ശബ്ദത്തിന്റെ ഇരട്ടിയിലേറെ വേഗത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ സോണിക് ബ്രഹ്മോസ് മിസൈലുകളുടെ യുദ്ധവിമാന പതിപ്പിന്റെ വിജയകരമായ പരീക്ഷണം ഇന്ത്യയെ ലോകത്തിന്റെ നിറുകയിലെത്തിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലിനെ ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് തൊടുക്കാനുള്ള ശേഷി കൈവരിച്ച ആദ്യ ലോകരാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങള്‍ക്കും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനും ഇത് അഭിമാന നിമിഷമാണ്.
അയല്‍രാജ്യങ്ങള്‍ക്കും സമുദ്രങ്ങള്‍ താണ്ടിയെത്തുന്ന ശത്രുക്കളുടെ യുദ്ധക്കപ്പലുകള്‍ക്കും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം ശക്തമായ ഇന്ത്യന്‍ ബ്രഹ്മാസ്ത്രത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളെല്ലാം പൂര്ത്തിയായിക്കഴിഞ്ഞിരിക്കുന്നു. കരയില്‍നിന്നും യുദ്ധകപ്പലില്‍നിന്നും മുങ്ങിക്കപ്പലില്‍നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ ഇനിമുതല്‍ വ്യോമസേനയുടേയും ഭാഗമാകുമ്പോള്‍ അമേരിക്കന്‍, റഷ്യന്‍ സേനകള്ക്കുപോലും കൈവരിക്കാനാവാത്ത നേട്ടത്തിലാണ് ഇന്ത്യന്‍ പ്രതിരോധരംഗം.
ഇന്ത്യയുടേയും റഷ്യയുടേയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് മിസൈല്‍. ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലിന്റെ ദൂരപരിധി 500 കിലോമീറ്ററാണ്. എന്നാല്‍ ഇതിന്റെ ഭാരം കുറച്ച ആകാശ പതിപ്പിന് 300 കിലോമീറ്ററാണ് പരിധി. മണിക്കൂറില്‍ 3,700 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലിനെ പ്രതിരോധിക്കാന്‍ യുദ്ധക്കപ്പലുകളിലെ സര്‍ഫസ് മിസൈലുകള്ക്കാവില്ല. യുദ്ധവിമാനത്തില്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് മറ്റ് യുദ്ധക്കപ്പലുകള്‍ തകര്‍ക്കാന്‍ ബ്രഹ്മോസ് മിസൈലുകള്‍ക്ക് ഇനി സാധ്യമാകും.
ഇന്ത്യന്‍ സമുദ്ര മേഖലകളില്‍ മിനുറ്റുകള്‍ക്കകം ശത്രുസാന്നിധ്യം ഇല്ലാതാക്കാന്‍ അതിമാരക പ്രഹരശേഷിയുള്ള ലോകത്തിലെ ഏറ്റവും വേഗമേറിയ സുപ്പര്‍ സോണിക് മിസൈലായ ബ്രഹ്മോസിനാവും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് യുദ്ധവിമാനങ്ങളിലെ ബ്രഹ്മോസ് പരീക്ഷണ വിജയം വലിയ വെല്ലുവിളിയാണ്. ബ്രഹ്മോസിന്റെ പരീക്ഷണ വിജയത്തെ ആദ്യം അപലപിച്ച് രംഗത്തെത്തിയതും ചൈനയാണെന്നത് ശ്രദ്ധേയമായി.
മൂന്നു ടണ്ണോളം ഭാരമുള്ള ബ്രഹ്മോസ് മിസൈലില്‍ ആണവ പോര്‍മുന ഘടിപ്പിക്കാനും സാധിക്കും. ബ്രഹ്മോസിന്റെ ആകാശ പതിപ്പിന് രണ്ടര ടണ്ണാണ് ഭാരം. ഇന്ത്യന്‍ വ്യോമസേനയുടെ പക്കലുള്ള ഏറ്റവും മികച്ച യുദ്ധവിമാനങ്ങളായ സുഖോയ് 30 വഹിക്കുന്ന ഏറ്റവും ഭാരമേറിയ ആയുധം ഇനി മുതല്‍ ബ്രഹ്മോസ് മിസൈലുകളാകും. ഇന്ത്യയുടെ പക്കലുള്ള 240 റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനങ്ങളില്‍ 42 എണ്ണത്തില്‍ ബ്രഹ്മോസ് ഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നാവികസേനയുടെ പക്കലുള്ള യുദ്ധക്കപ്പലുകളിലെ പ്രധാന ആയുധം ബ്രഹ്മോസ് മിസൈലുകളാണ്. അന്തര്വാഹനികളിലും ബ്രഹ്മോസ് വിന്യസിച്ചിട്ടുണ്ട്. ഇതിനു പുറമെ കരസേനയുടെ അതിര്‍ത്തികളിലെ യൂണിറ്റുകളില്‍ ബ്രഹ്മോസ് മിസൈലുകള്‍ എത്തിച്ചത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ചൈനീസ് അതിര്‍ത്തിയില്‍ ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചതിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. അതിശക്തമായ പ്രതിരോധ മേഖലയാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. യുദ്ധവിമാനങ്ങളിലെ ബ്രഹ്മോസ് വിക്ഷേപണം ഇന്ത്യയുടെ പ്രതിരോധമേഖലയിലെ കുതിപ്പിന് ആക്കംകൂട്ടും. ബ്രസീല്‍, ഇന്തോനേഷ്യ തുടങ്ങിയ 14-ലേറെ രാജ്യങ്ങള്‍ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകള്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ബ്രഹ്മോസ് ആരാധകരുടെ എണ്ണം ഇന്ത്യന്‍ ബ്രഹ്മാസ്ത്രത്തിന്റെ ശക്തി വിളിച്ചോതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: