കൊച്ചി: വ്യാജരേഖ നല്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചതിന് നടി അമല പോള്‍, നടന് ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. നോട്ടീസ് നല്‍കിയിട്ടും അമല പോള്‍ മറുപടി നല്‍കാത്തതിനാലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊച്ചിയിലെ വാഹന ഡീലര്‍ക്കെതിരേയും കേസെടുത്തു.
പോണ്ടിച്ചേരിയിലെ വീടിന്റെ വാടകച്ചീട്ട് നല്‍കിയാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. അമല അവിടെ താമസിച്ചിട്ടില്ലെന്നും പോണ്ടിച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ചമച്ചതായും പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. പോണ്ടിച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലുള്ള ഉമേഷ് എന്നയാളുടെ ആറാം നമ്പര്‍ വീടിന്റെ മുകളിലെ നിലയില്‍ താന്‍ വാടകയ്ക്ക് താമസിക്കുന്നുണ്ടെന്ന നിലപാടിലാണ് നടി അമല.
എന്നാല്‍ വ്യാജരേഖ നല്കി നികുതി വെട്ടിപ്പ് നടത്തിയ നടന് ഫഹദ് ഫാസില്‍ ആലപ്പുഴ ആര്‍ടിഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപ നികുതി അടച്ചു. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി വ്യാജ രേഖ നല്‍കിയതിനാണ് കേസെടുത്തിരിക്കുന്നത്. പോണ്ടിച്ചേരി രജിസ്ട്രേഷനുള്ള കേരളത്തിലെ വാഹനങ്ങളെ പിടികൂടാനായി ട്രാന്‍ന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്ത് പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ, ദേശീയ വാഹന രജിസ്റ്ററില്‍നിന്ന് പുതുച്ചേരി രജിസ്ട്രേഷനുള്ള കേരള വാഹനങ്ങളുടെ കണക്കെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നികുതി നല്കേണ്ടിവരുമ്പോള് പോണ്ടിച്ചേരിയില്‍ ഒന്നര ലക്ഷം രൂപ മതി. ഈ അവസരം മുതലെടുത്താണ് ആഢംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയിലെ വ്യാജ വിലാസങ്ങളിലും മറ്റുള്ളവരുടെ വിലാസങ്ങളിലും രജിസ്റ്റര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: