കെയ്റോ: ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് ഈജിപ്തിലുണ്ടായ ഭീകരാക്രമണത്തിന് അതിഭീകര തിരിച്ചടിയുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സിസിയുടെ മുന്നറിയിപ്പ്. സംഭവത്തെ തുടര്‍ന്ന് മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. ഭീകരാക്രമണത്തെത്തുടര്‍ന്ന് കെയ്റോ രാജ്യാന്തര വിമാനത്താവളത്തിലടക്കം രാജ്യമെമ്പാടും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
പള്ളിയുടെ പരിസര പ്രദേശങ്ങളില്‍ വ്യോമസേന കനത്ത ആക്രമണം നടത്തിവരികയാണ്. പ്രദേശത്തെ പര്‍വ്വത മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യോമാക്രമണം നടത്തുന്നത്. വ്യോമാക്രമണത്തില്‍ ചിതറയോടുന്ന ഭീകരര്‍ക്ക് വീടുകളില്‍ അഭയം നല്‍കില്ലെന്ന് നാട്ടുകാരും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര് കൊല്ലപ്പെടുകയും 109 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാലസ്തീനുമായി അതിര്‍ത്തി പങ്കിടുന്ന ബിര്‍ അല്‍ അബ്ദ് പട്ടണത്തിലെ പള്ളിയിലാണ് പ്രാര്‍ത്ഥനയുടെ സമയത്ത് സ്ഫോടനം നടത്തിയത്. ഇതിന് തൊട്ടുപിന്നാലെ വാഹനങ്ങളില്‍ എത്തിയ അക്രമികള്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരേയും കൊണ്ടുപോയ ആംബുലന്‍സിനെയും ഭീകരര്‍ വെറുതെ വിട്ടില്ല. ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: