കോട്ടയം: ഇക്കഴിഞ്ഞ ഏപ്രില്‍ 6 മുതല്‍ ശിക്ഷാതടവുകാരനായി കോട്ടയം ജില്ലാ ജയിലില്‍ കഴിയവേ ഏപ്രില്‍ 24 ന് കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തിന് സാമ്പത്തിക സമാശ്വാസം അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. വടവാതൂര്‍ ശാന്തിഗ്രാമം കോളനിയില്‍ ജോണ്‍ ഡാനിയേലിന്റെ കുടുംബത്തിന് അര്‍ഹമായ സമാശ്വാസം അനുവദിക്കണമെന്നാണ് കമ്മീഷന് അംഗം കെ. മോഹന്‍കുമാറിന്റെ ഉത്തരവ്.
തടവുകാരന്റെ മരണം കോട്ടയം ജില്ലാ ജയില്‍ സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ രേഖാമൂലം അറിയിച്ചിരുന്നു. പരേതന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും അനുബന്ധ രേഖകളും അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മജോണിന് കമ്മീഷന് അയച്ചു കൊടുത്തു. തങ്കമ്മജോണ് സമര്‍പ്പിച്ച മറുപടിയില്‍ തങ്ങള്‍ സാമ്പത്തിക ബുദ്ധുമുട്ട് അനുഭവിക്കുകയാണെന്നും സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്കിയിട്ടുള്ളതായി പറയുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയില്‍ മരിച്ചയാളുടെ കുടുംബത്തിന് സഹായം നല്‍കണമെന്ന് കമ്മീഷന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.
ഉത്തരവ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും അറിവിനും അനന്തരനടപടികള്‍ക്കുമായി അയച്ചുകൊടുത്തു. കുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിയമാനുസരണം പരിഗണിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: