നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. ആദ്യ ടെസ്റ്റില്‍ മഴയും വെളിച്ചക്കുറവും ഇന്ത്യന്‍ വിജയം തട്ടിയെടുത്തപ്പോള്‍ ഇത്തവണ ജയിച്ചേ തീരൂ എന്ന വാശിയിലാണ് കോഹ്ലിപ്പട.
അതേസമയം ഇന്ത്യന്‍ നിരയില്‍ രണ്ട് പ്രമുഖ താരങ്ങളുടെ അഭാവം നിഴലിക്കുന്നുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്, പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാര്‍ എന്നിവരാണ് ഇന്ന് കളിക്കാനില്ലാത്തത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 94 റണ്‍സെടുത്ത ധവാന്റെയും മാന്‍ ഓഫ് ദി മാച്ചായ ഭുവിയുടെയും അഭാവം ഇന്ത്യക്ക് നഷ്ടം തന്നെയാണ്. രണ്ട് ഇന്നിങ്സിലും നാല് വിക്കറ്റ് വീതം വീഴ്ത്തിയാണ് ഭുവി മത്സരത്തിലെ താരമായത്.
ഭുവിയുടെ അഭാവത്തില്‍ മുഹമ്മദ് ഷാമിക്കും ഉമേഷ് യാദവിനുമൊപ്പം ഇഷാന്ത് ശര്‍മ്മ ടീമില്‍ ഇടംപിടിക്കാനാണ് സാധ്യത. ഭുവിക്കു പകരം തമിഴ്നാട് ഓള് റൗണ്ടര്‍ വിജയ് ശങ്കറിനെ ടീമിലെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനില്‍ ഇടമുണ്ടാകില്ല. അശ്വിനും രവീന്ദ്ര ജഡേയുമായിരിക്കും സ്പിന്‍ ആക്രമണത്തിന് ചുക്കാന്‍ പിടിക്കുക. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഈ രണ്ട് സ്പിന്നര്‍മാര്‍ക്കും ഒരൊറ്റ വിക്കറ്റ് പോലും കിട്ടിയില്ല. ലങ്കയുടെ രണ്ട് ഇന്നിങ്സിലുമായി 17 വിക്കറ്റുകള്‍ വീണപ്പോള്‍ എല്ലാം പേസര്‍മാരാണ് നേടിയത്.
ബാറ്റിങ്ങില്‍ ധവാന് പകരം മുരളി വിജയ് ആയിരിക്കും രാഹുലിനൊപ്പം ഓപ്പണറുടെ റോളിലെത്തുക. രണ്ടാം ഇന്നിങ്സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ രാഹുലും മികച്ച ഫോമിലാണ്. ഗചതേശ്വര് പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ എന്നിവരാണ് ബാറ്റിങ്ങിലെ മറ്റ് കരുത്തര്‍.
ശ്രീലങ്കയും മികച്ച ആത്മവിശ്വാസത്തിലാണ്. മുന്‍നിര ബാറ്റ്സ്മാന്മാര് ആദ്യ ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോള്‍ 122 റണ്‍സിന്റെ ലീഡും നേടാന്‍ കഴിഞ്ഞിരുന്നു. തിരിമന്നെ, ആഞ്ചലോ മാത്യൂസ്, ഡിക്ക്വെല്ല, വാലറ്റനിരയില്‍ ഹെറാത്ത് എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
എന്നാല്‍ ഓപ്പണര്‍മാരായ സമരവിക്രമയും കരുണരത്നെയും പരാജയമായിരുന്നു. ബൗളിങ് നിരയും കരുത്തതാണ്. ലക്മല്‍, ദാസുന്‍ ഷനക, ലഹിരു ഗമഗെ എന്നിവരാണ് പേസ് ബൗളിങിലെ കരുത്തര്‍. ഹെറാത്ത് നയിക്കുന്ന സ്പിന്നര്‍മാരും എതിരാളികളെ കറക്കി വീഴ്ത്താന്‍ കെല്പുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: