തിരുവനന്തപുരം: സ്ത്രീസുരക്ഷയും തുല്യതയും ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ 10,000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ. സ്ത്രീസുരക്ഷയും സ്ത്രീകള്‍ക്ക് തുല്യഅവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിര്‍വഹിക്കുന്നതിന് ലക്ഷ്യമിട്ടാണ് പതിനായിരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാതലങ്ങളില്‍ പരിശീലനം നല്‍കുന്നത്. ഇതിനായുള്ള ജെന്‍ഡര്‍ ശില്പശാലകള് ഡിസംബര്‍-ജനുവരി മാസങ്ങളിലായി ജില്ലകളില്‍ സംഘടിപ്പിക്കും. ഇതിന്റെ മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്ഐമാര്‍ എന്നിവര്‍ക്കായി പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാന ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേനയിലെ വനിതാപ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കുന്ന എല്ലാ ചുമതലകളും പുരുഷനോ സ്ത്രീയോ എന്ന വ്യത്യാസമില്ലാതെ എല്ലാവര്ക്കും നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സേനയില്‍ പുനഃസംഘടന വേണം. ഇതോടൊപ്പം സ്ത്രീ സുരക്ഷയ്ക്കായി പോലീസ് നടപ്പാക്കുന്ന വനിതാ ഹെല്പ്ലൈന്, പിങ്ക് പട്രോള്‍, ജില്ലാ-സംസ്ഥാന വനിതാ സെല്ലുകള്‍, നിര്‍ഭയ, പഞ്ചായത്തുതല അദാലത്ത്, സ്വയംരക്ഷാ പരിശീലനം എന്നീ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാപന സെഷനില്‍ ദക്ഷിണമേഖല എഡിജിപി ഡോ ബി. സന്ധ്യ, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ കെ. സേതുരാമന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: