കൊല്ലം: അരിപ്പയിലെ ഭൂസമരക്കാരെ കുടിയൊഴിപ്പിക്കാന്‍ സമാന്തരസമരക്കാര്ക്ക് പത്ത് സെന്റ് ഭൂമി വാഗ്ദാനം ചെയ്ത് മന്ത്രി കെ. രാജു.
കോളനി വിട്ട് കൃഷിഭൂമിയിലേക്ക് എന്ന മുദ്രാവാക്യവുമായി 2012 ഡിസംബര്‍ 31ന് ആരംഭിച്ച ഭൂസമരത്തെയാണ് പ്രാദേശികവികാരം ഉയര്‍ത്തി മന്ത്രിയും കൂട്ടരും തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി നേതാവ് ശ്രീരാമന് കൊയ്യോനും ഭൂഅധികാരസംരക്ഷണസമിതി നേതാവ് എം.ഗീതാനന്ദനും പത്രസമ്മേളനത്തില്‍ ആരംഭിച്ചു. ചത്താല്‍ അടക്കാന്‍ അടുക്കളയും തിണ്ണയും പൊളിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അരിപ്പയില്‍ ഭൂരഹിതര്‍ സമരം തുടങ്ങിയത്. സമരം തുടങ്ങിയ നാള് മുതല്‍ തന്നെ കുളത്തൂപ്പുഴ ലത്തീഫ് എന്ന കോണ്‍ഗ്രസ് നേതാവും അന്ന് എംഎല്‍എ ആയിരുന്ന കെ.രാജുവും അതിനെതിരെ രംഗത്തുവന്നിരുന്നു. അതേ അച്ചുതണ്ടാണ് ഇപ്പോഴും സമരത്തെ അട്ടിമറിക്കാന്‍ ആസൂത്രണം നടത്തുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.
തദ്ദേശവാസികളായ മുപ്പത്തഞ്ച് ആദിവാസി കുടുംബങ്ങള്‍ക്ക് അരിപ്പയില്‍ ഒരേക്കര്‍ ഭൂമി നല്‍കാമെന്നും മറ്റുള്ളവര്‍ ഇറങ്ങിക്കൊടുക്കണമെന്നുമാണ് മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച വാദം. ഭൂമി കണ്ടെത്തുന്ന മുറയ്ക്ക് ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഫ്ളാറ്റ് നിര്‍മ്മിച്ചു നല്‍കുമെന്നാണ് വാഗ്ദാനം. കോളനിയില്‍ നിന്ന ഫ്ളാറ്റിലേക്ക് ആദിവാസികളെ ഒതുക്കുന്ന ഈ നീക്കം സമരത്തെ വേര്‍തിരിവുണ്ടാക്കി തകര്‍ക്കാനാണെന്ന് ശ്രീരാമന് ചൂണ്ടിക്കാട്ടി.
ഒരു നൂറ്റാണ്ടായി കൃഷി ചെയ്യാതിരുന്ന ഭൂമിയില്‍ സമരക്കാരുടെ കഠിനാധ്വാനത്തില്‍ നാല് വര്‍ഷമായി വിളവെടുക്കുകയാണ്. എട്ട് ഏക്കര്‍ നെല്‍വയലാണ് സമരക്കാര്‍ അവിടെ രൂപപ്പെടുത്തിയത്. ഒമ്പത് വിളവ് നെല്ല് കൊയ്ത ഇവിടെ ഇപ്പോള്‍ ജില്ലാ കളക്ടര്‍ കൃഷിവിലക്കി ഉത്തരവിട്ടിരിക്കുകയാണ്. അരിപ്പയില്‍ ആദിവാസികള്‍ വിധ്വംസക പ്രവര്‍ത്തനമാണ് നടത്തുന്നതെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണ്ടെത്തല്‍. ഞാറ്റുവേലയില്‍ പങ്കെടുത്തവരില്‍ മന്ത്രി രാജുവും വി.എസ്.അച്യുതാനന്ദനും മുല്ലക്കര രത്നാകരനും സുരേഷ്ഗോപിയും എന്‍.കെ.പ്രേമചന്ദ്രനുമൊക്കെയുണ്ട്. അവരൊക്കെ ഈ വിധ്വംസക പ്രവര്‍ത്തനത്തിന്റെ ഭാഗമാണോ എന്ന് കളക്ടര്‍ വ്യക്തമാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഊരുമൂപ്പന് സി.കെ.തങ്കപ്പന്, എഡിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ചന്ദ്രബാബു, ജനറല്‍ സെക്രട്ടറി വി.രമേശന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: