തിരുവനന്തപുരം: ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ ഒഴിവാക്കി കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അര്‍പ്പിച്ചാണ് മേള ആരംഭിക്കുകയെന്ന് മന്ത്രി എ.കെ. ബാലന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗാളി നടി മാധവി മുഖര്‍ജി, പ്രകാശ് രാജ് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘ദ് ഇന്‍സള്‍ട്ട്’ പ്രദര്‍ശിപ്പിക്കും.
വിവിധ അന്താരാഷ്ട്ര മേളകളുടെ ഫെസ്റ്റിവല്‍ ഡയറക്ടറും ചലച്ചിത്ര നിര്‍മ്മാതാവുമായ മാര്‍ക്കോ മുള്ളറാണ് ജൂറി ചെയര്മാന്. സംവിധായകന് ടി.വി ചന്ദ്രന്, കൊളംബിയന്‍ നടന് മര്‍ലന്‍ മൊറീനോ, ഫ്രഞ്ച് എഡിറ്റര്‍ മേരി സ്റ്റീഫന്‍, ആഫ്രിക്കന്‍ ചലച്ചിത്ര പണ്ഡിതന് അബൂബേക്കര്‍ സനാഗോ എന്നിവരാണ് ജൂറി അംഗങ്ങള്‍. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകളുള്‍പ്പെടെ 14 ചിത്രങ്ങളാണുള്ളത്.
ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്, റെട്രോസ്പെക്ടീവ്, ഐഡന്റിറ്റി ആന്റ് സ്പേസ് തുടങ്ങി 20 വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞ കെ.ആര് മോഹനന്, ഐ.വി. ശശി, കുന്ദന്‍ ഷാ, ഓംപുരി, ജയലളിത തുടങ്ങിയവര്‍ക്ക് മേളയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, ഫെസ്റ്റിവല്‍ ആര്‍ട്ടിക്സ്റ്റിക് ഡയറക്ടര്‍ ബീനാ പോള്‍, ഐഎഫ്എഫ്കെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മഹേഷ് പഞ്ചു, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സിബി മലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: