വദനഗര്‍: സര്‍വോദയ സേവാ ട്രസ്റ്റിന്റെ വൃദ്ധസദനത്തിന്റെ വളപ്പിലെ ഷിര്‍ദി സായി ക്ഷേത്രത്തില്‍ വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശംഖു വിളിക്കുകയായിരുന്നു സോംഭായ് മോദി. എന്തു പറഞ്ഞു പരിചയപ്പെടുത്തണം ഈ എഴുപത്തഞ്ചുകാരനെ. ഇദ്ദേഹത്തിന്റെ ഇളയ അനുജന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നു പരിചയപ്പെടുത്തിയാലോ?
നിയമസഭാ തെരഞ്ഞെടുപ്പു റിപ്പോര്‍ട്ടു ചെയ്യാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗുജറാത്തിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ വദനഗറില്‍ എത്തിയത് നരേന്ദ്ര മോദിയുടെ മൂത്ത സഹോദരനെ കാണാനാണ്. കാലങ്ങളോളം കുടുംബഭരണത്തിന്റെ ആഗോള പ്രതീകമായിരുന്ന ഇന്ത്യയില്‍, പ്രധാനമന്ത്രിയുടെ ജ്യേഷ്ഠനെ ഒരു വൃദ്ധസദനത്തില്‍ കണ്ട മാധ്യമപ്രതിനിധികള്‍ ഞെട്ടി. ഒരാള്‍ പ്രധാനമന്ത്രിയായാല്പ്പിന്നെ മകളും പേരക്കുട്ടിയും പിന്നെ അവരുടെ മക്കളും വരെ ഭരിക്കാനായി പിറന്നവര്‍ എന്ന പാരമ്പര്യമുള്ള രാജ്യത്താണ് ഈ കാഴ്ച.
എത്ര നിര്‍ബന്ധിച്ചിട്ടും സോംഭായി മോദി അഭിമുഖത്തിനു തയാറായില്ല. വീട്ടില്‍ നിന്നൊരാള്‍ പഞ്ചായത്തു പ്രസിഡന്റായാല്‍പ്പോലും കുടുംബം അടിമുടി മാറുന്നത് കണ്ടിട്ടുള്ള ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരാണ് ഈ വാക്കുകളില്‍ കൂടുതല്‍ അമ്പരന്നത്. 2001 മുതല്‍ സോംഭായ് ഇവിടെയാണ് താമസം. രക്തദാനക്യാംപുകളും രോഗനിര്‍ണയ ക്യാംപുകളും സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്കുന്നു ഇപ്പോള്‍. പ്രധാനമന്ത്രിയുടെ സഹോദരന് എന്ന ശ്രദ്ധ ആഗ്രഹിക്കുന്നില്ല സോംഭായ്. എത്രമാത്രം ശ്രദ്ധ കിട്ടാതിരിക്കുന്നോ അത്രയും സന്തോഷം.
അഭിമുഖം നിരസിച്ച് അദ്ദേഹം പറഞ്ഞു, . സഹോദരന്റെ പ്രധാനമന്ത്രി പദം ഒരിക്കലും എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്നത് എന്റെ ദൃഢമായ നിശ്ചയമാണ്. അഭിമുഖം നല്കിയാല്പ്പോലും അതു തെറ്റും. നരേന്ദ്ര പ്രധാനമന്ത്രിയായതുകൊണ്ട് എന്റെ ജീവിതം മാറിയിട്ടില്ല. ഈ വൃദ്ധസദനത്തില്‍ എത്രയോ പേര് ജീവിക്കുന്നു, അവരിലൊരാള്‍ മാത്രമാണ് ഞാനും. നിങ്ങള്‍ എന്തിനാണ് എന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത്? ഞാന്‍ പ്രധാനമന്ത്രിയുടെ സഹോദരനായതുകൊണ്ടല്ലേ? ആ പ്രത്യേകതപോലും ഭരണത്തിലെ കുടുംബാധിപത്യത്തെ പ്രോത്സാഹിപ്പിക്കും. എന്റെ അഭിമുഖം എടുക്കുന്നതിനു പകരം നിങ്ങള്‍ വദനഗര്‍ റെയില്‍വേസ്റ്റേഷനിലേക്കു പോകൂ. നരേന്ദ്ര ചായ വിറ്റ സ്റ്റേഷനാണത്. അതിന്റെ നവീകരണം ആ പ്രദേശത്തെ എങ്ങിനെ മാറ്റി എന്നു നിങ്ങള്‍ക്കു കാണാം.
വദനഗറില്‍ പലയിടത്തും നരേന്ദ്ര മോദിയുടെ അടുത്ത ബന്ധുക്കളുണ്ട്. പ്രധാനമന്ത്രിയുടെ ബന്ധുത്വത്തിന്റെ ആനുകൂല്യത്തില്‍ സുഖിച്ചു വാഴുന്നവരല്ല അവര്‍. ഓരോ ദിവസവും അധ്വാനിച്ചു ജീവിക്കുന്നവര്‍. മാധ്യമശ്രദ്ധയില്‍ നിന്ന് എത്രയോ അകന്നു നില്ക്കുന്നവര്.
മുത്തച്ഛന് മൂല്‍ചന്ദ് മംഗിലാല്‍ മോദി വഴി പ്രധാനമന്ത്രിയുടെ അര്‍ദ്ധ സഹോദരനാണ് അശോക്ഭായ് മോദി. വദനഗറിലെ ഒരു സേവാശ്രമത്തിലാണ് അശോകിനും ഭാര്യ വിമലാബെന്നിനും ജോലി. മാസം അയ്യായിരം രൂപയാണ് വരുമാനം. അഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ജീവിതച്ചെലവിന് അതു പോരാതെ വരും. ഉത്സവകാലമായാല്‍ പട്ടങ്ങളുടേയും പടക്കങ്ങളുടേയും കച്ചവടമുണ്ട് അശോകിന്. മകളുടെ വിവിഹത്തിന് മോദിയുടെ സാന്നിധ്യം, അശോകിന്റെ വലിയ ആഗ്രഹമാണത്.
മോദിയുടെ സഹോദരി അഹമ്മദാബാദിലെ വിശ്നഗറിലുണ്ട്, മൂത്ത സഹോദരന് അമൃത് ഭായ് അഹമ്മദാബാദിലെ തന്നെ ഘട്ട്ലോഡിയ കോളനിയില്‍ താമസിക്കുന്നു, രാജ്യത്തെ നൂറുകോടി ജനങ്ങളെപ്പോലെ ഞങ്ങളും എന്നേ അവരെല്ലാം കരുതിയിട്ടുള്ളൂ. കുടുംബത്തില്‍ കുറച്ചെങ്കിലും അറിയപ്പെടുന്നത് ഏറ്റവും ഇളയ സഹോദരന് പങ്കജ്ഭായ് ആണ്. അമ്മ ഹീരാബെന്‍, പങ്കജിനൊപ്പമാണ് താമസം. അമ്മയെ കാണാന്‍ മോദി ഇടയ്ക്കൊക്കെ എത്തുന്നതുകൊണ്ട് ആ മൂന്നു മുറി വീട് പലര്‍ക്കും പരിചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: