഭാഗമായി വിവിധ മെഡിക്കല്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്കി സര്‍വ്വേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
വിവരശേഖരണം നടത്തുന്ന ജീവനക്കാര്‍ക്കായി പ്രത്യേകം പരിശീലനവും നല്‍കിയിരുന്നു.
പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡോ. ലതിക ഇന്‍വെസ്റ്റിഗേറ്റര്‍മാരുടെ സംശയങ്ങള്‍ ദുരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: