പത്തനാപുരം: മലയോരമേഖലയിലെ വിപണികളില്‍ കൃത്രിമ മുട്ട വീണ്ടും വ്യാപകമാകുന്നു. ഭക്ഷ്യയോഗ്യമല്ലാത്ത മുട്ട നിരവധിയാളുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. പത്തനാപുരം നഗരത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുമാണ് കൃത്രിമമുട്ടകള്‍ ലഭിച്ചതായി ആളുകള്‍ പരാതി പറയുന്നത്. ആരോഗ്യത്തിന് ഹാനികരവും ഉപയോഗിക്കാന്‍ കഴിയാത്തതുമാണ് മുട്ടകള്‍. കഴിഞ്ഞ ദിവസം പത്തനാപുരം മഞ്ചള്ളൂര്‍ ആദംക്കോട്ട് വീട്ടില്‍ പ്രസന്നന് വീട്ടിലേക്ക് വാങ്ങിയ താറാവുമുട്ടകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജനാണെന്ന് സംശയം തോന്നിയത്.
പാകം ചെയ്യാനായി വച്ചപ്പോള്‍ പ്ലാസ്റ്റിക് പോലെ ഉരുകി കുമിളകളായി രൂപപ്പെടുകയായിരുന്നു. തോടിനുള്ളില്‍ നിന്നും പ്ലാസ്റ്റിക് പോലെ പാട ഇളകിവന്നു. സാധാരണ താറാവുമുട്ടകള്‍ക്ക് ഉണ്ടാകുന്ന ഗന്ധവും ഇല്ലായിരുന്നു. സംശയത്തെ തുടര്‍ന്ന് വാങ്ങിയ മുട്ടകള്‍ ഉപയോഗിച്ചില്ല. ഒരു ട്രേയില്‍ നിന്നും വാങ്ങിയ എല്ലാ മുട്ടയും ഇത്തരത്തിലായിരുന്നുവത്രെ. കഴിഞ്ഞ വര്‍ഷം കൃത്രിമമുട്ടകള്‍ പ്രചരിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് മേഖലയില്‍ പരിശോധന നടത്തിയിരുന്നു. മലയോര വിപണിയിലേക്കുള്ള മുട്ടകള്‍ കൂടുതലും എത്തുന്നത് തമിഴ്നാട്ടില്‍ നിന്നാണ്. കാണുമ്പോള്‍ സാധാരണ മുട്ട പോലെയാണെങ്കിലും ഉപയോഗിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: