ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് അടുത്ത ആഴ്ച ഇന്ത്യയിലെത്തും. 28ന് ഹൈദരാബാദില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഇവാങ്കയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഇവാങ്ക ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്ന പരിപാടികളില്‍ സുരക്ഷ ഒരുക്കുന്നത് നക്സല്‍ വിരുദ്ധസേനയും ഭീകരവിരുദ്ധ കമാന്‍ഡോ സംഘവുമാണ്. ഇതിന് പുറമെ എസ്പിജിയും തെലങ്കാന പോലീസിന്റെ പ്രത്യേക സംഘവും സുരക്ഷക്കായുണ്ടാകും.
ഹൈദരാബാദ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ (എച്ച്ഐസിസി), ഫലക്ന്യൂമ കൊട്ടാരം, മെട്രോ റെയില്‍ ഉദ്ഘാടനവേദി എന്നിവിടങ്ങളിലെല്ലാം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അത്യാധുനിക റഷ്യന്‍ നിര്‍മ്മിത ഡ്രഗ്നോവ് റൈഫിളുകളുമായിട്ടായിരിക്കും കമാന്‍ഡോകള്‍ അണിനിരക്കുക. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ തെലങ്കാന പോലീസ് ഈ അത്യാധുനിക റൈഫിളുമായിട്ടായിരിക്കും സുരക്ഷ ഒരുക്കുക.
ഇവാങ്കയ്ക്ക് റോഡ് മാര്‍ഗ്ഗം സഞ്ചരിക്കുവാനായി മൂന്ന് ബുള്ളറ്റ് പ്രൂഫ്, മൈന്‍ പ്രതിരോധ ലിമോസിനസ് കാറുകളും അമേരിക്കയില്‍ നിന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം എത്തിച്ചിട്ടുണ്ട്. ഇവാങ്ക സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലെ വീടുകള്‍ കയറിയുള്ള പരിശോധനയും പോലീസ് നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: