നടുവില്‍: സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയ പാലക്കയം തട്ടില്‍ പുതുതായി ഏര്‍പ്പെടുത്തിയ റെയ്ഡുകള്‍ സഞ്ചാരികളെ ആവേശത്തിലാക്കുന്നു. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വവും കേരളത്തിലെ ആദ്യത്തേതുമായ ബോറിംങ് ബോള്‍ റെയ്ഡാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നത്. ഇതുകൂടാതെ മലനിരകളെ ബന്ധിപ്പിച്ച് റോപ്പ് വേ, ബര്‍മ്മ ബ്രിഡ്ജ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് പേരെ കയറ്റാവുന്ന വലിയൊരു ബോളില്‍ 250 മീറ്ററോളം സഞ്ചരിക്കുന്ന സംവിധാനമാണ് ബോറിംങ് ബോള്‍. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഇത്തരം റെയ്ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. അതീവ സുരക്ഷാ സംവിധാനങ്ങളാണ് ടൂറിസം വകുപ്പ് ഇതിനായി ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ഔദ്യോകികമായി നടത്തിയിട്ടില്ലെങ്കിലും ഇവയെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. പാലക്കയം തട്ടിലെ വികസന പദ്ധതികള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
ദേവസ്വം ഭൂമി കയ്യേറ്റം, നിര്‍മ്മാണ പ്രവര്‍ത്തികളിലെ അഴിമതി എന്നിവയായിരുന്നു ഇതില്‍ പ്രധാനം. നിര്‍മ്മാണത്തിന്റെ പേരില്‍ നടന്ന അഴിമതിയെക്കുറിച്ച് ഉന്നതസംഘം അന്വേഷിക്കുകയും കുറ്റക്കാരായവര്ക്കെതരെ കേസെടുക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് വെള്ളാട് ദേവസ്വം ഭൂമി കയ്യേറിയതായി ആരോപണമുയര്‍ന്നത്. ഭൂമി കയ്യേറി ചിലര്‍ ഇവിടെ റിസോര്‍ട്ടുകളും മറ്റും നിര്‍മ്മിച്ചതായും ആരോപണമുണ്ടായിരുന്നു. വികസന പദ്ധതികള്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ മുങ്ങിയതോടെ ജില്ലയിലെ പ്രധാനപ്പെട്ടതും സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രവുമായ പാലക്കയം തട്ടിന്റെ വികസനം മുരടിക്കുകയായിരുന്നു.
പ്രതിദിനം നൂറുകണക്കിന് സന്ദര്‍ശകരെത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. മലമുകളിലെത്താന്‍ യാത്രായോഗ്യമായ റോഡുപോലും ഇല്ലാത്തത് വിനോദകേന്ദ്രത്തിന്റെ വികസനത്തെ ദോഷകരമായി ബാധിച്ചിരുന്നു. ഇതുമൂലം സ്വകാര്യ ടാക്സികള്‍ സന്ദര്‍ശകരെ പിഴിയുകയായിരുന്നു. വിവാദങ്ങള്‍ തലപൊക്കിയതോടെ കോടികള്‍ ചെലവഴിച്ച് നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികളും പാതിവഴിയില്‍ നിലച്ചു. കഴിഞ്ഞ ദിവസം ടൂറിസം കോംപ്ലക്സ് കെട്ടിടത്തിന് പഞ്ചായത്ത് അധികൃതര്‍ നമ്പര്‍ നല്‍കിയതോടെ വൈദ്യുതി കണക്ഷന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിദേശരാജ്യങ്ങളില്‍ മാത്രം കാണുന്ന സാഹസിക സഞ്ചാരികളുടെ റെയ്ഡുകല് ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: