മതതീവ്രവാദശക്തികളുടെ കൈകളില്‍പ്പെട്ട് ഇസ്ലാമിലേക്ക് പരാവര്‍ത്തനം ചെയ്ത യുവതി വര്‍ത്തമാനകാല കേരളത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാണെന്ന് ചിലര്‍ വരുത്തിത്തീര്‍ത്തിരിക്കുന്നു. പൗരാവകാശങ്ങളെയും മതവിശ്വാസം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെയും മറയാക്കി, പരാവര്‍ത്തനം ചെയ്യപ്പെട്ട വൈക്കം സ്വദേശി അഖിലയ്ക്കു വേണ്ടി വാദിക്കുന്നവര്‍ ഒരുകാര്യം മറന്നുപോയി.
അമ്മയുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ടപ്പോള്‍ മുതല്‍ മതം മാറ്റപ്പെടുന്ന 24 വയസ്സുവരെ അവളെ കാക്കയ്ക്കും കഴുകനും കൊടുക്കാതെ കണ്ണിലെണ്ണയൊഴിച്ച് പരിപാലിച്ച് വേണ്ടതെല്ലാം നല്കി വളര്‍ത്തിവലുതാക്കിയ അച്ഛനമ്മമാരുടെ ത്യാഗവും സ്നേഹവും. ഇത്രയുംകാലം ആരാധിച്ചിട്ടും വൈക്കത്തപ്പനും നിങ്ങളുടെ ദൈവങ്ങളും എന്തുനല്‍കിയെന്ന് അഖിലയെക്കൊണ്ട് ചോദിപ്പിച്ച മതപരിവര്‍ത്തകരുടെ തന്ത്രം താത്കാലികമായെങ്കിലും വിജയിച്ചു. പക്ഷേ, ആ അച്ഛനമ്മമാര്‍ മകളെ ജനിപ്പിച്ച് വളര്‍ത്തിയതിലൂടെ അനുഭവിച്ച സന്തോഷവും സുഖവും ദുഃഖവും മകളെ പ്രതിയുള്ള പ്രതീക്ഷയും ഒന്നും ഇക്കൂട്ടരെ അല്‍പ്പം പോലും സ്വാധീനിച്ചില്ല.
മതംമാറ്റി ആളെക്കൂട്ടി ബഹുസ്വരസമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്ഫോടനാത്മക അന്തരീക്ഷത്തെ തന്‍കാര്യത്തിന് ഉപയോഗിക്കുന്ന കുടിലബുദ്ധിക്കാര്‍ക്ക് സ്നേഹം, സാഹോദര്യം, ശാന്തി, സമാധാനം എന്നീ വാക്കുകളുടെ അര്‍ഥം അറിയില്ലെന്ന് വ്യക്തം. മതം വളര്‍ത്താന്‍ എന്തു കൊള്ളരുതായ്മയ്ക്കും കൂട്ടുനില്‍ക്കുന്ന ഇവര്‍ക്ക് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലെന്നും അഖില സംഭവം തെളിയിക്കുന്നു. മതത്തെ വൈകാരികമായി ഉപയോഗിച്ച് സമൂഹത്തില്‍ അന്തഃഛിദ്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഖിലയെപ്പോലുള്ളവരുടെ മതപരിവര്‍ത്തനമെന്ന് ഇന്ന് സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു.
സ്വസ്ഥവും ശാന്തവുമായിരുന്ന കേരളത്തെ ഭീകരവാദത്തിന്റെ സര്‍വകലാശാലയാക്കി, രാഷ്ട്രത്തെ ശിഥിലീകരിക്കാന്‍ നേതൃത്വം നല്‍കുന്നവര്‍ക്ക് അഖില ചൂണ്ടയില്‍ കൊരുത്ത ഇരയാണ്. എന്നാല്‍ ഇത്തരം വിധ്വംസകശക്തികളുടെ കളിപ്പാവയായി സര്‍ക്കാരും ഒരുകൂട്ടം മാധ്യമങ്ങളും മാറിയിരിക്കുന്നത് സമൂഹത്തെ ഭീതിപ്പെടുത്തുന്നു. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് കഴിഞ്ഞദിവസം അഖില കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴുണ്ടായത്. അച്ഛനമ്മമാരുടെ ദുഃഖം കാണാന്‍ കൂട്ടാക്കാത്തവര്‍ അഖിലയുടെ വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം അമിതപ്രാധാന്യം നല്‍കുന്നത് ദുഷ്ടലാക്കോടെയാണെന്ന് നിസ്സംശയം പറയാം.
വിഷയത്തെ നിഷ്പക്ഷമായി സമീപിക്കുന്നതിന് പകരം അശാന്തി വിതയ്ക്കുന്ന ഛിദ്രശക്തികളുടെ ചട്ടുകമായി ചില മാധ്യമങ്ങളും ഭരണവര്‍ഗവും അധഃപതിച്ചിരിക്കുന്നു. സുശക്തമായ സമൂഹത്തിന്റെ അടിത്തറ ഈടുറ്റ കുടുംബബന്ധങ്ങളുടെ നിലനില്‍പ്പിലാണെന്ന സത്യം വാര്‍ത്തകളുടെ റേറ്റിങ്ങിന് പിന്നാലെ പോകുന്നവരും ഭരണകൂടങ്ങളും തിരിച്ചറിയേണ്ടതുണ്ട്. ഉറങ്ങുന്നവരെ ഉണര്‍ത്താം, ഉറക്കം നടിക്കുന്നവരെയോ ? ആപത്ത് അടുത്തെത്തിയിട്ടും ആര്‍ക്കുവേണ്ടിയാണ് ഈ ഉറക്കം നടിക്കലെന്നുകൂടി ഭരണാധികാരികള്‍ വെളിപ്പെടുത്തണം.
ചെറുപ്പത്തിന്റെ വികാരത്തള്ളിച്ചയില്‍ നീതി വേണമെന്ന് വിലപിക്കുന്ന അഖിലയ്ക്കു മാത്രമല്ല മകളുടെ സുരക്ഷിതഭാവി സ്വപ്നം കാണുന്ന അച്ഛനമ്മമാര്‍ക്കും പൗര, വ്യക്തിസ്വാതന്ത്ര്യങ്ങളുണ്ട്. മകളുടെ സന്തോഷകരമായ ഭാവിജീവിതത്തെക്കുറിച്ച് പ്രതീക്ഷകളുമുണ്ട്. ജന്മം നല്കല് മാത്രമല്ല, സന്തതികളെ സ്വന്തംകാലില്‍ നില്ക്കാന് പ്രാപ്തിയുണ്ടാക്കല്‍ അച്ഛനമ്മമാരുടെ കടമയായി മൃഗങ്ങള്‍ പോലും നിര്‍വഹിക്കുന്നതായി ചുറ്റുപാടുകളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. പരമോന്നത കോടതി, നിയമത്തിനുപരിയായി അഖിലയുടെ അച്ഛന് അശോകന്റെയും അമ്മ പൊന്നമ്മ അമ്മയുടെയും തീവ്രദുഃഖം പരിഗണിക്കുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: