അഹമ്മദാബാദ്: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ പോരാട്ടത്തിലാണെന്ന ധാരണ പരത്താനാണ് ആ പാര്‍ട്ടിയും ബിജെപി വിരുദ്ധമാദ്ധ്യമങ്ങളും കഷ്ടപ്പെടുത്തുന്നത്. പക്ഷേ പാര്‍ട്ടി നയിക്കേണ്ട നേതാവ് രാഹുല്‍ ഗാന്ധിക്ക് കുട്ടിക്കളിയാണ്. പഴയ സിനിമക്കഥകളിലൂടെയുള്ള താരതമ്യങ്ങളും ആരെങ്കിലും പറഞ്ഞുകൊടുക്കുന്ന കണക്കുകളുടെ അബദ്ധ അവതരണവും നടത്തി രാഹുല്‍ കൂടുതല്‍ പരിഹാസ്യനാകുന്നുവെന്നാണ് ഇപ്പോള്‍ മാദ്ധ്യമങ്ങളുടെയും വിമര്‍ശനം.
കഴിഞ്ഞ ദിവസം പ്രചാരണ വേദിയില്‍ ജിഎസ്ടിയെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിന്റെ പൂര്‍ണ്ണരൂപം ഗബ്ബര്‍ സിങ് ടാക്സാണെന്ന് വിമര്‍ശിച്ചു. പ്രസിദ്ധമായ ഹിന്ദി സിനിമ ഷോലെയിലെ കൊള്ളക്കാരന് കഥാപാത്രമാണ് ഗബ്ബര്‍ സിങ്. അംജദ് ഖാനാണ് ഗബ്ബര്‍ സിങ് ആയി അഭിനയിച്ചത്. മോദി ഗബ്ബറാണെന്നായിരുന്നു രാഹുല്‍ പറഞ്ഞുവെച്ചത്.
എന്നാല്‍ അടുത്ത ദിവസം മോദിയെ അമിതാഭ് ബച്ചനുമായാണ് രാഹുല്‍ താരതമ്യം ചെയ്തത്. ബച്ചനെ പോലും പിന്നിലാക്കുന്ന അഭിനയക്കാരനാണെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് മൂന്നുതവണയെങ്കിലും ജനങ്ങള്‍ക്കു മുന്നില്‍ മോദി കരയുമെന്നും രാഹുല്‍ പറഞ്ഞു. ഷോലെ സിനിമയില്‍ ഗബ്ബര്‍ സിങ്ങിനെ കൊല്ലുന്നവരില്‍ പ്രമുഖനാണ് അമിതാഭ് ബച്ചന്. മോദി എങ്ങനെ ഒരേ സമയം അംജദ് ഖാനും ബച്ചനുമാകുമെന്ന് നാട്ടുകാര്‍ ചോദിച്ചു തുടങ്ങി.
ഗുജറാത്തിഭാഷയില്‍ സാമൂഹ്യ മാദ്ധ്യമങ്ങളല് രാഹുലിനെ മണ്ടനെന്ന് വിളിച്ചുള്ള ട്രോളുകളും പരിഹാസങ്ങളും ഏറെയാണ്. രാഹുലിന്റെ ട്വീറ്റില്‍ മോദിയേയും ഗുജറാത്ത് സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന ചോദ്യങ്ങളുണ്ട്. ആരോ തയ്യാറാക്കിയത് അപ്പാടെ പ്രചരിപ്പിക്കുന്ന രാഹുലിന് അതിലെ കണക്കുകള്‍ പിഴച്ചു.
ജിഎസ്ടി നിരക്ക് 18 ശതമാനമാക്കണമെന്ന രാഹുലിന്റെ ആവശ്യം കണക്കും സാമ്പത്തിക ശാസ്ത്രവും അറിയാത്തതിനാലാണെന്നാണ് വിമര്‍ശനങ്ങള്‍. അടുത്തയാഴ്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്തേക്കു വരാന്‍ പോകുന്ന രാഹുല്‍ ഗാന്ധിക്ക് ഒരു ലോക്കല്‍ രാഷ്ട്രീയ നേതാവിന്റെ പോലും പക്വതയോ അറിവോ ഇല്ലെന്ന് വിമര്‍ശനങ്ങള്‍ ട്രോളായി പരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: