കൊച്ചി: ഐഎസ്എല്‍ നാലാം സീസണിലെ രണ്ടാം മത്സരത്തിലൂം ബ്ലാസ്റ്റാവാന്‍ കേരളത്തിന്റെ കൊമ്പന്മാര്ക്കായില്ല. കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഏറെ മികച്ച പ്രകടനം നടത്തിയെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചതോടെ കളി ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ബെര്‍ബറ്റോവിന് പകരം ഹ്യൂമിനെ സ്ട്രൈക്കറായി ഇറക്കിയ തീരുമാനം നന്നായെങ്കിലും ജംഷഡ് പ്രതിരോധവും ഗോള്‍കീപ്പര്‍ സുബ്രതാപാലും ബാലികേറാമലയായി നിലയുറപ്പിച്ചതോടെ കളി സമനിലയിലാവുകയായിരുന്നു.
പന്തടക്കത്തിലും മികച്ച മുന്നേറ്റങ്ങള്‍ നടത്തുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നിട്ടുനിന്നത്. എന്നാല്‍ കൂടുതല്‍ തവണ വല ലക്ഷ്യം വെച്ചത് കൊപ്പലാശാന്റെ ജംഷഡ്പൂര്‍ എഫ്സിയായിരുന്നു. എന്നാല്‍ ക്രോസ്ബാറിന് കീഴില്‍ പോള്‍ റെച്ചുബ്കയുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ എതിരാളികളുടെ ശ്രമങ്ങളെല്ലാം പാഴായി.
ആദ്യമത്സരത്തില്‍ ഇറങ്ങിയ ടീമില്‍ ഒരോ മാറ്റം വരുത്തിയാണ് രണ്ട് ടീമുകളും ഇന്നലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുതട്ടാനിറങ്ങിയത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ മിലന് സിങിന് പകരം ജാക്കിചന്ദ് സിങ് ഇറങ്ങിയപ്പോള്‍ ജംഷഡ്പൂരിനായി സമീഗ് ദ്യുതിക്ക് പകരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട് ഇറങ്ങി. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായിരുന്ന ബെല്‍ഫോര്‍ട്ടിനെ കൊച്ചിയിലെ ആരാധകര്‍ അത്രമേല്‍ ആരാധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് ബെല്‍ഫോര്‍ട്ടിനെ ആദ്യ പകുതിയില്‍ സ്റ്റീവ് കൊപ്പല്‍ ഉള്‍പ്പെടുത്തിയത്.
ടീം ഫോര്‍മേഷനില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ കളിയിലെന്നപോലെ 4-2-3-1 ശൈലിയാണ് മ്യൂലന്സ്റ്റീന് ഇന്നലെയും സ്വീകരിച്ചത്. എന്നാല്‍ കളിക്കാരുടെ വിന്യാസത്തില്‍ മാറ്റം വരുത്തി. കഴിഞ്ഞ കളിയില്‍ സ്ട്രൈക്കറുടെ റോളില്‍ തീര്‍ത്തും പരാജയപ്പെട്ട ദിമിത്രി ബെര്‍ബോറ്റവിനെ മധ്യനിരയിലേക്ക് പിന്‍വലിച്ച് ഗോളടിക്കാനുള്ള ചുമതല ഇയാന്‍ ഹ്യുമിന് നല്കി. മധ്യനിരയില്‍ ബെര്‍ബറ്റോവിന് ഇടത്തും വലത്തുമായി വിനീതിനെയും ജാക്കിചന്ദ് സിംഗിനെയും ഇറക്കി. ഇത് ടീമിന്റെ മുന്നേറ്റത്തില്‍ ഏറെ മാറ്റമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഹ്യുമിനെ അനസും അരോയും കൃത്യമായി പൂട്ടിയിട്ടത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന്റെ കരുത്ത് കുറച്ചു. മറുവശത്ത് ഡയമണ്ട് വേരിയഷനിലാണ് കൊപ്പല്‍ ടീമിനെ ഇറക്കിയത്. 4-3-2-1 എന്ന ശൈലിയില്‍ ടീം കളത്തിലെത്തി. ഇസു അസുകയെ ഏക സ്ട്രൈക്കറാക്കിയപ്പോള്‍ ബെല്േഫാര്ട്ടിനെയും ജെറി മാവ്മിന്താംഗയെയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരാക്കി.
കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും പതിയെ ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു. നാലാം മിനിറ്റില്‍ ആദ്യ അവസരം ജംഷഡ്പൂര്‍ എഫ്സിക്ക്. ബെല്‍േഫാര്‍ട്ട് പന്തുമായി മുേന്നറിയശേഷം നല്കിയ പാസ് സൗവിക് ചക്രവര്‍ത്തിക്ക്. ചക്രവര്‍ത്തി പന്ത് ജെറിക്ക് മറിച്ചു നല്കി. പന്ത് കിട്ടിയശേഷം ജെറി പായിച്ച ഷോട്ട് പുറത്തേക്ക് പറന്നു. 7-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് അവര്‍ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കും മുതലാക്കനായില്ല.
10-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണ്ണാവസരം. വലതുവിങില്‍ നിന്ന് ഹ്യൂം ബോക്സിലേക്ക് നല്കിയ ക്രോസിന് ഉയര്‍ന്നുചാടിയ വിനീത് തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 16-ാം മിനിറ്റില്‍ വീണ്ടും ആരാധകരെ ആവേശത്തിലാക്കി ബ്ലാസ്റ്റേഴ്സിന് നല്ലൊരു അവസരം. ബോക്സിന്റെ ഇടതുമൂലയില്‍ നിന്ന് ലാല്‍റുവാതാര നല്കിയ പാസ് നല്ലൊരു ശ്രമത്തിലൂടെ സൂപ്പര്‍താരം ബെര്‍ബറ്റോവ് വലയിലേക്ക്് തിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ജംഷഡ്പൂര്‍ ഗോളി സുബ്രതാപാലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. നല്ലൊരു മെയ്വഴക്കത്തിലൂടെ സുബ്രത പന്ത് രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ജംഷഡ്പൂരിന്് അനുകൂലമായി കോര്‍ണര്‍കിക്ക് ലഭിച്ചെങ്കിലും കൊമ്പന്മാരുടെ പ്രതിരോധം അപകടം ഒഴിവാക്കി.
23-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ ബെല്‍േഫാര്‍ട്ട് ഒരു മുന്നേറ്റം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കീഴടക്കാന്‍ കഴിഞ്ഞില്ല. 30-ാം മിനിറ്റില്‍ ബോക്സിന്റെ തൊട്ടുപുറത്തുനിന്ന് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീകിക്ക്. ബെല്‍ഫോര്‍ട്ടിനെ ജിംഗാന് വീഴ്ത്തിയതിനാണ് ഫ്രീകിക്ക്. കിക്കെടുത്തത് എമേഴ്സണ്‍ മൗറ. മൗറയുടെ കിക്ക് പ്രതിരോധമതിലിന് ഇടയിലൂടെ വലയിലേക്ക് പാഞ്ഞെങ്കിലും ഗോള്‍കീപ്പര്‍ പോള്‍ റെച്ച്ബുക് ഡൈവ് ചെയ്ത് തട്ടിയകറ്റി. റീബൗണ്ട് പന്ത് വലയിലേക്ക് തിരിച്ചുവിടാനുള്ള ജംഷഡ്പൂര്‍ താരം ജെറിയുടെ ശ്രമം ബ്ലാസ്റ്റേഴ്സ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 35-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നല്ലൊരു മുന്നേറ്റം നടത്തിയെങ്കിലും കാര്യമുണ്ടായില്ല. കളി ആദ്യപകുതിയുടെ അവസാനഘട്ടത്തിലേക്ക് കടന്നതോടെ ബ്ലാസ്റ്റേഴ്സ് നിരയില്‍ പതര്‍ച്ച കണ്ടു. ഈ അവസരം മുതലെടുത്ത് ജംഷഡ്പൂര്‍ താരങ്ങള്‍ മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞെങ്കിലും ആദ്യ പകുതി ഗോള്‍രഹിതമായി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ജംഷഡ്പൂരിന്റെ മുന്നേറ്റം. കെര്‍വന്‍ ബെല്േഫാര്ട്ടും ട്രിനിഡാഡ് ഗൊണ്കാല്വസും ചേര്‍ന്ന് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 56-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തു. പന്ത് അനാവശ്യമായി കൈയില്‍വച്ച് വൈകിപ്പിച്ചതിന് മെഹ്താബ് ഹുസൈനാണ് ബുക്കിങ്ങ് ലഭിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ലഭിച്ച ഫ്രീകിക്കും മുതലാക്കാന്‍ കഴിഞ്ഞില്ല. 62-ാം മിനിറ്റില്‍ സ്റ്റീവ് കൊപ്പല്‍ ജെറിയെ തിരിച്ചുവിളിച്ച് ഫാറൂഖ് ചൗധരിയെ കളത്തിലെത്തിച്ചു. ഇതിന് തൊട്ടുമുന്‍പായി ജെറിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. നാല് മിനിറ്റിനുശേഷം ഫാറൂഖ്് ചൗധരിക്കും കിട്ടി മഞ്ഞകാര്‍ഡ്. തുടച്ചയായി മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചതോടെ ജംഷഡ്പൂര്‍ സ്വയം പ്രതിരോധത്തിലായി. ഇത് അവരുടെ കളിയുടെ താളം തെറ്റിച്ചു.
66-ാം മിനിറ്റില്‍ പരിക്കേറ്റ അനസിനെ തിരിച്ചുവിളിച്ച് പകരം ബികാഷ് ജെയ്റുവിനെ കൊപ്പല്‍ മൈതാനത്തെത്തിച്ചു. 68-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് നിരയില്‍ ആദ്യ മാറ്റം. കഴിഞ്ഞ മത്സരത്തിലെന്നപോലെ ഹ്യുമിനെ തിരിച്ചുവിളിച്ച് മാര്‍ക്കോസ് സിഫ്നിയോസിനെ മ്യൂലെന്സ്റ്റീന് കളത്തിലിറക്കി. രണ്ട് മിനിറ്റിനുശേഷം ജാക്കിചന്ദ് സിങിനെ തിരിച്ചുവിളിച്ച് മലയാളി താരം പ്രശാന്ത് ബ്ലാസ്റ്റേഴ്സിനായി കളത്തില്‍. 77-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും ഒരു അവസരം. കറേജ് പെക്കൂസണ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ലോങ്റേഞ്ചര്‍ പോസ്റ്റിന്റെ സൈഡില്‍ക്കൂടി പുറത്തേക്ക് പറന്നു. 82-ാം മിനിറ്റില്‍ പെക്കൂസണെ പിന്‍വലിച്ച് മിലന് സിങിനെ കളത്തിലിറക്കിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നു. 85-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലെ കരുത്തന് നെമന്‍ജ പെസിക്കിനും കിട്ടി മഞ്ഞക്കാര്‍ഡ്.
കളി പരിക്കുസമയത്തേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പ് റെച്ചുബ്ക വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ രക്ഷക്കെത്തി. വലതുവിംഗില്‍ നിന്ന് ട്രിനിഡാഡ് ബോക്സിലേക്ക് നല്കിയ ക്രോസ് മിന്നുന്ന ഹെഡ്ഡറിലൂടെ ബെല്‍േഫാര്‍ട്ട് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ഉജ്ജ്വലമായ ഡൈവിങ്ങിലൂടെ രക്ഷപ്പെടുത്തി അപകടം ഒഴിവാക്കി. മത്സരം തീര്‍ന്നതോടെ വിജയം നേടാന്‍ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടീമിനെ കൂവിവിളിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: