ഇന്ത്യയിലെ വിവിധ ഇടങ്ങളിലുള്ള ചലച്ചിത്രോത്സവങ്ങളില്‍ മുന്തിയ സ്ഥാനം കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനുണ്ടെന്നാണ് അവകാശവാദം. കഴിഞ്ഞ 21 വര്‍ഷങ്ങളായി തുടരുന്ന ചലച്ചിത്രോത്സവങ്ങളില്‍നിന്ന് ചലച്ചിത്ര വ്യവസായത്തിനും മലയാള സിനിമയ്ക്കും എന്തു നേട്ടമുണ്ടായി എന്നന്വേഷിക്കേണ്ടതുണ്ട്. കാരണം ജനങ്ങളുടെ നികുതിപ്പണമാണ് ഇതു നടത്താനായി സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമിക്കു നല്‍കുന്നത്.
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് രാഷ്ട്രീയ നിലപാടുകളുണ്ടെന്ന് സംഘാടകര്‍ പരസ്യമായി പ്രഖ്യാപിച്ചാണ് ഇത്തവണ ചലച്ചിത്രോത്സവം നടത്തുന്നത്. ആ നിലപാടുകളെന്താണെന്ന് വ്യക്തവുമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രാഷ്ട്രീയനിലപാടുകള്‍ മുഴച്ചുനില്‍ക്കുന്ന മേളയായിരിക്കുമെന്നത് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞു. കാരണം രാജ്യം മുഴുവന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് മുന്‍തൂക്കം ലഭിക്കുകയും അതിനെതിരായി രൂപപ്പെടുന്ന വിശാല സഖ്യങ്ങള്‍ അപ്രസക്തമാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ മനസ്സുള്ളവരാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. സിനിമയുടെ തെരഞ്ഞെടുപ്പുകളിലൂടെയും തങ്ങളുടെ നിലപാടുകള്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് ചലച്ചിത്രഅക്കാദമി നടത്തിയിരിക്കുന്നത്.
ലോകത്തു നടത്തപ്പെടുന്ന ചെറുതും വലുതുമായ ചലച്ചിത്രമേളകള്‍ക്കെല്ലാം രാഷട്രീയ നിലപാടുകളുണ്ട്. എന്നാല്‍ അതൊരിക്കലും കക്ഷിരാഷ്ട്രീയത്തിലധിഷ്ഠിതമല്ല. ലോകത്തിന്റെ വിവിധ കോണുകളിലുണ്ടാകുന്ന ആശയവ്യതിയാനങ്ങളെയും മാനുഷിക പ്രശ്നങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രീയമാണ് അവയ്ക്കെല്ലാം. എന്നാല്‍ രാജ്യത്തെ പ്രശസ്തമായ ഒരു ചലച്ചിത്രമേള കാലമിത്രകഴിഞ്ഞിട്ടും കക്ഷിരാഷ്ട്രീയ വിരോധവും വ്യക്തിവിരോധവും അടക്കിവാഴുന്ന പരിസരത്തുനിന്ന് ഒട്ടും ഉയര്‍ന്നിട്ടില്ലെന്നത് പോരായ്മതന്നെയാണ്. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ 21 വര്‍ഷങ്ങളിലും കേരള രാജ്യാന്തര ചലച്ചിത്രോത്സവം നടത്തിയത്. ഇത്തവണയും അതിന് മാറ്റമില്ല.
എതിര്‍ക്കപ്പെടേണ്ടതോ അംഗീകരിക്കേണ്ടതോ ആയ രാഷ്ട്രീയ നിലപാടുകള്‍ ഈ പ്രദേശങ്ങളില്‍ മാത്രമാണെന്ന സങ്കുചിത അറിവാണ് അതിനപ്പുറത്തേക്കു വളരാന്‍ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ സംഘാടകര്‍ക്കു കഴിയാതെപോകുന്നതിന്റെ കാരണം. അതുമല്ലെങ്കില്‍, ഇവിടുന്നുള്ള സിനിമകളെയും സിനിമാക്കാരെയുമാണ് വേഗത്തില്‍ ‘പര്‍ച്ചേസ്’ ചെയ്ത് തിരുവനന്തപുരത്തെത്തിക്കാന്‍ അക്കാദമിക്കു സാധിക്കുന്നതെന്നുവേണം കരുതാന്‍.
65 രാജ്യങ്ങളില്‍നിന്നുള്ള 190 സിനിമകളാണ് ഇന്ന് തിരുവനന്തപുരത്താരംഭിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്ശിപ്പിക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മത്സര വിഭാഗത്തില്‍ രണ്ട് മലയാള സിനിമകളുള്‍പ്പെടെ 14 ചിത്രങ്ങള്‍. ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന്, കണ്ടംപററി മാസ്റ്റേഴ്സ് ഇന്‍ ഫോക്കസ്, റെട്രോസ്പെക്ടീവ്, ഐഡന്റിറ്റി ആന്റ് സ്പേസ് തുടങ്ങി 20 വിഭാഗങ്ങളിലായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ഇവയില്‍ പലതും മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്ന നല്ല സിനിമകളായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്, അതുപറയാനാണ് ഞങ്ങള്‍ ചലച്ചിത്രോത്സവം നടത്തുന്നതെന്ന് പ്രഖ്യാപിക്കുമ്പോഴാണ് സിനിമക്കപ്പുറമുള്ളതിനെ കാണേണ്ടിവരുന്നത്. ഒരു തവണ കേരള രാജ്യാന്തര ചലച്ചിത്രോത്സവം ചര്‍ച്ച ചെയ്ത വിഷയം ‘അതിര്‍ത്തികളും യുദ്ധവും’ ആയിരുന്നു.
അതില്‍ കേന്ദ്രീകരിച്ച സിനിമകള്‍ പാക്കേജുകളായി എത്തി. എന്നാല്‍ പ്രദര്‍ശിച്ച സിനിമകള്‍ പലതും തീവ്രവാദത്തെ മഹത്വവത്കരിക്കുന്നതും, അതിനെതിരെ സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളെ മനുഷ്യത്വ വിരുദ്ധമെന്ന് ചിത്രീകരിക്കുന്നതുമായിരുന്നു. മുന്‍കാലത്ത്, ഐഐഎഫ്കെ എന്ന കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം മതേതരമാകാനും ന്യൂനപക്ഷ പ്രേമം പ്രകടമാക്കാനും ഒരുപോലെ ശ്രമിച്ചു. ഇത്തരം വിരോധാഭാസങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പോന്നതരത്തിലുള്ള സിനിമകളാണ് തെരഞ്ഞെടുക്കുക. ഇത്തവണയും ആ ശ്രമത്തില്‍ നിന്ന് പിന്നാക്കം പോകുന്നില്ല.
അഭയാര്‍ത്ഥികളെക്കുറിച്ചാണ് ഇത്തവണ ചലച്ചിത്രമേള പ്രധാന വിഷയമായി ചര്‍ച്ച ചെയ്യുന്നത്. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന് പ്രത്യേകം താല്പര്യമുള്ള വിഷയം. സ്വത്വവും ഇടവും നഷ്ടപ്പെടുന്ന മനുഷ്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നാണ് വിളിച്ചുപറയല്‍. അപ്റൂട്ടട് ഫിലിംസ് ഇന്‍ ഐഡന്റിറി ആന്റ് സ്പെയ്സ് എന്നതാണ് വിഭാഗം. ബംഗ്ലാദേശില്‍ നിന്നുള്ള ലൈവ് ഫ്രം ധാക്ക, സാന്‍ഫ്രാന്‍സിസ്കോ പശ്ചാത്തലമായ ഇറാനിയന്‍ ചിത്രം റേഡിയോ ഡ്രീംസ്, ഇന്തോനേഷ്യന്‍ ചിത്രമായ സോളോ, സോളിറ്റിയൂഡ്, റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയുടെ ജീവിതം പ്രമേയമായ അക്വിരാത്, ഗീതു മോഹന്‍ദാസിന്റെ ലയേഴ്സ് ഡയസ് എന്നിവയാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അഭയാര്‍ത്ഥിയാക്കപ്പെടുന്ന മനുഷ്യരുടെ ജീവിതങ്ങളാണ് ചിത്രങ്ങളുടെയെല്ലാം പ്രമേയം.
നാടുവിടാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന അവസ്ഥ, കുടിയേറുവാനുള്ള ശ്രമം, കുടിയേറുന്ന മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍, അവിടങ്ങളിലെ അതിജീവനവും ചൂഷണവും തുടങ്ങിവയിലൂടെയുള്ള സഞ്ചാരമാകും ഈ വിഭാഗത്തിലെ ചിത്രങ്ങളെന്നാണ് വിശദീകരണം. എന്നാല്‍ മ്യാന്മറില്നിന്ന് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തുന്ന റോഹിങ്ക്യകളുടെ കാര്യത്തില്‍ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരായ പരസ്യവിമര്‍ശനം വെള്ളിത്തിരയിലൂടെ നടത്തുക എന്ന ദുരുദ്ദേശ്യമാണിതിനുപിന്നിലുള്ളത്.
സിനിമകളിലൂടെ ഇത്തരം എതിര്‍പ്പുകള്‍ പ്രകടമാക്കുമ്പോള്‍ സിനിമാ ബാഹ്യമായി പലതരം പ്രതിഷേധങ്ങളും രൂപപ്പെടും. തീയറ്ററിനു പുറത്തുള്ള കൂട്ടങ്ങള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും ഗൗരിലങ്കേഷിന്റെ മരണത്തിന്റെയും ഒക്കെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കുള്ള വേദിയാക്കി രാജ്യാന്തര ചലച്ചിത്രോത്സവത്തെ മാറ്റും. സെക്സി ദുര്‍ഗ്ഗയും പദ്മാവതിയുമെല്ലാം ചര്ച്ചയിലേക്കുവരും. ചര്‍ച്ചകള്‍ നല്ലതാണ്.
എന്നാല്‍ ചലച്ചിത്രോത്സവ വേദി ഏകപക്ഷീയ ചര്‍ച്ചകളുടെ ഇടമാണ്. എതിര്‍വാക്കുകള്‍ ഉയരാത്ത ചര്‍ച്ചകളെയാണ് ചലച്ചിത്ര അക്കാദമിയും അതിനെ നിയന്ത്രിക്കുന്ന ഇടതുസര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നത്. രാജ്യത്തു നടക്കുന്ന എല്ലാ അക്രമങ്ങളുടെയും കാരണം നരേന്ദ്രമോദിയാണെന്ന പതിവുപല്ലവി പാടിനടക്കാനായിരിക്കും ചലച്ചിത്രോത്സവ സംഘാടകര്‍ക്കും അതിനെത്തുന്ന വലിയവിഭാഗം പ്രതിനിധികള്‍ക്കും താല്പര്യം. ഈ പ്രതിനിധികളൊന്നും സിനിമ കാണാന്‍ തീയറ്ററിനുള്ളിലേക്ക് എത്തിനോക്കുക പോലും ചെയ്യില്ല. 8848 സീറ്റുകള്‍ മാത്രം സജ്ജീകരിച്ചിരിക്കുന്ന ചലച്ചിത്രോത്സവത്തില്‍ 11000 പാസ്സുകള്‍ വിതരണം ചെയ്യുന്നതും അതിനാണ്.
190 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് ആദ്യമേ വ്യക്തമാക്കി. ഇവയെല്ലാം അവരുടെ രാജ്യങ്ങളില്‍ നിന്ന്, അല്ലെങ്കില്‍ മറ്റു ചലച്ചിത്രോത്സവങ്ങളില്‍ നിന്ന് തിരുവനന്തപുരത്തെത്തിക്കുന്നതിന് പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുണ്ട്. ചലച്ചിത്രോത്സവങ്ങള്‍ക്ക് സിനിമയെത്തിക്കുന്നത് വലിയ ലാഭമുള്ള വ്യവസായമായി കൊണ്ടുനടക്കുന്നവരാണവര്‍. നമ്മള് പാവം പ്രേക്ഷകര്‍ വിചാരിക്കുന്നത് ചലച്ചിത്രമേളയിലെത്തുന്ന നൂറുകണക്കിന് സിനിമകളില്‍ നിന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കൂട്ടരും കൂടി നിരന്തരം സിനിമകള്‍ കണ്ട്, അതില്‍നിന്ന് നല്ലത് തെരഞ്ഞെടുത്ത് നമുക്കു നല്കുന്നു എന്നാണ്. എന്നാല്‍ ഇത്തരം ചലച്ചിത്രങ്ങള്‍ വിതരണം ചെയ്യുന്നവരില്‍ നിന്ന് പണം നല്കി സിനിമ വാങ്ങി പ്രദര്‍ശിപ്പിക്കുകയാണ് പതിവ്.
നമ്മുടെ ‘രുചി’ ഏതുവരെയാണെന്ന് ധരിപ്പിച്ചാല്‍ നമുക്കുതകുന്ന സിനിമകളവരെത്തിക്കും. രുചി അറിയിക്കുമ്പോള്‍ പ്രേക്ഷകരെ സുഖിപ്പിക്കാന്‍ ഇത്തിരി ഇക്കിളികൂടി സംഘാടകര്‍ ചേര്‍ക്കുന്നതും പതിവാണ്. രാജ്യാന്തരപ്രശസ്തരായ അപൂര്‍വ്വം ചില സംവിധായകരുടെ ചിത്രങ്ങള്‍ മാത്രമാണ് നേരിട്ടുബന്ധപ്പെട്ട് മേളയിലെത്തുന്നത്. അതുകൊണ്ടാണ് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭൂരിപക്ഷം സിനിമകളും ഉത്സവം തുടങ്ങും മുമ്പേ തിരുവനന്തപുരത്തെ ബീമാപ്പള്ളിയിലെ സിഡി മാര്‍ക്കറ്റില്‍ സിഡി ഒന്നിന് 30 രൂപയ്ക്ക് വാങ്ങാന്‍ കിട്ടുന്നത്.
ഇങ്ങനെയൊക്കെയാണെങ്കില്‍ ആര്‍ക്കുവേണ്ടിയാണ് ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് കോടികള്‍ മുടക്കി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത് എന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു. ഒരനുഷ്ഠാനം പോലെ 22 വര്‍ഷങ്ങളായി നടത്തിപ്പോരുന്ന ഈ മാമാങ്കം പാഴാണെന്ന് പറയുന്നതില്‍ ഒട്ടും തെറ്റില്ല. സിനിമയെന്തെന്നും സിനിമയുടെ ഉള്ളുകള്ളികളെന്തെന്നും അറിയാത്ത സര്‍ക്കാരിനെയും സിനിമാമന്ത്രിയെയും ജനങ്ങളെയാകെയും കാലങ്ങളായി പറ്റിച്ചുകൊണ്ടിരിക്കുകയാണ് കേരളാചലച്ചിത്ര അക്കാദമിയെന്ന വെള്ളാന. മലയാള സിനിമയ്ക്ക് ഈ ചലച്ചിത്രമേള നല്ലസംഭാവനകളൊന്നും നല്‍കുന്നില്ല. കാലമിത്രയായിട്ടും ചലച്ചിത്രോത്സവത്തില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഒരു നല്ല സിനിമയോ നല്ല എഴുത്തുകാരനോ നല്ല സംവിധായകനോ മലയാളത്തില്‍ ഉണ്ടായിട്ടില്ല. പ്രധാനപ്പെട്ട മലയാള സിനിമാക്കാരാരും ചലച്ചിത്രോത്സവ വേദിയിലേക്ക് തിരിഞ്ഞുനോക്കാറുമില്ല.
വരുന്നവരാകട്ടെ തീയറ്ററിനു പുറത്തുകറങ്ങി, പത്രക്കാരുടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത് മടങ്ങുകയും ചെയ്യും. ചലച്ചിത്രോത്സവം ഇങ്ങനെ നടത്തിയാല്‍ മതിയോ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: