കണ്ണൂര്‍: അഞ്ച് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണം പ്രസക്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് കേവലം ചടങ്ങായി മാറുന്നു.
1994 നവംബര്‍ ഇരുപത്തിയഞ്ചിനാണ് കൂത്തുപറമ്പില്‍ അക്രമാസക്തരായ ഡിവൈഎഫ്ഐക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. അന്നത്തെ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന എംവിആര്‍ കൂത്തുപറമ്പില്‍ ഒരു സഹകരണ ബാങ്ക് ഉദ്ഘാടനം ചെയ്യാനെത്തുന്നതറിഞ്ഞ് മന്ത്രിയെ തടയാനെത്തിയവര്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരയും സ്വാശ്രയനയങ്ങള്‍ക്കെതിരെയുമാണ് എംവിആറിനെ തടഞ്ഞതെന്നായിരുന്നു അന്ന് സിപിഎമ്മും ഡിവൈഎഫ്ഐയും വ്യക്തമാക്കിയത്. എന്നാല്‍ സിപിഎമ്മുമായി നയപരമായ കാര്യങ്ങളില്‍ തെറ്റിപ്പിരിഞ്ഞ് സിഎംപിയെന്ന പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞടുപ്പില്‍ മത്സരിച്ച് ജയിച്ച എംവിആറിനോടുള്ള പക തീര്‍ക്കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് സംഭവം എന്നതാണ് വസ്തുത.
സിപിഎമ്മില്‍ നിന്ന് പുറത്തുപോയ എംവിആര്‍ പാര്‍ട്ടി കോട്ടയായ അഴീക്കോട് നിന്ന് മത്സരിച്ച് ജയിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. മന്ത്രിയായ എംവിആറിനെ അപായപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ തയ്യാറാക്കിയ തിരക്കഥയുടെ ഇരകളായിരുന്നു ഡിവൈഎഫ്ഐക്കാര്‍. സര്‍ക്കാര്‍ നയങ്ങളോടല്ല, മറിച്ച് എംവിആര്‍ എന്ന വ്യക്തിയോടായിരുന്നു സിപിഎം നേതാക്കള്‍ക്ക് അന്ന് വൈരാഗ്യം. തുടര്‍ന്ന് സ്വാശ്രയ മേഖലയുടെ പേര് പറഞ്ഞ് വോട്ട് നേടി അധികാരത്തിലെത്തിയ സിപിഎം തൊടുപുഴയില്‍ പുതിയ സ്വാശ്രയ കോളേജിന് അനുമതി നല്‍കിക്കൊണ്ട് തങ്ങളുടെ മുദ്രാവാക്യം വെറും പൊള്ളയാണെന്ന് തെളിയിക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് ഡിവൈഎഎഫ്ഐ ജില്ലാ പ്രസിഡണ്ടായിരുന്ന എം.വി.ജയരാജന് തന്നെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിന്റെ ചെയര്‍മാനായി.
വെടിവെയ്പ് നടന്ന് ഏതാനും വര്‍ഷങ്ങള്‍ എംവിആറിനോടുള്ള കൊലവിളിയുടെ ഭാഗമായിരുന്നു കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം. എന്നാല്‍ അതേ എംവിആറിനെ ഏറ്റെടുത്ത് കൊണ്ട് സിപിഎം തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തം വ്യക്തമാക്കി. കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണം നടത്തുന്ന അതേ സിപിഎം നേതൃത്വം തന്നെയാണ് ഇപ്പോള്‍ എംവിആര്‍ ചരമദിനാചരണവും നടത്തുന്നത്. എംവിആറിന്റെ സന്തതസഹചാരികളായിരുന്നവരില്‍ പലരെയും ഇന്ന് ആനയിച്ച് സ്വീകരിച്ച് കൊണ്ടുപോകുന്നത് സിപിഎം നേതൃത്വമാണ്. എംവിആര്‍ കെട്ടിപ്പൊക്കിയ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഇന്ന് സിപിഎമ്മുകാരാണ്.
കൂത്തുപറമ്പ് രക്താസാക്ഷി ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ മുദ്രാവാക്യം പരിശോധിച്ചാല്‍ തന്നെ സിപിഎം നേതൃത്വത്തിന് എത്രമാത്രം നയവൈകല്ല്യം സംഭവിച്ചുവെന്ന് വ്യക്തമാകും. വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ വെല്ലുവിളിയായ സ്വാശ്രയ മേഖലയെക്കുറിച്ചോ എംവിആര്‍ ഉയര്‍ത്തിയ നയങ്ങളെ കുറിച്ചോ സിപിഎം നേതൃത്വം ഒന്നും മിണ്ടാറില്ല. കാരണം സിപിഎം ഇന്ന് എംവിആറിന്റെ വഴിയേ ആണ്. എന്നാല്‍ അണികള്‍ ഈ വഴിയല്ലെന്ന് ഒന്നില്‍ കൂടുതല്‍ തവണ തെളിയിച്ചിട്ടുണ്ട്. എംവിആറിന്റെ രണ്ട് മക്കള്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടും പാര്‍ട്ടി കോട്ടയില്‍ രണ്ടുപേരെയും ജനങ്ങള്‍ തിരസ്കരിച്ചു. എന്നാല്‍ സമ്പത്തിനും സ്ഥാനത്തിനും വേണ്ടി പരക്കം പായുന്ന സിപിഎം നേതൃത്വത്തിന് അണികള്‍ പ്രശ്നമേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: