കുന്നത്തൂര്‍: ശൂരനാട് വടക്ക് പള്ളിച്ചന്തയില്‍ പ്രദേശവാസികള്‍ പോലീസിനെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയനീക്കം. അന്യസംസ്ഥാന തൊഴിലാളി പ്രദേശവാസിയായ പെണ്‍കുട്ടിയുടെ ദൃശ്യം മൊബൈല്‍ഫോണില്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.
നാട്ടുകാര്‍ പോലീസിനെ ആക്രമിക്കുകയും ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. എസ്ഐ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് 105 പേര്‍ക്കെതിരെ കേസെടുത്ത പോലീസ് 12 പേരെ അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിശ്ചലമായിരിക്കുകയാണ്.
നിരപരാധികളെയാണ് പോലീസ് അറസ്റ്റു ചെയ്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ് ഇവിടം. അറസ്റ്റിലായവര്‍ മുഴുവന്‍ ഒരു പ്രത്യേക സമുദായത്തില്‍ പ്പെട്ടവര് ആയതിനാല്‍ ഇടത്, വലത് രാഷ്ട്രീയ സംഘടനകള്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പോലീസിനെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ്.
വികാരിയച്ചന് ഉള്‍പ്പെടെ ചേര്‍ന്ന് പോലീസിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചാണ് പ്രതിഷേധം. നിരപരാധികള്‍ക്കെതിരായ പോലീസ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. പുറത്ത് നിന്നെത്തിയവരാണ് പോലീസിനെ ആക്രമിച്ചതെന്നാണ് ഇവരുടെ വാദം.
പോലീസിനെതിരെ വികാരിയച്ചന്റെ നേതൃത്വത്തില്‍ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍ പ്രതികളുടെ ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെയും വിമര്‍ശനമുന്നയിച്ചു. പ്രതികള്‍ക്കനുകൂല നിലപാടുമായി സിപിഎം, സിപിഐ, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വവും മുന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: