ചെന്നൈ: ഐഎസ്എല്‍ നാലാം പതിപ്പില്‍ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ എടികെയും മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിയുമാണ് ഇന്ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.
ഈ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് എടികെ ഇറങ്ങുന്നത്. ആദ്യ കൡയില്‍ ബ്ലാസ്റ്റേഴ്സിനോട് സമനില പാലിച്ച എടികെ രണ്ടാം കളിയില്‍ പൂനെ സിറ്റിയോട് 4-1ന് തോറ്റു. മൂന്നാം മത്സരത്തില്‍ ജംഷഡ്പൂരിനോടും ഗോള്‍രഹിത സമനില. സീസണില്‍ ഇതുവരെ വിജയം കാണാത്ത ടീമുകളിലൊന്നാണ് എടികെ. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്.
അതേസമയം ചെന്നൈയിന് എഫ്സി മൂന്നാം വിജയം ലക്ഷ്യമാക്കിയാണ് സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ എഫ്സി ഗോവയോട് 3-2ന് തോറ്റുതുടങ്ങിയ അവര്‍ രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-0നും കഴിഞ്ഞ ദിവസം മൂന്നാം കളിയില്‍ പൂനെ സിറ്റിയെ 1-0നും തോല്‍പ്പിച്ചു. ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ മുന്‍തൂക്കവും ചെന്നൈയിന് എഫ്സിക്കുണ്ട്.
കഴിഞ്ഞ മത്സരങ്ങളില്‍ ഇറക്കിയ ശൈലിയില്‍ തന്നെയായിരിക്കും ഇന്നും ടീമിനെ അണിനിരത്തുകയെന്ന് ചെന്നൈയിന് കോച്ച് ജോണ്‍ ഗ്രിഗറി പറഞ്ഞു. എന്നാല്‍ ആദ്യ ഇലവനില്‍ ഒന്നുരണ്ടു മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: