തകഴി: വിനോദയാത്രക്ക് പോകുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യവും സിഗററ്റും നല്കിയ യുവാവിനെ അറസ്റ്റു ചെയ്തു. തകഴി തെന്നടി അമ്പാട് വീട്ടില്‍ സന്തോഷിന്റെ മകന് സന്ദീപി(19) നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഷമീര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റു ചെയ്തത്.
തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് കൊടൈക്കനാലിലേക്ക് വിനോദയാത്രക്ക് പോകാനൊരുങ്ങിയ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് യുവാവ് ഇവ കൊണ്ടുവന്നത്. രാവിലെ ആറോടെ ബാഗില്‍ ആറ് കുപ്പികളിലായി കൊണ്ടുവന്ന നാലര ലിറ്റര്‍ വിദേശമദ്യവുമായി യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് മദ്യം വിദ്യാര്‍ത്ഥികള്‍ക്കായി കൊണ്ടുവന്നതാണെന്ന് യുവാവ് വെളിപ്പെടുത്തിയത്.
പിന്നീട് വിദ്യാര്‍ത്ഥികള്‍ കയറിയ ബസില്‍ പരിശോധന നടത്തിയപ്പോള്‍ നാല് വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്ന് വിദേശ സിഗററ്റും കണ്ടെടുത്തു. മുന്തിയ ഇനം സിഗററ്റിന് നൂറു മുതല്‍ നൂറ്റമ്പത് രൂപ വരെ വില വരുമെന്ന് എക്സൈസ് അറിയിച്ചു. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതിനു ശേഷം രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് നല്‍കാനായെത്തിയ വൈശാഖ് എന്ന യുവാവ് രക്ഷപെട്ടു. പിടികൂടിയ സന്ദീപിനെ കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.ജി. അരുണ്‍, നൗഫല്‍, അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇതിനു ശേഷം വിദ്യാര്‍ത്ഥികള്‍ വിനോദയാത്രക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: