ആഡംബരം നിറഞ്ഞ ഇരുനില വീടിന്റെ ടെറസില്‍നിന്ന് കണ്ണെത്താ ദൂരത്തില്‍ പരന്നുകിടക്കുന്ന പാടങ്ങളിലേക്ക് കൈചൂണ്ടി മഹേന്ദ്രഭായ് പട്ടേല്‍ പറഞ്ഞു. ”പതിനാല് വര്‍ഷം മുന്‍പ് ആര്‍ക്കും വേണ്ടാത്ത തരിശുഭൂമിയായിരുന്നു. ഇപ്പോള്‍ പൊന്നുവിളയുന്ന കൃഷിഭൂമിയാണ്. പത്തോ ഇരുപതോ ഏക്കറല്ല, 2200 ഏക്കറാണ് അനാഥമായിക്കിടന്നത്. സര്‍ക്കാര്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ മാറ്റം വരുമായിരുന്നില്ല”. അരാവല്ലിയിലെ പ്രധാന പാതയില്‍നിന്നും അകലെയുള്ള ദൊലാപുര്‍കമ്പ ഗ്രാമത്തിലെ ഈ ഉരുളക്കിഴങ്ങ് പാടങ്ങള്‍ പറയുന്നുണ്ട് രണ്ട് പതിറ്റാണ്ടിലെ ബിജെപി ഭരണത്തിന്റെ വിജയഗാഥകള്‍.
ഇരുപതിലേറെ ഗ്രാമീണരുടേതാണ് ഉരുളക്കിഴങ്ങ് പാടം. ”ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു പ്രശ്നം. അടിത്തട്ടില്‍ ഉപ്പ് നിറഞ്ഞ മലിനജലം. മൂന്ന് ഭാഗത്തും ചെറുനദികളുള്ള പ്രദേശത്ത് രണ്ട് കിലോമീറ്റര്‍ ഇടവിട്ട്് ചെക് ഡാമുകളും പാടത്ത് വലിയ വീതിയില്‍ നൂറിലേറെ കിണറുകളും നിര്‍മ്മിക്കുകയാണ് നരേന്ദ്ര മോദി ആദ്യം ചെയ്തത്. മഴക്കാലത്ത് ഡാമുകളില്‍ ശേഖരിക്കുന്ന വെള്ളം കടുത്ത വേനലിലും കിണറുകളെ നിറച്ചു”. കൃഷിഭൂമിയില്‍ ജീവിതം തളിര്ത്തതെങ്ങനെയെന്ന്് മഹേന്ദ്രഭായിയുടെ മകന് വിവേക് പട്ടേല്‍ വിശദീകരിച്ചു.
മാതൃകാപരമെന്ന് ജിഗ്നേഷ് പട്ടേല്‍
പാടങ്ങളുടെ ഇടയിലുള്ള വലിയ സംഭരണകേന്ദ്രങ്ങള്‍ ദൂരെനിന്നേ കാണാം. പതിനായിരം ടണ്‍ ഉരുളക്കിഴങ്ങ് സംഭരിക്കാവുന്ന ഒരു കേന്ദ്രത്തിലേക്ക് വിവേക് കൂട്ടിക്കൊണ്ടു പോയി. നെതര്‍ലാന്‍ഡ് കമ്പനിയായ ടോള്സ്മ ഗ്രിന്സ്നിച്ച് ഗ്രൂപ്പാണ് അഞ്ച് നിലകളിലായുള്ള സംഭരണ കേന്ദ്രത്തില്‍ ശീതികരണ സംവിധാനം ഒരുക്കിയത്.
അമോണിയയും വെള്ളവും കലര്‍ത്തിയ മിശ്രിതമാണ് അറകളെ തണുപ്പിച്ച് നിര്‍ത്താന്‍ ഉപയോഗിക്കുന്നത്. അമോണിയ ആരോഗ്യത്തിന് ദോഷകരമായതിനാല്‍ ഉരുളക്കിഴങ്ങുകളില്‍ നേരിട്ട്് ഉപയോഗിക്കാറില്ല. 24 മണിക്കൂര്‍ വൈദ്യുതി ആവശ്യമാണെങ്കിലും മുടക്കം വരാത്തതിനാല്‍ ജനറേറ്റര്‍ ഇല്ലെന്ന് വിവേക് പറഞ്ഞു. ആവശ്യത്തിനനുസരിച്ച് ഉരുളക്കിഴങ്ങുകള്‍ സംഭരണകേന്ദ്രത്തില്നിന്നും വിപണിയിലെത്തിക്കും. ഇത് ന്യായമായ വില ഉറപ്പിക്കാനും സഹായിക്കുന്നു. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന് കീഴില്‍ ദക്ഷിണ ഗുജറാത്തില്‍ മാത്രം 150 ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രങ്ങളുണ്ട്. കാര്‍ഷിക രംഗത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സംഭരണകേന്ദ്രത്തില്‍ കണ്ടുമുട്ടിയ ഫാം മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ജിഗ്നേഷ് പട്ടേല്‍ പറഞ്ഞു.
ആഗ്രഹങ്ങള്‍ ഏറെയുണ്ടെങ്കിലും ഗ്രാമീണര്‍ സംതൃപ്തരാണ്. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പിന്തുണ നല്‍കുന്നുണ്ട്. മറിച്ചുള്ള പ്രചാരണമൊന്നും ഗുജറാത്തിലില്ല. വെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ജിഗ്നേഷ് അഭിപ്രായപ്പെട്ടു.
വിളകള്‍ക്ക് ആവശ്യത്തിന് മാത്രം വെള്ളം
ആധുനിക കാര്‍ഷിക രീതികള്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ മറന്നില്ല. കാര്‍ഷിക രംഗത്തെ സാങ്കേതിക മേഖലയില്‍ ഏറെ മുന്നിലുള്ള ഇസ്രായേലുമായി സഹകരിച്ചാണ് ജലസേചനം. ചെറുകിട ജലസേചന രംഗത്ത് മുന്‍നിരയിലുള്ള ഇസ്രായേല്‍ കമ്പനിയായ നെറ്റാഫിം ആണ് കര്‍ഷകരെ സഹായിക്കുന്നത്. കിണറ്റിലെ വെള്ളം ശുദ്ധീകരിച്ച് വളവുമായി സംയോജിപ്പിച്ച് ചെറിയ പൈപ്പുകളിലൂടെ പാടം മുഴുവന്‍ നനയ്ക്കുന്നു. പൈപ്പുകളിലെ ചെറുസുഷിരങ്ങളിലൂടെ ആവശ്യത്തിന് മാത്രം വെള്ളം വിളകള്‍ക്ക് ലഭിക്കും. പാടങ്ങളില്‍ ഇടവിട്ടുകിടക്കുന്ന കറുത്ത പൈപ്പുകള്‍ ഗുജറാത്തിലെ കാഴ്ചയാണ്. വെള്ളം പാഴാക്കാതെ പരമാവധി ഉപയോഗിക്കാന്‍ ഇതിലൂടെ സാധിക്കുന്നു.
വലിപ്പച്ചെറുപ്പമില്ലാതെ മുഴുവന്‍ കര്‍ഷകര്‍ക്കും ഇത്തരം സംവിധാനങ്ങളെത്തിക്കാന് സര്‍ക്കാര്‍ നടപടിയെടുത്തു. വരുമാനത്തിനനുസരിച്ച് അമ്പത് മുതല്‍ തൊണ്ണൂറ് ശതമാനം വരെ കര്‍ഷകര്‍ക്ക് സബ്സിഡി ലഭിക്കും. വനവാസികള്‍ക്കും പാവപ്പെട്ടവര്‍ക്കുമാണ് സഹായം കൂടുതല്‍. കമ്പനിയും സാങ്കേതിക വിദ്യയും സംബന്ധിച്ച്് ചെറുകിട ജലസേചന വകുപ്പിന് കീഴിലുള്ള ഗുജറാത്ത് ഗ്രീന്‍ റവല്യൂഷന് കമ്പനി കര്‍ഷകര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും.
നൂറിലേറെ വ്യത്യസ്തമായ ഉരുളക്കിഴങ്ങുകള്‍ കൃഷിചെയ്യുന്നുണ്ട്. ബംഗാള്‍, യുപി, പഞ്ചാബ്, ഹരിയാന, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉരുളക്കിഴങ്ങിനായി ഗുജറാത്തിനെ ആശ്രയിക്കുന്നു. ”നേരത്തെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍ പോലും വിഷമമായിരുന്നു. കര്‍ഷകര്‍ അഭിവൃദ്ധിപ്പെട്ടതോടെ ഇപ്പോഴത് മാറി”. വിവേക് പട്ടേല്‍ തുറന്നു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: