ലണ്ടൻ: വാഹനങ്ങളിൽ നിന്നുമുള്ള വായുമലിനീകരണം ഗര്‍ഭിണികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പഠനം. ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം തൂക്കം കുറഞ്ഞ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടയാക്കുമെന്ന് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജ്, കിങ്സ് കോളജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഒാഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.
6,71,501 ഒാളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത്. ഗര്‍ഭിണിയായിരിക്കുമ്പോൾ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പർക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്.
വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണവളര്‍ച്ചയെ ബാധിക്കുന്നുണ്ട്. ജന്മനാ തൂക്കം കുറഞ്ഞ കുട്ടികള്‍ പെട്ടെന്ന് രോഗബാധിതരാകും. പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങളുടെ അതിജീവന സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2.500 കിലോഗ്രാമില്‍ കുറഞ്ഞ ഭാരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവുണ്ട്. തൂക്കക്കുറവ് ആഗോളതലത്തില്‍ തന്നെ പൊതു ആരോഗ്യ പ്രശ്നമായാണ് കരുതുന്നത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും.
ഒാരോ വര്‍ഷവും ജനിക്കുന്ന 20 മില്യണ്‍ കുഞ്ഞുങ്ങളില്‍ 15 മുതല്‍ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ട്. തൂക്കക്കുറവിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്നാണ് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: