പത്തനാപുരം: കഴിഞ്ഞ മൂന്ന് വര്‍ഷമായി കെനിയയിലെ മൊമ്പാസയില്‍ ജയിലില്‍ തടവില്‍ കഴിയുന്ന രണ്ട് ഇന്ത്യക്കാര്‍ ജയില്‍ മോചിതരാകുന്നു. ഇരുവരെയും കുറ്റക്കാരല്ലെന്ന് കണ്ട് കെനിയന്‍ കോടതി കോടതി വെറുതെ വിട്ടു.
കൊല്ലം പത്തനാപുരം സ്വദേശി പ്രവീണ്‍ പ്രഭാകരന് (27), മുംബൈ സ്വദേശി വികാസ് ബല്‍വാന്‍ സിംഗ് (26) എന്നിവരാണ് മോചിതരാകുന്നത്. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന് നായരുടെ മകനാണ് പ്രവീണ്‍.
ജോലി ചെയ്ത കപ്പലില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിലാണ് പ്രവീണിനെയും ഒപ്പമുണ്ടായിരുന്ന പത്തു പേരെയും 2014 ജൂലൈ 15ന് കെനിയന്‍ തീരസംരക്ഷണ സേനയുടെ പിടികൂടുന്നത്.
ന്യൂദല്‍ഹിയില്‍ നിന്ന് ദൂബായിലേക്ക് സിമന്റ് കൊണ്ടുവന്ന ഇറാനിയന്‍ കപ്പലിലായിരുന്നു പ്രവീണിന് ജോലി. കപ്പല്‍ പാകിസ്ഥാന് സ്വദേശിക്ക് വിറ്റതോടെയാണ് സംഭവങ്ങള്‍ മാറിമറിഞ്ഞത്. ഇറാനിലെത്തിയ കപ്പല്‍ ദൂബായിലേക്ക് എന്നു പറഞ്ഞ് പുറപ്പെട്ടെങ്കിലും കെനിയയിലേക്കാണ് പോയത്.
ഇതിനിടെ സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ കപ്പല്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു. ഒടുവില്‍ കെനിയന്‍ പോലീസിന്റെ പിടിയിലകപ്പെട്ട കപ്പലില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു. ഇതിനെതുടര്‍ന്ന് പ്രവീണിനെയും മുംബൈ സ്വദേശി വികാസിനെയും ഒന്‍പത് പാകിസ്ഥാന്‍കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒടുവില്‍ നിരപരാധിത്വം തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചത് .
കെനിയന്‍ മലയാളി അസോസിയേഷന്റെയും പത്തനാപുരം മറൈന്‍ ഫോറം ചാരിറ്റീസ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിലായിരുന്നു പ്രവീണിന്റെ മോചനത്തിനായുള്ള നടപടികള്‍ ഏകോപിപ്പിച്ചത്. പ്രവാസി മലയാളിയായ അഭിഭാഷകന് നിസാര്‍ കൊച്ചേരിയുടെ നേതൃത്വത്തിലാണ് കോടതിയില്‍ വാദിച്ചത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിഷയത്തില്‍ ഇടപെട്ടിരുന്നു. നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ കെനിയന്‍ കോടതിയിലെ വിചാരണ വേഗത്തിലാക്കാന്‍ കെനിയന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിക്കുകയുമായിരുന്നു. രണ്ടാഴ്ചയ്ക്കകം രേഖകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ഇവര്‍ നാട്ടില്‍ തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: