ഡമാസ്കസ്: സിറിയയില്‍ ഐഎസ് ഭീകരരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിശക്തമായ ബോംബിംഗ് നടത്തി.
ദെയര്‍ അല്‍ സോര്‍ പ്രവിശ്യയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ഭീകര ഒളിത്താവളങ്ങളും ആയുധ സംഭരണശാലകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 15ന് ശേഷം റഷ്യന്‍ പോര്‍വിമാനങ്ങള്‍ നടത്തുന്ന ആറാമത്തെ വ്യോമാക്രമണമാണിത്.
റഷ്യയില്‍ നിന്നുള്ള ആറ് ടിയു-22 എം3 ലോംഗ് റേഞ്ച് ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. മെയ്മിം വ്യോമത്താവളത്തില്‍ നിന്നുള്ള റഷ്യയുടെ എസ്യു 30 പോര്‍വിമാനങ്ങള്‍ അകമ്പടി സേവിച്ചു. മിഷന് പൂര്‍ത്തിയാക്കിയ ശേഷം വിമാനങ്ങള്‍ തിരികെ വ്യോമാത്താവളത്തിലേക്ക് പോയി. ഭീകരര്‍ക്കെതിരെ പോരാടുന്ന സിറിയന്‍ സൈന്യത്തിന് പിന്തുണയുമായാണ് റഷ്യന്‍ ആക്രമണം.
സിറിയയിലെ റഷ്യന്‍ സൈനിക നടപടി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് കഴിഞ്ഞ മാസം പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് അറിയിച്ചിരുന്നു. സിറിയന്‍ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: