കട്ടപ്പന: കഴിഞ്ഞ ഒക്ടോബറില്‍ കട്ടപ്പനയില്‍ നിന്ന് 17 കിലോ ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന തങ്കമണി ഈട്ടിക്കവല ചാലില്‍ ഷാജി(മോനായി-49)യെയാണ് സിഐ വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ യന്ത്രം തയാറാക്കാന്‍ സഹായം ചെയ്തെന്നാണ് ഇയാള്‍ക്കെതിരായ കുറ്റം. കേസിലെ ഒന്നാം പ്രതിയുടെ ആവശ്യപ്രകാരം പ്രതികളായ അനന്തു, ജിബിന്‍ എന്നിവരാണ് യന്ത്രം നിര്‍മ്മിക്കാന്‍ ഷാജിയുടെ അടുത്തെത്തിയത്. 2011 വരെ തങ്കമണിയില്‍ തയ്യല്‍ക്കട നടത്തിയിരുന്ന ഷാജിയെ പിന്നീട് രണ്ടുകിലോഗ്രാം ഹാഷിഷ് ഓയിലുമായി നേര്യമംഗലത്തുവച്ച് കോതമംഗലം എക്സൈസ് സംഘം പിടികൂടി. ആ കേസില്‍ 10 വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
11 മാസമായി വിയ്യൂരില്‍ ശിക്ഷ അനുഭവിക്കുകയാണ്. അതിന്റെ വിചാരണ നടപടികള്‍ക്കിടെ 2013ല്‍ രണ്ട് കിലോഗ്രാം കഞ്ചാവുമായി പാലാരിവട്ടത്തും ഇയാള്‍ പിടിയിലായി. അതില്‍ മൂന്നുവര്‍ഷം തടവിനും 50,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. 2014ല്‍ തൃശൂരിലേയ്ക്ക് രണ്ടുകിലോ കഞ്ചാവുമായി പോകുന്നതിനിടെ ചേലച്ചുവട്ടില്‍ എത്തിയപ്പോള്‍ പിടിയിലായെങ്കിലും അതില്‍ വെറുതെവിട്ടു. തുടര്‍ന്നാണ് 2015ല്‍ ഹാഷിഷ് ഓയില്‍ തയാറാക്കുന്ന യന്ത്രം നിര്‍മ്മിക്കാന്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നത്.കേസിന്റെ അന്വേഷണം തുടരുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ കഞ്ചാവ് കൃഷി നടത്തുന്ന മലയാളികളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണത്തിനായി ആന്ധ്രാപ്രദേശ്, ഒറീസ എന്നീ പോലീസുകളുടെ സഹായം കേരള പോലീസ് തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: