തിരുവനന്തപുരം: എന്‍സിപി മന്ത്രിമാരായിരുന്ന എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് ഇടതു മുന്നണിയെ നാണക്കേടിലാക്കിയത്. വിവാദത്തെ തുടര്‍ന്ന് രാജിവച്ച ഇരുവരും തിരിച്ചുവരാനുള്ള ശക്തമായ നീക്കത്തിലാണ്. കായല്‍ കൈയേറ്റത്തില്‍ ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജിവച്ച തോമസ് ചാണ്ടി കോടതിയുടെ തന്നെ പിന്‍ബലത്തില്‍ വീണ്ടും മന്ത്രിസഭയിലെത്താന്‍ നോക്കവെയാണ് ഫോണ്‍ കെണി അന്വേഷണ റിപ്പോര്‍ട്ട് എ.കെ.ശശീന്ദ്രന് തുണയായത്. ശശീന്ദ്രനെ മന്ത്രിയാക്കാന്‍ എന്‍സിപി ആവശ്യപ്പെട്ടു. ഇടതുമുന്നണി ഉടനത് അംഗീകരിക്കും. എന്നിട്ടും തോമസ് ചാണ്ടി ശ്രമം ഉപേക്ഷിച്ചില്ല.
ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശത്തിനെതിരെ ചീഫ് ജസ്റ്റിസിന് പരാതി നല്‍കുക മാത്രമല്ല സുപ്രീംകോടതിയേയും സമീപിച്ചു. ഹൈക്കോടതിയുടെ നിരീക്ഷണവും നിഗമനങ്ങളും പരാമര്‍ശങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതി ജഡ്ജിക്കെതിരെ വ്യക്തിപരമായ ആക്ഷേപവും ഉന്നയിച്ചിരിക്കുകയാണ്.
സുപ്രീംകോടതിയില്‍ പോകുന്നത് അപകടമാകുമെന്ന് അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം ഉപദേശിച്ചെങ്കിലും തോമസ് ചാണ്ടി അത് ചെവിക്കൊണ്ടില്ല. ഹര്‍ജി എപ്പോള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. കോടതിയില്‍ വാദിക്കണമെന്ന അഭ്യര്‍ത്ഥന മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ സ്വീകരിച്ചിട്ടില്ല.
സുപ്രീംകോടതി എന്തുപറയുമെന്ന ആശങ്കയാവാം ഇതിന് കാരണം. സ്വന്തം നിലയ്ക്കാണ് തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും ഇടതുമുന്നണി ഭീതിയിലാണ്. ഹൈക്കോടതി ജഡ്ജിയെ കുറ്റപ്പെടുത്തിയത് മുന്നണിക്ക് അംഗീകരിക്കാനാവില്ല. മാത്രമല്ല, സുപ്രീം കോടതി ഹൈക്കോടതിവിധി ശരിവച്ച് എതിരായി എന്തെങ്കിലും പരാമര്‍ശം നടത്തിയാല്‍ കുരുക്കാവുമെന്നും മുന്നണിക്ക് ഭയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: