തൃശൂര്‍ : പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഭിക്ഷാടന മാഫിയയിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുട്ടിയെ രക്ഷപ്പെടുത്തി അമ്മയെ ഏല്‍പ്പിച്ചു. തമിഴ്യുവതിയോടൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികളായ കര്‍ണാടക ഗുണ്ടല്‍പ്പെട്ട് സ്വദേശിയും കായംകുളത്ത് വാടകയ്ക്കു വീടെടുത്തു താമസിക്കുന്ന രാജേഷ്(31), തമിഴ്നാട് ഏര്‍വാടി സ്വദേശി വിക്രമന്(21) എന്നിവരാണ് അറസ്റ്റിലായത്.
ഷൊര്‍ണൂരിനടുത്ത് വെള്ളാറില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 24നാണ് കേസിനാസ്പദമായ സംഭവം. ദിവാന്‍ജി മൂലയിലെ ഒരു കടയുടെ വരാന്തയില്‍ രാത്രി അമ്മ ശാന്തിയോടൊപ്പം ഉറങ്ങിയിരുന്ന ഒന്നരവയസ്സുകാരനായ മകന് ശ്രീരംഗനാഥിനെ കേസിലെ പ്രതിയായ രാജേഷ് തട്ടികൊണ്ടു പോവുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ശാന്തി ദിവാന്‍ജിമൂലയില്‍ കടത്തിണ്ണയിലാണ് കിടന്നുറങ്ങിയിരുന്നത്. മകനെ കാണാതായ വിവരം ശാന്തി പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അയല്‍ ജില്ലകളിലേക്കും പരിശോധന വ്യാപകമാക്കി.
റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രാജേഷിനെ ചോദ്യം ചെയ്തതോടെയാണ് ഇവര്‍ കുടുങ്ങിയത്. കുട്ടിയെ തട്ടിയെടുക്കാന്‍ വിക്രമന് രണ്ടായിരം രൂപ വാഗ്ദാനം ചെയ്തതായി രാജേഷ് പോലീസിനോടു പറഞ്ഞു. കുട്ടിയെ തട്ടിയെടുത്ത് ഉടന്‍ വിക്രമിനു കൈമാറുകയും ചെയ്തതു. കുട്ടിയെ ഇവര്‍ ഭിക്ഷാടനത്തിന് ഉപയോഗിച്ചതായും സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ മറിച്ചു വില്‍ക്കാനായിരുന്നു ശ്രമം.എന്നാല്‍ വിക്രമിന്റെ ഭാര്യ മോഷണ കേസില്‍ ജയിലിലായതോടെ കുട്ടിയെ താത്കാലികമായി ഏര്‍വാടിയിലുള്ള ജ്യേഷ്ഠന്റെ വീട്ടില്‍ താമസിപ്പിച്ചു. ഇതിനിടെ ഭിക്ഷാടനത്തിനായും കുട്ടിയെ ഉപയോഗിച്ചു.
ശാന്തി എന്നും പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കണ്ടുകിട്ടിയോ എന്ന വിവരം തിരക്കുന്നുണ്ടായിരുന്നു. ഇതോടെ പോലീസും കര്‍മനിരതരായി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു അന്വേഷണ സംഘം നീങ്ങിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ദിവാന്‍ജിമൂലയില്‍ തട്ടുകടകളിലും മറ്റും വന്ന ആളുകളെ കുറിച്ചും മറ്റും പോലീസ് വിശദമായി അന്വേഷിച്ചിരുന്നു. ഇതില്‍ സംശയമുള്ളയാളുടെ രേഖാ ചിത്രം തയ്യാറാക്കി അന്വേഷണ സംഘത്തിനു കൈമാറി. ഐജി എസ്.ഗോപിനാഥ്, സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘങ്ങള്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഈസ്റ്റ് സിഐ സന്തോഷ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഫിലിപ്പ് വര്‍ഗീസ്, എസ്ഐമാരായ വിജയന്, എം.പി.ഡേവീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എം.പി.മുഹമ്മദ് റാഫി, ജോണി, അന്‍സാര്‍, സുവൃതകുമാര്‍, കൃഷ്ണകുമാര്‍, പി.എം.റാഫി, പഴനി ശ്യാം, സുദര്ശന് തുടങ്ങിയവര്‍ അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: