പ്രേമഭക്തിയുടെ ദിവ്യാനുഭൂതി ചിലരിലൊക്കെ പ്രകാശിക്കുന്നുണ്ടെങ്കിലും അത് എണ്ണത്തില്‍ വളരെക്കുറവായിരിക്കും. പാത്രമറിഞ്ഞു മാത്രമാണ് തന്റെ പ്രേമം ദാനമായി ഭഗവാന് നല്‍കുന്നത്. ചുരുക്കം ചില പാത്രങ്ങളില്‍ മാത്രമാണ് ഭഗവാന് ഈ പ്രേമഭക്തി ചൊരിയുന്നത്.
അത് പലരിലും പല രീതിയിലാണ് പ്രകാശിക്കുന്നത്.
ദേഷ്യവും ശൗര്യവുമായാണ് ആ പ്രേമഭക്തി ഹിരണ്യന്മാരിലും കംസാദികളിലും രാവണാദികളിലും പ്രകാശിച്ചു പ്രകടമാക്കിക്കൊടുത്തത്.
പൂതനക്ക് തന്റെ മുലപ്പാലിലൂടെ പ്രാണനും ഭഗവാനിലേക്കെത്തി ലയിച്ചു ചേരുകയായിരുന്നു.
ശിശുപാലന്റെ കയര്ക്കലുകള്ക്കുമുന്നില് ക്ഷമയായാണ് ഭഗവാന് സ്നേഹം ചൊരിഞ്ഞത്.
ഭീഷ്മപിതാമഹന്, കുരുക്ഷേത്രയുദ്ധത്തില്‍ തന്റെ നേരെ സുദര്‍ശന ചക്രവുമായി പോരാട്ടത്തിനു വരുന്ന ഭഗവാന് ശ്രീകൃഷ്ണനെയാണ് മുന്നില്‍ കിട്ടിയത്. മേലാകെയുള്ള മുറിവുകളില്‍ പൊടിഞ്ഞ ചോരയില്‍ യുദ്ധക്കളത്തില്‍ പരന്ന പൊടിപടലങ്ങള്‍ കലര്‍ന്ന് ദേഷ്യവും കരുണയും കലര്‍ന്ന ശ്രീകൃഷ്ണനെയാണ് മുന്നില്‍ ലഭിച്ചത്.
രാധക്കും ഗോപികമാര്‍ക്കും പ്രേമഭാവത്തില്‍ തന്നെ ഭഗവാന് പ്രകാശിച്ചു.
മഹാബലിക്ക് എല്ലാം ലയിച്ചു ചേരുന്ന തൃപ്പാദങ്ങളായാണ് ഭഗവാന് അനുഗ്രഹിച്ചത്.
ഭഗവാന്റെ വാത്സല്യം എങ്ങനെയെല്ലാമായിരുന്നുവെന്ന് വിദുരര്‍ അറിഞ്ഞത് ഭഗവാന്റെ സ്വധാമ പ്രവേശത്തിനുശേഷമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. ഭഗവാന്റെ സ്വധാമ പ്രവേശവൃത്താന്തം ഉദ്ധവരില്‍നിന്നുമാണ് വിദുരര്‍ അറിഞ്ഞത്. ഉദ്ധവര്‍ക്ക് ബ്രഹ്മരഹസ്യം വ്യക്തമാക്കിക്കൊടുത്തശേഷമാണത്രേ ഭഗവാന്റെ ദേഹം വെടിയല്‍.
ഭഗവാനില്‍നിന്ന് ലഭിച്ച ബ്രഹ്മതത്വ ഉപദേശം തനിക്ക് കൂടി പകര്‍ന്നുതരണമെന്ന് വിദുരര്‍ ഉദ്ധവരോടപേക്ഷിച്ചു. എന്നാല്‍ ഉദ്ധവര്‍ അതിനു തയ്യാറായില്ല. കാരണം വിദുരര്‍ക്ക് ആ ഉപദേശം നല്കാന് ഭഗവാന് തന്നെ മൈത്രേയ മഹര്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടത്രേ. വിദുരര്‍ക്ക് ഇതില്‍പ്പരം ആനന്ദമെന്താണുള്ളത്. സ്വശരീരം വെടിയുന്ന നേരത്തുപോലും ഭഗവാന് ഈയുള്ളവനെക്കുറിച്ച് ഓര്മിച്ചിരുന്നുവെന്നറിഞ്ഞ വിദുരരുടെ ആനന്ദാനുഭൂതിക്ക് അതിരുകളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: