ന്യൂദല്‍ഹി: അര്‍ഹതപ്പെട്ടവര്‍ക്ക് സബ്സിഡി നേരിട്ട് നല്കാന് തുടങ്ങിയതോടെ 65,000 കോടി രൂപ ലാഭിക്കാന്‍ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടനിലക്കാരെ ഒഴിവാക്കി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധാറും ബാങ്ക് അക്കൗണ്ടും സംയോജിപ്പിച്ചാണ് ഇത് നടപ്പാക്കിയത്. ദല്‍ഹിയില്‍ അഞ്ചാമത് സൈബര്‍ സ്പേസ് ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയടങ്ങിയ ജാം ത്രയം (ജെഎഎം) അഴിമതി കുറയ്ക്കുന്നതിന് സഹായിച്ചു. ഈ ജാം ത്രയം വഴിയാണ് സബ്സിഡി ചോര്‍ച്ച തയാന്‍ സാധിച്ചത്.
ഡിജിറ്റല്‍ ഇന്ത്യയുടെ നേട്ടങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ആധുനിക സാങ്കേതിക വിദ്യയുടെ ലോകം വികസിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ പ്രധാനപ്പെട്ട വലിയ മാറ്റങ്ങള്‍ സൈബര്‍ സ്പേസിലുണ്ടായി. കംപ്യൂട്ടറുകളില്‍ നിന്ന് കൈയിലൊതുങ്ങുന്ന സ്മാര്‍ട് ഫോണുകളിലേക്ക് സാങ്കേതിക വിദ്യ മാറി. ഡിജിറ്റല്‍ മേഖലയിലുണ്ടായിട്ടുള്ള വളര്‍ച്ച ഇന്ത്യയിലും പ്രതിഫലിപ്പിച്ചു. ഇന്ത്യയിലെ ഐടി പ്രതിഭകളെ ലോകം അംഗീകരിക്കുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് ആഗോളതലത്തില്‍ നിര്‍ണായക സ്ഥാനവുമുണ്ട്. ഭരണത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കാന്‍ സാങ്കേതിക വിദ്യ ആവശ്യമാണ്. ഇന്ന് പുറത്തിറക്കിയ ഉമംഗ് എന്ന മൊബൈല്‍ ആപ്പില്‍ നൂറു പൗരകേന്ദ്രീകൃത സേവനങ്ങള്‍ ലഭ്യമാകും.
സാങ്കേതികവിദ്യ ദോഷകരമായും തീരുന്നുണ്ട്. ഹാക്കിങ്ങും വൈബ്സൈറ്റുകളുടെ മുഖംമാറ്റലുകളും മഞ്ഞുമലയുടെ തുമ്പ് മാത്രമാണ്. സൈബര്‍ ആക്രമണങ്ങള്‍ ഗുരുതര ഭീഷണിയാണ്. സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിലുള്ളവര്‍ സൈബര്‍ കുറ്റവാളികള്‍ക്ക് ഇരയാകാതെ നോക്കണം. സൈബര്‍ ഭീഷണികളെ നേരിടുന്നതിന് പ്രൊഫഷണലുകളെ പരിശീലിപ്പിക്കണം. യുവജനങ്ങള്‍ക്ക് ആകര്‍ഷകരവും ലാഭകരവുമായ മേഖലയാണ് സൈബര്‍ സുരക്ഷയെന്ന് ഉറപ്പാക്കണം. ഭീകരവാദികളുടെ കളിസ്ഥലമായി ഡിജിറ്റല്‍ സ്പേസ് മാറാതിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണം, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: