പ്രതിഷേധാര്‍ഹം തോമസ് ജേക്കബ് (മലയാള മനോരമ മുന്‍
എഡിറ്റോറിയല്‍ ഡയറക്ടര്‍)
ആര്‍ക്കും കയറാവുന്ന സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ്. രേഖകള്‍ വല്ലതുമാണെങ്കില്‍ എന്തുനല്‍കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം.
കാനത്തിന്റെ അഭിപ്രായം തന്നെ, ആലപ്പി അഷറഫ്
(സിനിമാ സംവിധായകന്)
മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ നടപടി സംബന്ധിച്ച് കാനം രാജേന്ദ്രന്റെ അഭിപ്രായം തന്നെയാണ് എനിക്കും. ഇതുസംബന്ധിച്ച് പൂര്‍ണമായും മനസിലാക്കാത്തതിനാല്‍ കൂടുതല്‍ അഭിപ്രായം പറയുന്നില്ല. മുഖ്യമന്ത്രി തീരുമാനം തിരുത്തിയതായി വാര്‍ത്തകളില്‍ കാണുന്നു.
ഏകാധിപത്യ പ്രവണത, ഹമീദ് ചേന്ദമംഗലൂര്‍
(എഴുത്തുകാരന്)
മാധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവരാണ് ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നത് ഏവരെയും അത്ഭുതപരതന്ത്രരാക്കുകയാണ്. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിക്കലാണിത്. സെക്രട്ടേറിയറ്റിലും നിയമസഭാ ഹാളിലുമൊക്കെ എന്താണ് നടക്കുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഒരുകാലത്തും ചെയ്യാന്‍ പാടില്ലാത്തതാണിത്. എല്‍ഡിഎഫ് ഘടക കക്ഷിയായ സിപിഐക്കുപോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഈ നിലപാട് തിരുത്തപ്പെടേണ്ടതാണ്, പ്രതിഷേധാര്‍ഹമാണ്. ഇത് ഏകാധിപത്യ പ്രവണതയുടെ ലക്ഷണമാണ്.
സെക്രട്ടറിയേറ്റ് എകെജി സെന്ററല്ല, സി.കെ.ജാനു (ജനാധിപത്യ രാഷ്ട്രീയസഭ)
സെക്രട്ടറിയേറ്റ് എകെജി സെന്ററല്ല. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ മൂടിവെക്കുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. അഴിമതി നടത്തുന്നവര്‍ക്കേ മാധ്യമങ്ങളെ ഭയക്കേണ്ടതുള്ളൂ. ഭരണപക്ഷത്താകുമ്പോഴും പ്രതിപക്ഷത്താകുമ്പോഴും രണ്ട് നയം ശരിയല്ല. ഇത് പിണറായിയുടെ ധാര്‍ഷ്ട്യമാണ്.
പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു, ഒ.അബ്ദുറഹിമാന്
(പത്രപ്രവര്ത്തകന്)
മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും സെക്രട്ടേറിയറ്റിലേക്കും മാധ്യമങ്ങളെ കടക്കാനനുവദിക്കാത്തത് നിരാശാജനകമാണ്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് പ്രതീക്ഷിക്കാത്തതാണ് ഈ നടപടി. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റം ഈ നിലപാടിന് കാരണമായിരിക്കാം. എന്നാല്‍ സംയമനത്തോടെ നേരിടുകയായിരുന്നു വേണ്ടിയിരുന്നത്. ബന്ധപ്പെട്ട എല്ലാവരെയും വിളിച്ചുചേര്‍ത്ത് രമ്യമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു വേണ്ടിയിരുന്നത്. ഹൈക്കോടതിയില്‍ ഇന്നും മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അന്നുമുതല്‍ ആരംഭിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സങ്കീര്‍ണ്ണമാക്കുകയാണ്.
കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയോ? എം.ഗീതാനന്ദന് ( സാമൂഹ്യപ്രവര്‍ത്തകന്‍)
മാധ്യമങ്ങളെ ഭയക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേരുന്നതല്ല. മാധ്യമ ധര്‍മ്മം നിറവേറ്റാന്‍ മുഖ്യമന്ത്രി എന്നുള്ള നിലയില്‍ സഹായം ചെയ്യുകയാണ് വേണ്ടത്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം അനുവദിച്ചേതീരു.
കടുത്ത മനുഷ്യാവകാശ ലംഘനം, അഡ്വ. പി. എ. പൗരന്
(മനുഷ്യാവകാശ പ്രവര്ത്തകന്)
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണിത്.
മാധ്യമങ്ങളെ തടയുന്നതൂമൂലം മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ചേമ്പറില്‍ എന്ത് നടക്കുന്നെന്നും സര്‍ക്കാര്‍ തീരുമാനങ്ങള്‍ എന്താണെന്നും അറിയാനുള്ള ജനങ്ങളുടെ അവകാശത്തെ നിഷേധിക്കലാണ്. ഇത്തരം ജനവിരുദ്ധ പ്രവര്‍ത്തനങ്ങളെ ജനാധിപത്യ വിശ്വാസികള്‍ ഒരുതരത്തിലും അംഗീകരിക്കില്ല.
അപലപനീയം, യു.കെ.കുമാരന്
( നോവലിസ്റ്റ്)
സെക്രട്ടേറിയറ്റില്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് തികച്ചും അനാവശ്യമായ ഒന്നാണ്. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നടപടിയാണിത്. മുഖ്യമന്ത്രിയടക്കം ഉത്തരവാദപ്പെട്ടവര്‍ വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ആരും ഉത്തരവാദിത്തം ഏറ്റെടുക്കാത്ത അവസ്ഥ. എങ്കില്‍ വിലക്കേര്‍പ്പെടുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണം. കേരളത്തെപ്പോലെയുള്ള പ്രബുദ്ധ സമൂഹത്തില്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നത് അപലപനീയമാണ്. ഇതാവര്ത്തിച്ചുകൂടാ.
സ്വയം വരുത്തിവച്ച സാഹചര്യം, പി. കേശവന്നായര്
( എഴുത്തുകാരന്)
സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ഉറപ്പുവരുത്തേണ്ട ഭരണാധികാരികള്‍തന്നെ അതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ജനാധിപത്യത്തിന് നല്ലതല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്താന്‍ മത്സരിക്കുന്ന ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും അത് മുഖ്യമന്ത്രി പിണറായി വിജയനോട് വിലപോകില്ല എന്ന് എന്തുകൊണ്ടാണ് ഇത്രകാലമായും മനസിലാക്കാത്തത്. ഒരുതരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍തന്നെ സ്വയം വരുത്തിവച്ചതാണ് ഈ സാഹചര്യം.
എനിക്ക് മനസിലായിട്ടില്ല, മുണ്ടൂര്‍ സേതുമാധവന്
(സാഹിത്യകാരന്)
സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയതിനെപ്പറ്റിയുള്ള പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിക്ക് വായിച്ചിട്ടില്ല. സുഖമില്ലാതെ കിടക്കുകയാണ്. അവിടെ എന്താണ് നടന്നതെന്നുകൂടി എനിക്ക് മനസ്സിലായിട്ടില്ല
മാധ്യമ ധ്വംസനമെന്ന് പറയാനാവില്ല, പി. രാജന്
(മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന്)
മാധ്യമങ്ങള്‍ക്കായാലും, മറ്റ് ആര്‍ക്കായാലും മറ്റൊരു ജോലി നടക്കുന്ന സ്ഥലത്ത് പ്രവേശിപ്പിക്കുന്നതിന് ചില ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണ്. മാധ്യമങ്ങളെ കയറ്റിവിടാത്തത് വലിയ കാര്യമാക്കേണ്ടതില്ല. മറ്റുള്ള സ്ഥലങ്ങളില്‍ ക്യാബിനറ്റ് ബ്രീഫിങ് പോലുമില്ല. അതുകൊണ്ട് പെണ്‍കെണി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനിടെ സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങളെ കയറ്റിവിടാതിരുന്നത് മാധ്യമ ധ്വംസനമായി കണക്കാക്കാനാവില്ല. മറ്റൊരിടത്തും നിയന്ത്രണമില്ലാതെ പെരുമാറുന്ന രീതിയില്ല.
ബാഹ്യ നിയന്ത്രണങ്ങള്‍ പാടില്ല, ഡോ.കെ.എസ്. രാധാകൃഷ്ണന്
(മുന്‍ പിഎസ്സി ചെയര്മാന്)
മാധ്യമപ്രവര്‍ത്തകര്‍ക്ക് ബാഹ്യമായ രീതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് ശരിയല്ല, പക്ഷേ, സ്വന്തം നിലയ്ക്ക് മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ്ഗരേഖ ഉണ്ടാക്കി പ്രവര്‍ത്തിക്കണം. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുക അസാധ്യമാണ്. കാരണം, ജനാധിപത്യത്തിന്റെ അന്തഃസത്തതന്നെ വ്യത്യസ്തമായി ചിന്തിക്കാനും പറയാനുമുള്ള അവകാശമാണ്. ആ അവകാശം കാത്തുസൂക്ഷിക്കുന്നത് മാധ്യമങ്ങളിലൂടെയാണ്.
ചാനല്‍ റേറ്റിംഗിനുവേണ്ടി നടത്തുന്ന അന്ധമായ മാധ്യമപ്രവര്‍ത്തനം മാധ്യമങ്ങളുടെ തന്നെ വിശ്വാസ്യതയെ ഇല്ലാതാക്കുന്നു. അതിനൊരു നിയന്ത്രണം ഉണ്ടായേ പറ്റൂ. മാധ്യമപ്രവര്‍ത്തകരാണ് എന്നതുകൊണ്ട് തങ്ങള്‍ക്ക് എന്തും പറയാമെന്ന രീതി ശരിയല്ല. ഓരാളെ കുടുക്കുന്നതിനുവേണ്ടി കെണിയൊരുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന മാധ്യമപ്രവര്‍ത്തനം ശരിയാണോയെന്ന് ആലോചിക്കണം.
അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്താനാവില്ല, എം.വി. ബെന്നി (സാഹിത്യകാരന്)
മാധ്യമപ്രവര്‍ത്തകര്‍ക്ക് അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്നത് ന്യായീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ നെടുംതൂണാണ് മാധ്യമങ്ങള്‍. ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന ഏതു സംവിധാനത്തിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് അധികാരികള്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളണം.
മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ആര്‍ക്കെങ്കിലും നീരസം ഉണ്ടെങ്കില്‍ അത് മാധ്യമപ്രവര്‍ത്തനം തടയാന്‍തക്ക കാരണമല്ല. രാഷ്ട്രീയ പ്രവര്‍ത്തകരില്‍ കൊള്ളരുതാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ രാഷ്ട്രീയംതന്നെ നിരോധിക്കില്ലല്ലോ?
മാധ്യമങ്ങളെ തടയാന്‍ അവകാശമില്ല ,അഡ്വ. കാളീശ്വരം രാജ്
(ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്)
സെക്രട്ടേറിയേറ്റായാലും കോടതികളായാലും പൊതുസ്ഥലങ്ങളാണ്. അവിടെ മാധ്യമങ്ങങ്ങള്ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ശരിയല്ല. പൊതുസ്ഥാപനങ്ങളും സ്ഥലങ്ങളും എപ്പോഴും മാധ്യമങ്ങളുടെ കണ്ണ് എത്തേണ്ട ഇടമാണ്. അവിടെ മാധ്യമപ്രവര്‍ത്തനം വിലക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന് മാത്രമേ മാധ്യമങ്ങളേ തടയേണ്ടതുള്ളൂ.
സത്യപ്രതിജ്ഞയുടെ ലംഘനം, ഡോ. മേരി ജോര്‍ജ്
(ധനകാര്യ വിദഗ്ധ)
മാധ്യമപ്രവര്‍ത്തകര്‍ ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മാധ്യമസ്വാന്ത്ര്യത്തിന് കടിഞ്ഞാണ്‍ ഇടുന്നത് ഉചിതമല്ല. മാധ്യമസ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് ഏകാധിപത്യ സ്വഭാവമുള്ള സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് എന്തൊക്കെയോ മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ഇടതു സര്‍ക്കാരിനെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.
മാധ്യമങ്ങള്‍ മാധ്യമ ധാര്‍മികതയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. സ്റ്റിംഗ് ഓപ്പറേഷനും കുറ്റകരമായ ഒരുപ്രവര്‍ത്തനമാണ്. സഭ്യതയുടെ സീമയെ ഉല്ലംഘിക്കുന്ന സംഭാഷണം തീര്‍ത്തും മാധ്യമം ഒഴിവാക്കേണ്ടേതായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ സൂത്രവാക്യങ്ങളിലെങ്ങും ഇത്തരം സ്റ്റിംഗ് ഓപ്പറേഷനുകളെ പ്രോത്സാഹിപ്പിക്കാനാകില്ല. ഏതു സാഹചര്യത്തിലും മനുഷ്യ ധാര്‍മ്മികതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെ വേണം മാധ്യമ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടു പോകേണ്ടത്. മാധ്യമങ്ങള്‍ ചില പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളെ മറനീക്കി കാണിക്കാന്‍ ഉപകരിക്കും.
മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വം വേണം,സി. ഗൗരീദാസന്‍ നായര്‍
(മാധ്യമ പ്രവര്ത്തകന്)
ടെലിവിഷന്‍ ഏറെ പ്രമുഖ്യമുള്ള മാധ്യമ, രാഷ്ട്രീയ സാഹചര്യത്തില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള പ്രശ്നമാണിത്. മാധ്യമ പക്ഷത്തുനിന്നു നോക്കുമ്പോള്‍ നാം നടത്തുന്ന ഇടപെടലുകളും നാം ആഗ്രഹിക്കുന്ന കടന്നുചെല്ലലുകളും ന്യായീകരിക്കാവുന്നതാണ്. എന്നാല്‍ രാഷ്ട്രീയത്തിന്റെ പൊതുനിലവാരവും അതിന്റെ ഉള്ളടക്കത്തിനുണ്ടാകേണ്ട കരുത്തും പരിഗണിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തബോധം മാധ്യമങ്ങള്‍ കാട്ടേണ്ടതാണ്. ഇന്ന് മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന രീതിയില്‍ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവരണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ ചില അപകടങ്ങള്‍ ഉണ്ടെന്നുകാണാം. ആശുപത്രികളിലെ കാഷ്വാലിറ്റികളിലും അത്യാഹിത വിഭാഗത്തിലും മറ്റും മാധ്യമങ്ങള്‍ കടന്നു ചെല്ലരുത് . ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയോട് പൂര്‍ണമായും യോജിക്കുന്നു.
സത്യം പുറത്തുവരും, ഡോ. ഡി. ബാബു പോള്‍
(മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി)
മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനോട് യോജിപ്പില്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതുകൊണ്ട് ആര്‍ക്കും സത്യത്തെ നിയന്ത്രിക്കാനാകില്ല. സത്യം ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും.
ഞാന്‍ സ്ഥലത്തില്ല, ടി.ആര്.അജയന്
(സാംസ്കാരിക പ്രവര്ത്തകന്)
ഞാന്‍ സ്ഥലത്തില്ല. കൂടുതല്‍ വിവരങ്ങള്‍ അറിയാതെ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല.
ശരിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല, ആഷാ മേനോന് (നിരൂപകന്)
ഇക്കാര്യത്തെക്കുറിച്ച് ശരിക്ക് ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് ദിവസമായി തിരക്കായിരുന്നു. ടിവി ന്യൂസില്‍ ഒരു ലൈന്‍ കണ്ടതേയുള്ളു.
ഇത് അസഹിഷ്ണുത,കെ.എല്‍. മോഹനവര്‍മ്മ
(നോവലിസ്റ്റ്)
കേരളത്തില്‍ ജുഡീഷ്യറിയും മാധ്യമങ്ങളുമായുള്ള സംഘര്‍ഷം ഇന്നും നിലനില്‍ക്കുകയാണ്. അതുപോലെ എക്സിക്യൂട്ടീവിനും മാധ്യമങ്ങളെ എതിര്‍ക്കാനുള്ള പ്രവണത കൂടുന്നുണ്ട്. അതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തെ നിയമപരമായി ഒതുക്കാനുള്ള ശ്രമം മറ്റ് മൂന്ന് മേഖലകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ശ്രമം ഇനിയും ശക്തമാകും. അത് ഞാന്‍ പ്രതീക്ഷിക്കുന്നതിലും അപകടകരമായ നിലയിലേയ്ക്ക് വന്നുവെന്നിരിക്കാം.
ഇന്നത്തെ സംഭവങ്ങള്‍ താല്‍ക്കാലികമായി ചില ചൊറിച്ചിലുകള്‍ എന്നേ പറയാനുള്ളൂ. പക്ഷേ ആ ചൊറിച്ചിലുകളെ മാറ്റുന്ന സഹിഷ്ണുതയുടെ ശക്തി നമ്മുടെ പാരമ്പ്യത്തിലുണ്ട്. അതിനാല്‍ ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്.
എന്തുകൊണ്ട് മാധ്യമങ്ങളെ ഭയക്കുന്നു
ഡോ. പി. ഗീത (എഴുത്തുകാരി)
മാധ്യമങ്ങളെ വിലക്കുന്നത് ജനാധിപത്യപരമായ നല്ല പ്രവണതയല്ല. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായാലും എന്തിനാണ് മാധ്യമങ്ങളെ ഭയക്കുന്നത്? മാധ്യമങ്ങളോട് വളരെ സുതാര്യമായ സമീപനം സ്വീകരിക്കുകയാണ് വേണ്ടത്. മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ ഭരണാധികാരികളെ, ഭരണതീരുമാനങ്ങളെ ജനങ്ങളില്‍നിന്ന് അകറ്റുവാന്‍ മാത്രമാണ് സഹായിക്കുക.
ജനാധിപത്യവിരുദ്ധം , പി. നാരായണക്കുറുപ്പ്
(കവി)
മാധ്യമ വിലക്ക് ഭാരതത്തില്‍ പതിവുള്ളതല്ല. കേന്ദ്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണ്. ഭാരതത്തിലെ ഒരു ചെറിയ സംസ്ഥാനത്തെ ഒരു പാര്‍ട്ടി മാത്രം മാധ്യമങ്ങളെ വിലക്കുന്നു. ഇത് അസംബന്ധവും ഉത്തരവാദപ്പെട്ട ജനാധിപത്യ സംവിധാനത്തിനു വിരുദ്ധവുമാണ്. ഇത്തരം രാഷ്ട്രീയപാര്‍ട്ടികളെ ജനം തൂത്തെറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നെഹ്റുവിന്റെ കാലം മുതല്‍ അവശ്യഘടകം നിറവേറ്റുന്ന സ്വതന്ത്ര ഏജന്‍സിയായാണ് മാധ്യമങ്ങളെ കരുതിപ്പോരുന്നത്.
നിഷ്പക്ഷമായി അന്വേഷിക്കണം , ജോണ്‍ മേരി (പത്രപ്രവര്ത്തകന്)
സെക്രട്ടേറിയറ്റിനുള്ളില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയോ ഓഫീസോ പറഞ്ഞിട്ടില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രം എടുക്കാന്‍ വരണ്ടാ എന്നുമാത്രമാണ് നിര്‍ദ്ദേശം നല്‍കിയിരുന്നതെന്നാണ് ഓഫീസ് പറയുന്നത്. ഈ വാദത്തിന് അല്പമെങ്കിലും സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഉണ്ടെങ്കില്‍ നിഷ്പക്ഷമായി അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.
കുരീപ്പുഴയ്ക്ക് ജലദോഷം
കവി കൂരിപ്പുഴ ശ്രീകുമാര്‍
മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനോട് പ്രതികരിക്കാതെ കവി കുരീപ്പുഴ ശ്രീകുമാര്‍. ജലദോഷമായതുകൊണ്ട് താന്‍ നാലുദിവസമായി പത്രവും വാര്‍ത്തയും ഒന്നും കാണുന്നില്ല. ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് വിശദമായി പഠിച്ചേ പ്രതികരിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: