പയ്യന്നൂര്‍: ഒട്ടേറെ വികസന സ്വപനങ്ങള്‍ ജനങ്ങള്‍ക്ക് നല്കിയ ഏഴിമല നാവികഅക്കാദമി ജനങ്ങള്‍ക്ക് നല്‍കിയത് നിരാശയാണെന്നും കുടിവെള്ളവും കാര്‍ഷിക മേഖലയും നഷ്ടമായ ജനങ്ങളുടെ മാനസികാവസ്ഥ തകര്‍ന്നതായും രാമന്തളി പഞ്ചായത്ത് ഭരണസമിതി. മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന് വഴിതുറക്കും വിധമാണ് നേവല്‍ അധികൃതര്‍ മാലിന്യം കൈകാര്യം ചെയ്യുന്നതെന്നും സ്വഛമായ ജനജീവിതം ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയും ജില്ലാ കളക്ടറും അടിയന്തിരമായി ഇടപെടണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു.
1984 ല്‍ നാവിക അക്കാദമിക്കായി ഭൂമി ഏറ്റെടുത്തപ്പോള്‍ നാട്ടില്‍ വലിയ പുരോഗതിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. നേവല്‍ അക്കാദമിയില്‍ താമസിക്കുന്ന എണ്ണായിരത്തോളം പേരുടെ കക്കൂസ് മാലിന്യം സീവേജ് പ്ലാന്റില്‍ നിന്നും ചോരുന്നതാണ് കിണര്‍ വെള്ളം കുടിക്കാന്‍ പറ്റാതാക്കിയതിന് പിന്നിലെന്ന് നാട്ടുകാര്‍ വിശ്വാസിക്കുന്നു.
കിണര്‍ വെള്ളത്തില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിദ്ധ്യത്തില്‍ കണ്ടുവരുന്ന കോളിഫോം ബാക്റ്റീരിയയുടെ തോത് 1200 ന് മേലെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രക്ഷോഭസമരങ്ങള്ക്കൊടുവില് മുഖ്യമന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന പരിഹാരമാര്‍ഗങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചിരുന്നതാണ്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നടപ്പാക്കിയിട്ടില്ല എന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ചതില്‍ നിന്നും ജനപ്രതിനിധികള്‍ക്ക് ബോധ്യമായത്.
അഞ്ഞൂറ് ഏക്കറിലധികം പൂഴിപ്രദേശം നേവല്‍ അക്കാദമിക്കകത്തുണ്ടായിട്ടും ജനവാസ കേന്ദ്രത്തിന് സമീപം മാലിന്യപ്ലാന്റ് സ്ഥാപിച്ചതിലുള്ള ദുരൂഹത ഇപ്പോഴും നിലനില്ക്കുന്നു. ഇതിനെല്ലാം പുറമെയാണ് നേവല്‍ അക്കാദമി പ്രദേശത്ത് വര്‍ഷങ്ങളായി കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ .
നേവിയില്‍ സംസ്കരണ പ്ലാന്റ് ഉണ്ടാക്കുമെന്നും പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യമുള്‍പ്പെടെ സംസ്കരിക്കാന്‍ സൗകര്യമൊരുക്കുമെന്നും സ്ഥലം എംഎല്‍എക്കും പഞ്ചായത്ത് പ്രസിഡന്റിനും നേവല്‍ അധികൃതല്‍ ഉറപ്പു നല്കി ഒമ്പത് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും കാണുന്നില്ല. പ്രദേശത്ത് നടന്ന മാലിന്യവിരുദ്ധ സമരത്തില്‍ പങ്കെടുത്ത നാട്ടുകാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സീവേജ് പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നതിനും മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടിയെടുക്കണമെന്നുമാണ് വിശദമായ നിവേദനത്തിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: