കാട്ടാക്കട: കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനും പത്രവിതരണക്കാരനുമായ ശശികുമാറിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. നേമം പുതിയ കാരയ്ക്കാമണ്ഡപം മേലാംകോട് റോഡില്‍ പൊന്നുമംഗലത്തു വീട്ടില്‍ നിന്ന് ഇപ്പോള്‍ കിള്ളി കാവിന്‍പുറം ഹസീന മന്‍സിലില്‍ താമസിക്കുന്ന അല്‍ അമീന്(28), വിളപ്പില്‍ശാല കൊല്ലങ്കോണം മുസ്ലിംപള്ളിക്ക് സമീപം പൊങ്ങില്വിള പുത്തന്‍വീട്ടില്‍ അര്‍ഷാദ്(25) എന്നിവരാണ് പിടിയിലായത്.
19 ന് കാട്ടാക്കട-മൊളിയൂര്‍ റോഡിലാണ് സംഭവം നടന്നത്. അക്രമദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിയുകയും ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇത് പ്രതികളെ ഉടന്‍ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചു. 18 ന് രാത്രിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം എസ്ഡിപിഐ പ്രവര്‍ത്തകനായ മുനീറിനെ ദേഹോപദ്രവം എല്പ്പിച്ചതിലുള്ള പ്രതികാരമായാണ് ശശികുമാറിനെ ആക്രമിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകരും ബന്ധുക്കളുമായ ഇവര്‍ ഏതെങ്കിലും സിപിഎം പ്രവര്‍ത്തകനെ ഉപദ്രവിക്കണം എന്ന് തീരുമാനിച്ചാണ് ആക്രമണം നടത്തിയത്. നാലംഗസംഘം രാവിലെ മാരകായുധങ്ങളുമായി ആക്രമണ ഉദ്ദേശ്യത്തോടെ പത്രവിതരണം ചെയ്യുകയായിരുന്ന ശശികുമാറിനെ ബൈക്കില്‍ പിന്തുടര്ന്നു ആക്രമിക്കുകയായിരുന്നു. വെട്ടിയും അടിച്ചും ശശികുമാറിനെ മാരകമായ പരിക്കേല്‍പ്പിച്ചു. വാഹനത്തില്‍ നിന്ന് നിലത്തുവീണ ശശികുമാര്‍ പ്രാണരക്ഷാര്‍ഥം ഓടി. ഇവര്‍ പിന്തുടര്ന്നെങ്കിലും ശശികുമാര്‍ രക്ഷപ്പെട്ടു എന്നുകണ്ട് വൈരഗ്യമടങ്ങാതെ ഇയാളുടെ വാഹനം അടിച്ചു തകര്‍ത്ത് പത്രങ്ങള്‍ വാരി എറിഞ്ഞു.
കൃത്യത്തിനുശേഷം മലയിന്കീഴിലെത്തിയ സംഘം നെയ്യാറ്റിന്‍കരവഴി തമിഴ്നാട് ആറ്റിന്‍കര പള്ളിക്കുസമീപം ലോഡ്ജില്‍ മുറിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും സംഘം അവിടെ നിന്ന് രക്ഷപ്പെട്ടു. അന്വേഷണത്തില്‍ പ്രതികള്‍ തിരുവനന്തപുരത്തേക്കുള്ള ബസില്‍ കയറിയതായി മനസിലാക്കി. തിരുവനന്തപുരത്ത് ബസ് ഇറങ്ങവെ ആര്യനാട് സിഐ ബി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി. അനില്‍കുമാര്‍ പറഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി ഐ. സാജുവിന്റെ വീടാക്രമിച്ചതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകന്റെ ലോറിതകര്ത്തു എന്നാരോപിച്ച് രണ്ടു സിപിഎം പ്രവര്‍ത്തകരെ മര്‍ദിച്ചു. അന്ന് രാത്രിയോടെ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് പകരം മര്‍ദ്ദനം ഏറ്റിരുന്നു. എല്ലാറ്റിന്റെയും പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു. പത്രവിതരണക്കാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇനി രണ്ടുപേര്‍ കൂടെ പിടിയിലാകാനുണ്ടെന്നും അവരെ കുറിച്ചുള്ള സൂചന ലഭിച്ചതായും അന്വേഷണ സംഘം പറഞ്ഞു. കാട്ടാക്കടയില്‍ നടന്ന അക്രമ ങ്ങളുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യുമെന്നും കാട്ടാക്കട സര്‍ക്കിള്‍ ഓഫീസില്‍ നടന്ന പത്രസമ്മേളനത്തില്‍ ഡിവൈഎസ്പി പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: