ജോഹന്നാസ്ബര്‍ഗ്: പാരാലിമ്പിക്സ് താരം ഒാസ്കാര്‍ പിസ്റ്റോറിയസിന്റെ ശിക്ഷ ഇരട്ടിയാക്കി. ദക്ഷിണാഫ്രിക്കന്‍ അപ്പീല്‍ കോടതിയാണ് പിസ്റ്റോറിസിന്റെ ശിക്ഷ വര്‍ധിപ്പിച്ചത്. ആറ് വര്‍ഷത്തില്‍ നിന്ന് 13 വര്‍ഷവും അഞ്ച് മാസവുമായാണ് ശിക്ഷ വര്‍ധിപ്പിച്ചത്.
കാമുകി റേവ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയെന്ന കേസില്‍ പിസ്റ്റോറിയസിനെ ആറ് വര്‍ഷത്തേക്കാണ് വിചാരണ കോടതി ശിക്ഷിച്ചത്. പ്രൊസിക്യൂഷനാണ് കേസില്‍ അപ്പീലുമായി മുന്നോട്ട് പോയത്. തന്റെ കാമുകിയായ റേവയെ 2013ലെ വാലന്റൈൻ ദിനത്തില്‍ പിസ്റ്റോറിയസ് വെടിവെച്ച് കൊന്നുവെന്നായിരുനു പോലീസ് കേസ്. നാല് ബുള്ളറ്റുകളാണ് റേവയുടെ ശരീരത്തില്‍ തറച്ചിരുന്നത്.
കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് റേവക്ക് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു പിസ്റ്റോറിയസ് കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, പിസ്റ്റോറിയസിന്റെ വാദം കോടതി തള്ളുകയും തടവ് ശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: