പയ്യന്നൂര്‍: ഗ്രാമങ്ങളില്‍ കാട്ടുപന്നികളും കുറുക്കന്മാരും പെരുകിയത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുന്നു. പന്നികളുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കലും അക്രമവും പതിവായ പ്രദേശങ്ങളില്‍ ഭ്രാന്തന് കുറുക്കന്മാരുടെ ശല്യവും കൂടി വരുന്നു. തെരുവ് നായകളും രാപ്പകലില്ലാതെ അലയുകയാണ്. കടന്നപ്പള്ളി പടിഞ്ഞാറെക്കര, തെക്കേക്കര, പുത്തൂര്‍കുന്ന്, ചിത്തന്നൂര്, പുറച്ചേരി, കോട്ടക്കുന്ന്, അറത്തില്‍, നരീക്കാംവള്ളി ഗ്രാമങ്ങളിലെല്ലാം കാട്ടുപന്നികളും കുറുക്കന്മാരും നിരവധിയാണ്. അറത്തില്‍, കാനായി, കൊക്കോട്ടു വയലുകളില്‍ കൂട്ടത്തോടെ പന്നിയിറങ്ങി രണ്ടാം വിള പുഞ്ചകൃഷി വ്യാപകമായി നശിപ്പിച്ചു.വാഴ, പച്ചക്കറി തുടങ്ങി വീട്ടുപറമ്പുകളിലും കൃഷിയിടങ്ങളും ഇവയുടെ വിളയാട്ടം കാരണം വാഴ, പച്ചക്കറി തുടങ്ങിയ വിളകളെല്ലാം നശിച്ച നിലയിലാണ്.
കാടുപന്നിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവങ്ങളും ഇവിടങ്ങളില്‍ നിരവധിയാണ്. അടുത്ത കാലത്താണ് കുറുക്കന്മാരും വ്യാപകമായി ഇറങ്ങുന്നത്. ഇവയില്‍ പേവിഷബാധയുള്ളതായി സംശയിക്കുന്നു. ഈ പ്രദേശങ്ങളില്‍ പേവിഷബാധയേറ്റ് നിരവധി കറവപശുകള് ചത്തിട്ടുണ്ട്. കുറുക്കന്മാരില് നിന്നോ തെരുവ് നായകളില്‍ നിന്നോ ആണ് പേവിഷബാധയേല്ക്കുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സന്ധ്യമയങ്ങിയാല്‍ ഉള്‍നാടന്‍ റോഡുകളിലൂടെ കാല്‍നടയായും ഇരുചക്രവാഹനത്തിലും പോകുകയെന്നത് ഭയമുണ്ടാക്കുന്ന അവസ്ഥയാണ്. അതുപോലെ പുലര്‍ച്ചെ പാല്, പത്രവിതരണക്കാര്‍, പ്രഭാതസവാരിക്കാര്‍, റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികള്‍, കര്‍ഷകര്‍ തുടങ്ങിയവരെല്ലാം ഇവയുടെ ഭീഷണിയില്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: