അഹമ്മദാബാദ് നഗരത്തെ ആശ്ലേഷിച്ച് ശാന്തമായൊഴുകുന്ന സബര്‍മതി നദിയുടെ ഓരത്തുള്ള ഗാന്ധിജിയുടെ ആശ്രമത്തില്‍ ഇങ്ങനെ എഴുതിവച്ചിരിക്കുന്നു. ”ഹിന്ദുധര്‍മത്തിന്റെ നവോത്ഥാനത്തിനും സംരക്ഷണത്തിനും അയിത്തം ഇല്ലാതാക്കേണ്ടത് മഹത്തായ കാര്യമാണ്”. സബര്‍മതി ആശ്രമത്തില്‍ ആലേഖനം ചെയ്യപ്പെട്ട അഹിംസാപുരുഷന്റെ വാക്കുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഒരിക്കലെങ്കിലും വായിക്കേണ്ടതാണ്. പ്രത്യേകിച്ചും ഹിന്ദുവാണെന്ന് തെളിയിക്കാന്‍ ക്ഷേത്രങ്ങളില്‍ കയറിയിറങ്ങുന്ന സമയത്ത്. ജാതിയുടെ രാവണരൂപമാണ് അയിത്തം.
ഗാന്ധിജി ജാതീയതയെ ആട്ടിയോടിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ‘വ്യാജഗാന്ധി’മാര്‍ ജാതീയതയെ ആലിംഗനം ചെയ്യുന്നു. ജാതിഭിന്നതയുണ്ടാക്കി രാഷ്ട്രീയാധികാരം കൈക്കലാക്കാന്‍ സോമനാഥ ക്ഷേത്രത്തിലെത്തുന്ന റൗള്‍ വിന്‍സിമാര്‍ ഹിന്ദുത്വത്തിന്റെ മുഖംമൂടിയണിഞ്ഞ പുതിയ കാലത്തെ ഔറംഗസേബുമാരാണ്. ഗുജറാത്തില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ ജാതിരാഷ്ട്രീയമാണ് ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്.
കോണ്‍ഗ്രസ്സിന്റെ നേതാവ് ഹാര്‍ദിക്
ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി-മൂന്ന് ജാതി നേതാക്കളുടെ കോണ്‍ഗ്രസ് പിന്തുണ ഗുജറാത്തില്‍ മത്സരപ്രതീതി ഉണ്ടാക്കിയെന്നത് നിഷേധിക്കാവുന്ന വസ്തുതയല്ല. ഹാര്‍ദിക്കാണ് ബിജെപി വിരുദ്ധ മാധ്യമ വാര്‍ത്തകള്‍ക്കുപുറത്ത് പരിഗണിക്കേണ്ട ഏക നേതാവ്. നോട്ടീസില്‍ പേരച്ചടിക്കുന്നതിനപ്പുറം പ്രാധാന്യം മറ്റുള്ളവര്‍ക്ക് ഗുജറാത്തിലില്ല. പട്ടേല്‍ സമുദായത്തിന്റെ ശക്തിയാണ് ഹാര്‍ദിക്കിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ആദ്യഘട്ട വോട്ടെുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളില്‍ എണ്‍പതിടത്തെങ്കിലും ഹാര്‍ദിക് പ്രചാരണം നടത്തി. കോണ്‍ഗ്രസ്സിന്റെ പരിപാടികളില്‍ പങ്കെടുക്കാതെ ദിവസേന സ്വന്തംനിലക്ക് മൂന്നോ നാലോ റാലികള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ്സിന് നേരിട്ട് വോട്ടുചോദിക്കാതെ ബിജെപിയെ പാഠം പഠിപ്പിക്കണമെന്നാണ് ആഹ്വാനം. അമിത് ഷായെ കടന്നാക്രമിക്കുന്ന പ്രസംഗങ്ങളില്‍ എന്നാല്‍ മോദിക്ക് വിമര്‍ശനമില്ല. ഉത്തര്‍ പ്രദേശില്‍ അഖിലേഷ് യാദവ് എന്നതുപോലെ ഗുജറാത്തില്‍ രാഹുലിനേക്കാള്‍ ഹാര്‍ദിക്കിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. പാര്‍ട്ടി പരിപാടികള്‍ വെട്ടിക്കുറച്ച കോണ്‍ഗ്രസ് ഹാര്‍ദിക്കിന്റെ റാലികള്‍ക്ക് ആളെക്കൂട്ടുന്ന പണി ഏറ്റെടുത്തു. മുസ്ലിങ്ങളെ ഉള്‍പ്പെടെ റാലിക്കെത്തിച്ച് പട്ടേല്‍ പിന്തുണയായി പ്രചരിപ്പിക്കുന്നു.
സൗരാഷ്ട്രയും ദക്ഷിണ ഗുജറാത്തുമാണ് പട്ടേല്‍ ശക്തികേന്ദ്രങ്ങള്‍. 15 ശതമാനത്തിലേറെ പട്ടേല്‍ വോട്ടുകളുള്ള 71 മണ്ഡലങ്ങളുണ്ട്. നാല്‍പ്പത് ശതമാനത്തിലേറെയുള്ള ഏഴ് മണ്ഡലങ്ങളില്‍ 2012ല്‍ ആറും ബിജെപിക്കൊപ്പമായിരുന്നു. ഒരിടത്ത് ജയിച്ചത് കേശുഭായ് പട്ടേലും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലായിടത്തും ബിജെപി ലീഡ് നിലനിര്‍ത്തി. പട്ടേല്‍ വോട്ടുകള്‍ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ഹാര്‍ദിക്കിനാകുമെന്ന് കടുത്ത ബിജെപി വിരുദ്ധര്‍ പോലും പ്രതീക്ഷിക്കുന്നില്ല. സംവരണ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെല്ലാം ഹാര്‍ദിക്കിന്റെ രാഷ്ട്രീയ നിലപാടിനെ പിന്തുണക്കുന്നവരല്ലെന്നതാണ് പ്രധാന കാരണം. സമുദായത്തെ കോണ്‍ഗ്രസ് പാളയത്തിലെത്തിക്കാനുള്ള ശ്രമം സമരസമതിയില്‍ ഭിന്നിപ്പുണ്ടാക്കി. യുവനേതാക്കളായ വരുണ്‍ പട്ടേലും രേഷ്മ പട്ടേലും ബിജെപിയില്‍ ചേര്‍ന്നു. നിരവധി പട്ടേല്‍ സംഘടനകള്‍ ഹാര്‍ദിക്കിന്റെ രാഷ്ട്രീയ മോഹത്തെ വിമര്‍ശിച്ച് രംഗത്തുണ്ട്. ഒട്ടനവധി ഉപജാതികള്‍ ചേര്‍ന്നതാണ് പട്ടേല്‍.
ഹാര്‍ദിക്കിനെ ഒരുവിഭാഗം മാത്രമാണ് നേതാവായി അംഗീകരിക്കുന്നത്. കോലി പട്ടേലുകാര്‍ ബിജെപിക്കൊപ്പമാണെന്ന് വ്യക്തമായ സൂചന നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ പരസ്യമായ രാഷ്ട്രീയമില്ലെന്ന നിലപാടിലും. ഏതെങ്കിലും ഒരു പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് സംവരണാവശ്യം നേടിയെടുക്കുന്നതിന് തടസ്സമാകുമെന്ന് കരുതുന്നവര്‍ക്കാണ് മുന്‍തൂക്കം. സമുദായത്തെ മുന്‍നിര്‍ത്തി ഹാര്‍ദിക് രാഷ്ട്രീയ സ്വപ്നങ്ങള്‍ കാണുകയാണെന്നും അവര്‍ കരുതുന്നു. രാഷ്ട്രീയമില്ലെന്നതും യുവാവെന്നതും പരിഗണിച്ചാണ് ഹാര്‍ദിക്കിനെ സംഘടനകള്‍ സംവരണ പ്രക്ഷോഭത്തിന്റെ മുന്നില്‍നിര്‍ത്തിയത്. വിദേശവ്യവസായികളുടെ പണവും സമുദായ സംഘടനകളുടെ കേഡര്‍ സംവിധാനവുമാണ് പ്രക്ഷോഭത്തെ ജ്വലിപ്പിച്ചത്. ലക്ഷക്കണക്കിനാളുകള്‍ സമരത്തിനെത്തിയതില്‍ ഹാര്‍ദിക്കിന് പങ്കൊന്നുമില്ല. അവസരം വന്നപ്പോള്‍ ഹാര്‍ദിക് വഞ്ചിച്ചുവെന്ന വികാരവും മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
ഗുജറാത്ത് വികസനത്തിന്റെ പ്രഥമ ഗുണഭോക്താക്കളായ പട്ടേല്‍ വിഭാഗം സാമ്പത്തികവും സാമൂഹ്യപരവുമായി മുന്നിലാണ്. സംവരണ വിരുദ്ധ സമരം നടത്തിയ ചരിത്രമാണ് സമുദായത്തിനുള്ളത്. ഇപ്പോഴത്തെ സംവരാണാവശ്യത്തെ പിന്തുണക്കാത്ത പട്ടേല്‍ യുവാക്കളും ഗുജറാത്തിലുണ്ട്. പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം വേണമെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് ഹാര്‍ദിക്കിനുള്‍പ്പെടെ ബോധ്യമായിട്ടുണ്ട്. അമ്പത് ശതമാനത്തിലധികം സംവരണം സുപ്രീംകോടതി വിധിക്ക് എതിരാണ്. മറ്റുള്ള വിഭാഗങ്ങളുടെ സംവരണം കുറയ്ക്കാനുമാകില്ല. ഒബിസിയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം നിയമപരമായി നിലനില്‍ക്കില്ല. തെരഞ്ഞെടുപ്പ് കാലത്തെ തട്ടിക്കൂട്ട് ഫോര്‍മുലയാണത്. ബിജെപിയിലെ പട്ടേല്‍ മുഖമായിരുന്ന മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് മത്സരിച്ചിട്ടും മോദിയെയും സംഘത്തെയും തളര്‍ത്താനായില്ല. മോദി പട്ടേല്‍ വിരുദ്ധനാണെന്ന പ്രചാരണവും ഒരുകാലത്ത് ഗുജറാത്തില്‍ നടന്നിരുന്നു. കേശുഭായിക്ക് തകര്‍ക്കാന്‍ സാധിക്കാത്ത ബിജെപിയുടെ കുതിപ്പിന് തടയിടാന്‍ ഹാര്‍ദിക്കിനാകുമെന്ന് കരുതാനാകില്ല.
മോദിയുടെ ഗുജറാത്ത്
ഗുജറാത്തിന്റെ മകന് പ്രധാനമന്ത്രിയാകാന്‍ പോകുന്നു എന്നായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണം. മുഴുവന്‍ സീറ്റുകളും നല്‍കിയാണ് മുഖ്യമന്ത്രിയായിരുന്ന മോദിയെ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഗുജറാത്തികള്‍ യാത്രയാക്കിയത്. മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ഗുജറാത്ത് ഭരിക്കേണ്ടത് അദ്ദേഹത്തിന്റെ പാര്‍ട്ടിയല്ലേയെന്ന ഒറ്റച്ചോദ്യം മതി ബിജെപിക്ക് ജയിച്ചുകയറാന്‍. ഗുജറാത്തിനോടുള്ള കോണ്‍ഗ്രസ്സിന്റെ അവഗണനയും ബിജെപി ഭരണത്തിലെ വികസനവുമാണ് മോദിയുടെ പ്രചാരണത്തില്‍ നിറഞ്ഞുനിന്നത്. റോ റോ ഫെറി സര്‍വ്വീസ്, നര്‍മ്മദ അണക്കെട്ട്, സര്‍ദ്ദാര്‍ വല്ലഭഭായ് പട്ടേലിനെ കോണ്‍ഗ്രസ് അവഗണിച്ചത്, മെട്രോ പദ്ധതി യുപിഎ സര്‍ക്കാര്‍ വൈകിപ്പിച്ചത് തുടങ്ങി വികസനവും അവഗണനയും പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. ജനങ്ങളെ കയ്യിലെടുത്ത് റാലികളില്‍ നിറഞ്ഞാടുന്ന മോദി സ്വന്തം നാട്ടില്‍ സ്വന്തം ഭാഷയില്‍ സംസാരിക്കുമ്പോള്‍ പ്രഹരശേഷി വര്‍ദ്ധിക്കുന്നു. ഉത്തര്‍ പ്രദേശിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിജയവും ബിജെപിയുടെ ആവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് പാര്‍ട്ടിയുടെ താരപ്രചാരകനായി ഉയരുന്നതിനും ഗുജറാത്ത് സാക്ഷ്യം വഹിച്ചു.
2012ല്‍ 47.85 ശതമാനമാണ് ബിജെപിയുടെ വോട്ട്. കോണ്‍ഗ്രസ്സിന്റേത് 38.93 ശതമാനവും. 8.92 ശതമാനത്തിന്റെ വ്യത്യാസം ഇത്തവണ ഹാര്‍ദിക്കിലൂടെ കോണ്‍ഗ്രസ് മറികടക്കുമെന്നാണ് ബിജെപി വിരുദ്ധരുടെ അവകാശവാദം. 2014ലെ തെരഞ്ഞെടുപ്പ് ഫലം കണ്ടിട്ടില്ലേയെന്ന് മാത്രമാണ് അവരോട് ചോദിക്കാനുള്ളത്. 59.10 ശതമാനം വോട്ട് ബിജെപിക്ക് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് നേടിയത് 32.90 ശതമാനം. ഏഴ് നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തത്. പ്രധാനമന്ത്രിയായ മോദിയാണ് ഗുജറാത്തില്‍ വോട്ടുചോദിക്കാനെത്തുന്നത്. മോദിയെന്ന മന്ത്രത്തിനപ്പുറം ഗുജറാത്ത് പിടിക്കാന്‍ മറ്റൊന്നും ബിജെപിക്ക് ആവശ്യമില്ല. ഒരു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അമിത് ഷാ തുടക്കമിട്ടിരുന്നു. ഏറ്റവും താഴെത്തട്ടിലുള്ള പേജ് പ്രമുഖന്മാരുള്‍പ്പെടെ കോണ്‍ഗ്രസ്സിനില്ലാത്ത ശക്തമായ സംഘടനാ സംവിധാനമാണ് ബിജെപിക്കുള്ളത്.
ബിജെപിയെ വിഭാഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളായി മുദ്രകുത്തുന്നവര്‍ ജാതിവൈരം ആളിക്കത്തിക്കുന്ന കാഴ്ചയാണ് ഗുജറാത്തില്‍. മോദിയും ഷായും വികസനം പറയുമ്പോള്‍ രാഹുലും സംഘവും ജാതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. വികസനരാഷ്ട്രീയത്തെ പിന്‍സീറ്റിലിരുത്തി വിഭാഗീയതയുടെ വിളനിലത്തില്‍ അധികാര രാഷ്ട്രീയത്തിന്റെ വിത്തെറിയുകയാണ് രാഹുല്‍. ഒരു ഭാഗത്ത് ക്ഷേത്രം സന്ദര്‍ശിച്ച് ഹൈന്ദവതയെ ആലിംഗനം ചെയ്യുമ്പോള്‍, മറുഭാഗത്ത് സനാതന ധര്‍മ്മത്തെ ജാതിയില്‍ക്കെട്ടി വിഭജിക്കുന്നു. 1980കളില്‍ ജാതിരാഷ്ട്രീയം കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്തിച്ചതിനൊപ്പം ഗുജറാത്തില്‍ ചോരയും വീഴ്ത്തിയിരുന്നു. ജാതി സംഘര്‍ഷത്തില്‍ പത്തോളം പട്ടേലുകാരാണ് അന്ന് കൊല്ലപ്പെട്ടത്. സമാനമായ ജാതി ധ്രുവീകരണത്തിലേക്കാണ് ഗുജറാത്തിനെ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിച്ചത്. പട്ടേല്‍ വോട്ടുകള്‍ക്കായുള്ള പാര്‍ട്ടിയുടെ ഇളക്കിമറിച്ച പ്രചാരണം പിന്നാക്ക വിഭാഗങ്ങളുടെ എതിര് ധ്രുവീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. വന്‍വിജയം ബിജെപി നേടിയാലും അത്ഭുതപ്പെടാനില്ല.
പ്രാദേശിക പാര്‍ട്ടികളുടെ ജാതിരാഷ്ട്രീയം പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയും പിന്നോട്ട് നടത്തിയപ്പോള്‍, ബിജെപിയുടെ വികസന രാഷ്ട്രീയമാണ് ഗുജറാത്തിനെ രക്ഷിച്ചത്. വിരുദ്ധ നിലപാടുകളുള്ള ജാതിനേതാക്കളാണ് ഹാര്‍ദിക്കും അല്‍പേഷും ജിഗ്നേഷും. ഇറോം ശര്‍മ്മിളയെപ്പോലെ വ്യാജവിഗ്രഹമാണ് ഇവരെന്ന് ഡിസംബര്‍ 18ലെ ജനവിധി തെളിയിക്കും. ജാതിരാഷ്ട്രീയത്തെ തിരിച്ചെത്തിച്ചെന്നത് മാത്രമാകും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സംഭാവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: