ബ്രിസ്ബേന്‍: ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരായ സ്റ്റീവ് സ്മിത്തും ജോ റൂട്ടും നേര്‍ക്കുനേര്‍ വരുന്ന ആഷസ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ഇതാദ്യമായാണ് ആഷസ് പരമ്പരയില്‍ സ്മിത്ത് ഓസ്ട്രേലിയയേയും റൂട്ട് ഇംഗ്ലണ്ടിനെയും നയിക്കുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയ്ക്ക് മത്സരം ആരംഭിക്കും.
കളിക്കളത്തില്‍ നിലയുറപ്പിച്ച് ഏറെ റണ്‍സ് നേടാന്‍ കഴിയുന്ന കളിക്കാരനാണ് സ്മിത്ത്. നിലവില്‍ ടെസ്റ്റ് റാങ്കിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനാണ്. റൂട്ടാണ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്. ക്ലാസിക്കല്‍ ബാറ്റ്സ്മാനായ റൂട്ടിനെ പുറത്താക്കുക വിഷമകരമാകും. സ്മിത്തിന് സഹായിയായി ഡേവിഡ് വാര്‍ണറും റൂട്ടിന് പിന്തുണ നല്കാന് അലിസ്റ്റാര്‍ കുക്കുമുണ്ട്. ഇൗ സൂപ്പര്‍ താരങ്ങള്‍ റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടാല്‍ അത് പരമ്പരയിലെ പ്രതീക്ഷകള്‍ക്ക് വിലങ്ങ് തടിയാകും. ക്യാപ്റ്റന്മാരില് അത് സമ്മര്‍ദ്ദമുണ്ടാക്കുകയും ചെയ്യും.
റൂട്ടിനെക്കാള്‍ രണ്ട് വയസ് കൂടുതലുള്ള സ്മിത്ത് പരിചയ സമ്പന്നനായ ക്യാപ്റ്റനാണ്.26 ടെസ്റ്റില്‍ സ്മിത്ത് ഓസീസിനെ നയിച്ചിട്ടുണ്ട്. അതേസമയം, ഈ സീസിണില്‍ ഇതാദ്യമായാണ് റൂട്ട് ഇംഗ്ലണ്ടിനെ നയിക്കുന്നത്. നാട്ടിലെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെയും വെസ്റ്റീന്ഡീസിനെയും തോല്‍പ്പിച്ച റൂട്ടിന്റെ ആദ്യ വിദേശ പരമ്പരയാണ് ആഷസ്.
ഈ വര്‍ഷം ആഷസ് പരമ്പരയ്ക്ക് മുമ്പ് റൂട്ട് കളിച്ച 10 ടെസ്റ്റില്‍ 1059 റണ്‍സ് നേടിയിട്ടുണ്ട്.2013-2014 സീസണില്‍ ഓസ്ട്രേലിയയില്‍ പര്യടനത്തിനെത്തിയ റൂട്ടിന് തിളങ്ങാനായില്ല.പരമ്പരയില്‍ ഇംഗ്ലണ്ട് 5-0 ന്റെ തോല്‍വി ഏറ്റുവാങ്ങി.
പേസര്‍ ജാക്ക് ബാളിനെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജെയിംസ് ആന്ഡേഴ്സണ്, സ്റ്റുവര്‍ട്ട് ബോര്‍ഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബൗളിങ്ങ് നിരയെ നയിക്കുന്നത്.
ബാറ്റ്സ്മാന് ഗ്ലെന്‍ മാക്സ്വെല്ലിനെ ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ഡേവിഡ് വാര്‍ണര്‍ക്ക് പരിശീലന മത്സരത്തില്‍ പരിക്കേറ്റ് സാഹചര്യത്തിലാണ് മാക്സ്വെല്ലിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാര്‍ണര്‍ ഇന്ന് ഫിറ്റ്നസ് ടെസ്റ്റ് പാസായില്ലെങ്കില്‍ മാക്സ്വെല്ലിന് അവസരം ലഭിക്കും.മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരാണ് ഓസീസിന്റെ പേസ് നിരയെ നയിക്കുന്നത്.
ഗാബയിലെ പിച്ച് ആദ്യ മൂന്ന് ദിവസങ്ങളില്‍ പേസിനെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. അവസാന ദിനങ്ങളില്‍ പിച്ച് സ്പിന്നിന് അനുകൂലമാകും.1988 നുശേഷം ഓസ്ട്രേലിയ ഗാബയില്‍ തോല്‍വിയറിഞ്ഞിട്ടില്ല.1986 നു ശേഷം ഇംഗ്ലണ്ടിന് ഇവിടെ വിജയം നേടാനായിട്ടില്ല.
പരമ്പരയില്‍ ആകെ അഞ്ചു ടെസ്റ്റുകളാണുള്ളത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ രണ്ടു മുതല്‍ ആറുവരെ അഡ്ലെയ്ഡില് അരങ്ങേറും.
മൂന്നാം ടെസ്റ്റ് പെര്‍ത്തിലാണ്. ഡിസംബര്‍ പതിനാലു മുതല്‍ പതിനെട്ടുവരെ. നാലാം ടെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 30 വരെ മെല്‍ബണില്‍ നടക്കും.അവസാന ടെസ്റ്റ് ജനുവരി നാലു മുതല്‍ എട്ടുവരെ സിഡ്നിയില്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: