നാദാപുരം: ഇതര സംസ്ഥാന തൊഴിലാളിയില്‍ നിന്ന് പണം പിടിച്ച് പറിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഡി വൈ എസ് പി മോചിപ്പിച്ച സംഭവം പുറത്തായത് നാദാപുരം പൊലീസിലെ അനധികൃത പണമിടപാടുകള്‍. ഇക്കഴിഞ്ഞ 16ന് രാത്രി എ ടി എം കൗണ്ടറില്‍ നിന്ന് പണമെടുത്ത് ഇറങ്ങിയ ഇതര സംസ്ഥാന യുവാവിനെയാണ് കക്കംവെള്ളി സ്വദേശികളായ മൂന്നംഗ സംഘം തടഞ്ഞ് നിര്‍ത്തി പണം കവര്‍ന്നത്.
പണം കവരുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ സി സി ടി വി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച് തുടങ്ങിയിയിരുന്നു നാദാപുരം പോലീസിന് ലഭിച്ച പരാതിയെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്നംഗ സംഘത്തെ തിരിച്ചറിഞ്ഞു .തുടര്‍ന്ന് ഇവരെ നാദാപുരം എസ് ഐ കസ്റ്റഡിയിലെടുക്കുകയുണ്ടായി.ഇവര്‍ സഞ്ചരിച്ച മോട്ടോര്‍ ബൈക്കും പോലീസ് പിടികൂടി. പ്രതികളെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതിനിടെയാണ് നാദാപുരം സബ് ഡിവിഷണല്‍ ഡി വൈ എസ് പിയുടെ ചുമതലയുള്ള കണ്ട്രോള് റൂം ഡി വൈ എസ് പി സ്റ്റേഷനിലെത്തി പ്രതികളെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടത് .എന്നാല്‍ പോലീസുകാര്‍ ഇത് ചെവിക്കൊള്ളാതിരുന്നതോടെ ഡി വൈ എസ് പി രോഷാകുലനായി.
തുടര്‍ന്ന് ലോക്കപ്പിലുണ്ടായിരുന്ന പ്രതികളെ സ്വയം തുറന്ന് വിടുകയായിരുന്നു.നാദാപുരത്തുള്ള സ്റ്റേഷനുമായി അടുത്ത ബന്ധമുള്ള ഒരു ഇടനിലക്കാരന് മുഖേനയാണ് പ്രതികളെ മോചിപ്പിച്ചത്.സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നതായാണ് സൂചന. പിടിച്ചുപറിക്കേസ് പ്രതികള്‍ക്കായി പോലീസിലെ ഉന്നതന് ഇടപെട്ട് മോചിപ്പിച്ചത് പോലീസു കാര്‍ക്കിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
പോലീസുദ്യോഗസ്ഥരുമായി മേഖലയിലെ മണല്‍,ചെങ്കല്ക്വറി മാഫിയകളുടെ അടുത്ത ബന്ധം പുലര്‍ത്തുന്നത് പരസ്യമായ രഹസ്യമാണ് .മണല്‍ ലോറികള്‍ പിടികൂടിയാല്‍ വാഹനം വിട്ടുകിട്ടുന്നതിന് പോലീസുമായി കരാര്‍ ഉണ്ടാക്കാന്‍ തൊട്ടടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം കേന്ദ്രീകരിച്ച് ഒരു വന്‍ മാഫിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി ആരോപണമുണ്ട് .കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികളായ ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി വാഹന, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തിലെ നാദാപുരം സ്വദേശിയായ ഒരാളാണ് പോലീസുമായി കരാര്‍ ഉണ്ടാക്കിയതെന്ന സൂചനയുണ്ട്. സംഭവത്തില്‍ ഡി വൈ എസ് പി ക്കെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക: