കരുനാഗപ്പള്ളി: ഉപയോഗശൂന്യമായ റയില്‍പ്പാത റോഡാക്കി മാറ്റണമെന്ന് ബിജെപി. കരുനാഗപ്പള്ളി റയില്‍വേസ്റ്റേഷനില്‍ നിന്ന് കെഎംഎംഎല്ലിലേക്ക് നിര്‍മ്മിച്ച റയില്‍പ്പാതയാണ് പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടക്കുന്നത്. കെഎംഎംഎല്ലിന് ആവശ്യമായ അസംസ്കൃതസാധനങ്ങള് റയില്‍മാര്‍ഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റയില്‍പാത നിര്‍മ്മിച്ചത്. എന്നാല്‍ ഇതുവരെ ആ പാത ഉപയോഗിച്ചിട്ടില്ല. പാതയുടെ ഇരുഭാഗങ്ങളില്‍ പലസ്ഥലങ്ങളിലും സ്വകാര്യവ്യക്തികള്‍ കയ്യേറിക്കഴിഞ്ഞു. സ്ലീപ്പറുകളടക്കമുള്ളവ ഇളക്കിക്കൊണ്ടുപോവുകയും മറ്റ് ഭാഗങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തിട്ടുണ്ട്. റയില്‍പ്പാത നിര്‍മ്മിച്ചെങ്കിലും കെഎംഎംഎല്ലിലേക്കുള്ള ചരക്കുനീക്കത്തിന് കമ്പനി റോഡ്മാര്‍ഗമാണ് തുടക്കം മുതല്‍ ഉപയോഗിച്ചുപോരുന്നത്. റയില്‍പ്പാത സഞ്ചാരയോഗ്യമായ റോഡാക്കിമാറ്റണമെന്ന ആവശ്യം നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും അധികൃതര്‍ പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് എ. വിജയന് ചൂണ്ടിക്കാട്ടി. കരുനാഗപ്പള്ളി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഈ റോഡ് സഞ്ചാരയോഗ്യമാകുന്നതിലൂടെ കഴിയും. റോഡിനുവേണ്ടി പാര്‍ട്ടി സമരം ആരംഭിക്കുമെന്നും വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: