കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനങ്ങള്‍ താഴെത്തട്ടിലുളള കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം ജില്ലാ കമ്മറ്റി തള്ളി. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുത്ത യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും സംസ്ഥാന സമിതി തീരുമാനത്തെ എതിര്‍ത്തു. ജയരാജന് സ്വയം മഹത്വവല്‍ക്കരിക്കുന്നുവെന്നും ഇതിന് ജീവചരിത്ര രേഖയടങ്ങുന്ന സംഗീത ആല്‍ബവും ബോര്‍ഡുകളും ബാനറുകളുമൊക്കെ പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു വിമര്‍ശനം.
സംസ്ഥാന സമിതി തീരുമാനം താഴെത്തട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം കീഴ്വഴക്കങ്ങളുടെ ലംഘനമാണ്, അപൂര്‍വ്വവുമാണ്. ജയരാജനെതിരായ തീരുമാനത്തില്‍ അണികളില്‍ അമര്‍ഷമുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു നടപടി പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ജയരാജനെ അനുകൂലിക്കുന്നവര്‍ യോഗത്തില്‍ വാദിച്ചു.
ജയരാജനെതിരെ ആരോപണമുയര്‍ത്തിയ എം.വി. ഗോവിന്ദന്, മൗനാനുവാദം നല്കിയ കോടിയേരി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജന്, പി.കെ. ശ്രീമതി, കെ.കെ. ശൈലജ എന്നിവരുടെ സാന്നിധ്യത്തിലാണ് വിമര്‍ശം താഴെത്തട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇത് സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന സമിതിക്കുമേറ്റ കനത്ത തിരിച്ചടിയാണ്. മേല്‍ക്കമ്മിറ്റി തീരുമാനങ്ങള്‍ അതേപടി നടപ്പിലാക്കിയ ചരിത്രമുള്ള സിപിഎമ്മിന് ജയരാജനെതിരായ നടപടി റദ്ദാക്കേണ്ടി വന്നത് വരും ദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കും.
വ്യക്തിപ്രഭാവം വളര്‍ത്തുന്ന ബോര്‍ഡുകളും ബാനറുകളും സംഗീത ആല്ബവുമൊക്കെയുണ്ടാക്കിയത് താനല്ലെന്നും മഹത്വവല്‍ക്കരിച്ച് പ്രചാരണം നടത്തുന്നത് അണികളാണെന്നുമുള്ള ജയരാജന്റെയും ഭൂരിപക്ഷം അംഗങ്ങളുടെയും വിശദീകരണം യോഗം അംഗീകരിച്ചു. ജയരാജനെതിരെ നടപടിയുണ്ടായാല്‍ അണികളുടെ പ്രതികരണമെന്തായിരിക്കുമെന്ന ഭയം കാരണമാണ് സംസ്ഥാന സമിതി തീരുമാനം ജില്ലാ കമ്മിററി അപ്പാടെ തളളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: