മലയിന്‍കീഴ്: നാട്ടിലാകെ ദുര്‍ഗന്ധം പരത്തുകയാണ് ഒരു പോലീസ് സ്റ്റേഷന്. മലയിന്‍കീഴ് പോലീസ് ക്വാര്‍ട്ടേഴ്സിലെ സെപ്റ്റിക്ടാങ്ക് പൊട്ടിഒലിച്ചാണ് പ്രദേശത്താകെ ദുര്‍ഗന്ധവും രോഗഭീതിയും. ക്വാര്‍ട്ടേഴ്സിലുള്ള 26 ലേറെ ജീവനക്കാരുടെ കുടുംബങ്ങള്‍ കുളിക്കുന്നതും നനയ്ക്കുന്നതും മലമൂത്ര വിസര്‍ജനം നടത്തുന്നതും ഒഴുകിയെത്തുന്നത് സ്റ്റേഷന് മുന്നിലെ ടാങ്കിലാണ്. ഈ ടാങ്ക് നിറഞ്ഞ് മലിനജലം മതിലിന് പുറത്തുകൂടി ഒഴുകി സമീപത്തെ റോഡരികിലെ ഓടയില്‍ പതിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുമൂലം ഇതുവഴി പോകുന്നവരും സ്റ്റേഷനിലെത്തുന്നവരും മൂക്കുപൊത്തേണ്ട ഗതികേടിലാണ്.
മലയിന്‍കീഴ് പുതിയ പോലീസ്സ്റ്റേഷന് മന്ദിരം സ്ഥാപിച്ചപ്പോഴാണ്, പോലീസുകാര്‍ക്ക് കുടുംബസമേതം താമസിക്കുന്നതിന് രണ്ട് ബഹുനില മന്ദിരം കൂടി നിര്‍മിച്ചത്. ക്വാര്‍ട്ടേഴ്സ് നൂതനരീതിയില്‍ നിര്‍മിച്ചെങ്കിലും ഇവിടെ നിന്ന് ഒഴുകിയെത്തുന്ന മലിനജലവും മറ്റ് മാലിന്യങ്ങളും കടത്തിവിടാന്‍ ഒരു ടാങ്ക് മാത്രമേ നിര്മിച്ചുള്ളൂ. ഓരോ ക്വാര്‍ട്ടേഴ്സിലെയും കക്കൂസ് മാലിന്യങ്ങള്‍ പുറത്തേക്ക് വിടുന്നതിന് പ്രത്യേകം പ്രത്യേകം സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. 15 വര്‍ഷത്തിനിടെ ഒരുപ്രവാശ്യം മാത്രമാണ് സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കംചെയ്തത്. എന്നാല്‍ മാലിന്യം അന്നും പൂര്‍ണമായും നീക്കം ചെയ്തിരുന്നില്ല. ദുര്‍ഗന്ധം തന്നെയാണ് പ്രധാന കാരണം. സെപ്റ്റിക് ടാങ്കിന്റെ ഉള്‍വശം പാറയായതിനാല്‍ മാലിന്യം മണ്ണില്‍ താഴുന്നില്ല. അതുകൊണ്ടുതന്നെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകുന്നത് ഇവിടെ പതിവ് കാഴ്ച.
മഴയില്ലാത്ത ഘട്ടങ്ങളിലും കക്കൂസ് മാലിന്യം റോഡില്‍ കെട്ടിക്കിടക്കുന്നത് പ്രദേശത്താകെ ദുര്‍ഗന്ധത്തിന് ഇടയാക്കുന്നു. പോലീസ് സ്റ്റേഷനായതിനാല്‍ ആര്‍ക്ക് പരാതി നല്‍കണമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഭരണ-പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരവകുപ്പ് ഇടപെട്ട് അടിയന്തരനടപടി ഉണ്ടാക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടും വര്‍ഷങ്ങള്‍ പിന്നിടുന്നു. നീരുറവ കണക്കെ സ്റ്റേഷനിലെ മലിനജലം യാതൊരു തടസ്സങ്ങളുമില്ലാതെ റോഡിലേക്ക് പായുകയാണ്. എപ്പോഴും ജാഗ്രത കാട്ടാറുള്ള ആരോഗ്യവകുപ്പും പോലീസ് സ്റ്റേഷനായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നില്ല. തിരുവനന്തപുരം-കാട്ടാക്കട റോഡില്‍ റോഡിനോട് ചേര്‍ന്നാണ് സ്റ്റേഷന് മതില്. കെഎസ്ആര്‍ടിസി ബസ് സ്റ്റോപ്പും സ്റ്റേഷന് മുന്നിലുണ്ട്. ഓരോ വാഹനങ്ങള്‍ നിറുത്തുമ്പോഴും അറിയാതെ മൂക്കുപൊത്തി പോകും. ഉയര്‍ന്ന പ്രദേശമായതിനാല്‍ ക്വാര്ട്ടേഴ്സിലുള്ളവര്ക്ക് ഈ ദുര്‍ഗന്ധം ഉണ്ടാകാറേയില്ല. മലയിന്‍കീഴ് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പാണ് പരിഹരിക്കേണ്ടതെന്നാണ് പഞ്ചായത്ത് നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: