പിലാത്തറ: ദാരുശില്‍പ്പി വടക്കിനയില് സുകുമാരന്‍ ആചാരിക്ക് പട്ടും വളയും, ചെങ്കല്‍ ശില്‍പ്പി കരിവെള്ളൂര്‍ പദ്മനാഭന് മണിയാണിക്ക് വീരശൃംഖലയും നല്കി ആദരിക്കുന്നു. മണിയറ എടക്കാട്ടപ്പന് മഹാവിഷ്ണു ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് ചെങ്കല്‍ ദാരുശില്‍പ്പ വേലകള്‍ ശില്പ ശാസ്ത്രവിധിപ്രകാരം കമനീയമായി പണിതതില്‍ നേതൃത്വം നല്‍കിയതിനാണ് ക്ഷേത്രസമിതി പുരസ്കാരം നല്‍കുന്നത്.
മണിയറയിലെ വടക്കിനയില് കേശവന് ആചാരിയുടെയും ലക്ഷ്മിയുടെയും മകനായ സുകു ആചാരിയും ഉദിനൂരിലെ കളത്തില്‍ വീട്ടില്‍ അമ്പുവിന്റെ മകനായ പദ്മനാഭന് മണിയാണിയും തായിനേരി ഒറ്റപ്പുര തറവാട്ടിലെ ഗുരുകുലത്തില്‍ കണ്ണനാചാരിയുടെ ശിക്ഷണത്തിലാണ് വാസ്തു ശാസ്ത്രം അഭ്യസിച്ചത്. ബാല്യത്തില്‍ അച്ഛനോടൊപ്പം കുലത്തൊഴിലായ ദാരുവേല തുടങ്ങിയ സുകു ആചാരി കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും ഗൃഹങ്ങള്‍ക്കും സ്ഥാനനിര്‍ണ്ണയം നടത്തുകയും കണക്ക് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ആചാരിക്ക് ‘വാസ്തുശില്പാചാര്യ ‘എന്ന പേരിലാണ് പട്ടും വളയും നല്‍കുന്നത്.
ക്ഷേത്രങ്ങളുടെ ശ്രീകോവില്‍, ഗോപുരം, അഗ്രശാല, ചുറ്റുമതില്‍ തുടങ്ങി നിരവധി ദേവ സങ്കേതങ്ങള്‍ക്ക് ചെങ്കല്‍ പ്രവൃത്തി ശാസ്ത്രവിധിപ്രകാരം പൂര്‍ത്തിയാക്കിയ പദ്മനാഭന് മണിയാണിക്ക് ശില്പിരത്നം, അമൃതമയ ആനന്ദപുരി മാതൃ സ്വാമി തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മണിയാണിക്ക് ദേവശില്പി എന്ന പേരിലാണ് വീരശൃംഖല നല്‍കുന്നത്.
26 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്ര കൊട്ടുംപുറത്ത് വെച്ച് പുരസ്കാരം നല്കി ആദരിക്കും. തുടര്‍ന്ന് മണിയറ എടക്കാട്ടപ്പന് ക്ഷേത്രത്തില്‍ സ്വീകരണമുണ്ടാകും.
പത്രസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എം.പി.ജനാര്ദ്ദനന്, സെക്രട്ടറി പി.കെ.പദ്മനാഭന്, വൈസ് പ്രസിഡന്റ് പി.വിനയന്, ട്രഷറര്‍ കെ.കുഞ്ഞിക്കണ്ണന്, ഇ.നാരായണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: